Connect with us

Kerala

സിവില്‍ പോലിസ് ഓഫീസറായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരന്‍

ശിക്ഷ ഈ മാസം പത്തിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കും

Published

|

Last Updated

കണ്ണൂര്‍ | വിവാഹ മോചനക്കേസില്‍ കോടതിയില്‍ മൊഴിനല്‍കി തിരിച്ചെത്തിയ വനിതാ സിവില്‍ പോലിസ് ഓഫീസറായ ഭാര്യയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. കരിവെള്ളൂര്‍ പലിയേരി കൊവ്വലിലെ പി ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കൊഴുമ്മല്‍ കോട്ടൂര്‍ പെരളത്തെ കെ രാജേഷാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജ് കെ ടി നിസാര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഈ മാസം പത്തിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കും.

2024 നവംബര്‍ 21-നാണ് നാടിനെ ഞെട്ടിച്ചസംഭവം നടന്നത്. കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷനില്‍ സി.പി.ഒ ആയിരുന്ന ദിവ്യശ്രീ ശബരിമല ഡ്യൂട്ടിക്ക് പോകാനിരിക്കെയാണ് കൊല്ലപ്പെട്ടത്. വിവാഹമോചന കേസില്‍ സംഭവദിവസം രാവിലെ കണ്ണൂര്‍ കുടുംബ കോടതിയില്‍ ഹാജരായ ദിവ്യശ്രീ, ഭര്‍ത്താവുമായി ചേര്‍ന്നുപോകാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ദിവ്യശ്രീയുടെ വീട്ടിലെത്തിയ പ്രതി പെട്രോള്‍ ഒഴിച്ച ശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച പിതാവ് വാസുവിനും പരിക്കേറ്റിരുന്നു. മദ്യപനായ രാജേഷിന് ഭാര്യയെ സംശയമായിരുന്നു. ഇതേ തുടര്‍ന്നുള്ള കുടുംബ വഴക്കാണ് ബന്ധം വേര്‍പിരിയുന്നതിലെത്തിയത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ കേസായി പരിഗണിച്ച് പ്രതിക്ക് വധ ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ അജിത്ത് കുമാര്‍ വാദിച്ചു. ചന്തേര പോലിസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസറായിരുന്നു പി ദിവ്യശ്രീ. കരിവെള്ളൂര്‍ സ്വദേശിനിയായ ദിവ്യശ്രീയെ ഭര്‍ത്താവ് കെ രാജേഷ് വെട്ടിക്കൊലപ്പെടുത്തുകയും പിതാവിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. കേസിലെ ഏറ്റവും ശക്തമായ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയത് കൊലപാതകത്തിന്റെ സി സി ടി വി ദൃശ്യങ്ങളാണ്. പ്രതി ആയുധം വാങ്ങുന്നതും കൃത്യം നടത്തുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. ഇത്തരത്തില്‍ കോടതിയില്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അപൂര്‍വമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്ത് കുമാര്‍ ചൂണ്ടിക്കാട്ടി.

102 രേഖകളും 51 തൊണ്ടിമുതലുകളും കേസിന്റെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വിചാരണ വേളയില്‍ തനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കാട്ടി പ്രതി രാജേഷ് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് മനോരോഗമില്ലെന്ന് സ്ഥിരീകരിച്ചു. പ്രതി രാജേഷിനെ കൊല നടന്ന ദിവസം രാത്രി ഏഴുമണിയോടെ പുതിയ തെരുവിലെ ബാറില്‍ വെച്ചാണ് പോലിസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ഇയാളെ പോലിസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.

ആസൂത്രിതമായ കൊലപാതകമാണ് പ്രതി നടത്തിയതെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു മാരകായുധം കൊണ്ട് കഴുത്തിനേറ്റ ആഴത്തിലുള്ള വെട്ടേറ്റു ചോര വാര്‍ന്നാണ് ദിവശ്രീ മരിച്ചത്. 92 സാക്ഷികളില്‍ 65 പേരെ വിസ്തരിച്ചു. സംഭവദിവസം വീട്ടിലെത്തിയ പ്രതി കൊടുവാള്‍ കൊണ്ട് വീടിന്റെ ഗ്രില്‍സിന് വെട്ടിയതായി പരിക്കേറ്റ അച്ഛന്‍ കെ വാസു മൊഴി നല്‍കിയിരുന്നു. വീട്ടിന്റെ വരാന്തയില്‍ പെട്രോള്‍ ഒഴിച്ചതിന് ശേഷം ദിവ്യശ്രീയെ പല തവണ വെട്ടി. രക്ഷപ്പെടാന്‍ ശ്രമിച്ച ദിവ്യശ്രീയെ ഗേറ്റിന് സമീപം പിന്തുടര്‍ന്ന് വെട്ടി. തടയാന്‍ ശ്രമിച്ചപ്പോള്‍ വാസുവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. അക്രമത്തില്‍ വാസുവിന് പരിക്കേറ്റു. ബൈക്കിലെത്തിയ പ്രതി അക്രമത്തിന് ശേഷം ബെക്ക് ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. പുതിയ തെരുവിലേക്ക് ബസിലെത്തിയ പ്രതി എ ടി എം കൗണ്ടറില്‍ നിന്നും പണം പിന്‍വലിച്ച് പുതിയ തെരു ബാറില്‍ കയറി മദ്യപിച്ചു. കേരളം വിടാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രതി പിടിയിലായത്.

 

Latest