Connect with us

Kerala

യാത്രക്കാരനായ വിദ്യാര്‍ഥിയുടെ കൈ അറ്റുപോയ സംഭവം; കെ എസ് ആര്‍ ടി സി ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണം

ബസ്സിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലാണ് കെ എസ് ആര്‍ ടി സി തന്നെ നഷ്ടപരിഹാരം നല്‍കേണ്ടിവരുന്നത്

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി | കെ എസ് ആര്‍ ടി സി ബസിന് ഇന്‍ഷുറന്‍സ് ഇല്ല. ബസ്സില്‍ യാത്ര ചെയ്യവേ കൈ അറ്റുപോയ യുവാവിന് ഒന്നര കോടി രൂപ കെ എസ് ആര്‍ ടി സി നല്‍കണമെന്ന് കോടതി ഉത്തരവ്.

കെ എസ് ആര്‍ ടി സി ബസ്സില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് കൈയറ്റുപോയ അമ്പലവയല്‍ മാളിക കുന്നത്തൊടി വീട്ടില്‍ അസൈനാറിന്റെ മകന്‍ മുഹമ്മദ് അസ്ല(19)മിന് 1,40,34,550 രൂപയും അതിന്റെ എട്ടു ശതമാനം പലിശയും കോടതിച്ചെലവും നല്‍കാനാണ് വയനാട് എം എ സി ടി കോടതി ജഡ്ജി എ വി ഉണ്ണികൃഷ്ണന്‍ വിധിച്ചത്.

2023 ജനുവരി പതിനേഴിനായിരുന്നു അപകടം. അമ്പലവയല്‍ മാളിക എന്ന സ്ഥലത്ത് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് കെ എസ് ആര്‍ ടി സി ബസിന്റെ ഇടതു ഭാഗത്ത് സൈഡ് സീറ്റിലിരുന്ന് ബത്തേരിയിലേക്ക് യാത്രചെയ്യുകയായിരുന്നു മുഹമ്മദ് അസ്ലം. ബസ് മംഗലം കാപ്പ് എത്തിയപ്പോള്‍ എതിരെ വന്ന വാഹനത്തിന് ബസ് ഡ്രൈവര്‍ സൈഡ് കൊടുത്തപ്പോള്‍ റോഡരികിലെ വൈദ്യുതക്കാലില്‍ അസ്ലമിന്റെ ഇടതുകൈ ചേര്‍ത്ത് ഉരയുകയും കൈമുട്ടിന്റെ മുകളില്‍ വെച്ച് അറ്റുപോവുകയുമായിരുന്നു. ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കൈ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല.

ബത്തേരിയിലെ കേരള അക്കാദമി ഓഫ് എന്‍ജിനിയറിങ് കോളേജില്‍ ഫാര്‍മസി കോഴ്സ് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. തുടര്‍ന്ന് നഷ്ടപരിഹാരത്തിനായി വയനാട് എം എ സി ടി കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്. അപകടത്തില്‍പ്പെട്ട ബസ് ഇന്‍ഷുര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ കെ എസ് ആര്‍ ടി സി യാണ് നഷ്ടപരിഹാര തുക ഹര്‍ജിക്കാരന് നല്‍കേണ്ടത്. സംഭവത്തെ തുടര്‍ന്ന് യുവാവിനുണ്ടായ മാനസിക ആഘാതവും പ്രായവും തുടര്‍വിദ്യാഭ്യാസവും അടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് കോടതി വിധി പ്രഖ്യാപിച്ചതെന്ന് അഭിഭാഷകനായ ടി ആര്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest