Editorial
ആശുപത്രികളില്‍ മികച്ച സുരക്ഷാ സംവിധാനങ്ങള്‍ വേണം
ഗുരുതര രോഗം ബാധിച്ച ആളുകള്‍ ജീവന്‍ രക്ഷിക്കാനായി ഓടിയെത്തുന്ന കേന്ദ്രങ്ങളാണ് ആശുപത്രികള്‍. ഇവര്‍ക്ക് ആശുപത്രി മറ്റൊരു ദുരന്തമായി മാറാന്‍ ഇടവരരുത്.

പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതോടെ കോഴിക്കോട് മെഡി. കോളജിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളില്‍ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്. രണ്ട് പേര്‍ ഹൃദായാഘാതം മൂലമാണ് മരിച്ചതെന്നാണ് റിപോര്‍ട്ട്. മറ്റു രണ്ട് പേരുടെ മരണ കാരണം കണ്ടെത്താനായില്ല. ആന്തരികാവയവങ്ങളുടെ പരിശോധനയിലൂടെ മാത്രമേ കാരണം കണ്ടെത്താനാകുകയുള്ളൂവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പൊട്ടിത്തെറിയുണ്ടായ ഉടനെ കെട്ടിടത്തിലെ വൈദ്യുതി നിലച്ചിരുന്നു. ഇതോടെ ആശുപത്രിയിലെ എല്ലാ ഉപകരണങ്ങളുടെയും പ്രവര്‍ത്തനം നിലച്ചു. തുടര്‍ന്ന് ഉപകരണങ്ങളില്‍ നിന്ന് വേര്‍പ്പെടുത്തിയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും പുറത്തേക്ക് കൊണ്ടുപോയത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അപകടം നടന്ന ഏഴ് നില കെട്ടിടം നിര്‍മിച്ചതെന്നും കെട്ടിടത്തില്‍ എമര്‍ജന്‍സി വാതിലുകള്‍ പ്രവര്‍ത്തന സജ്ജമല്ലാത്തത് രോഗികളെ പെട്ടെന്ന് മാറ്റുന്നതിന് തടസ്സമായെന്നും ആരോപിക്കപ്പെടുന്നുണ്ട്. ഇതായിരിക്കാം മരണ കാരണമെന്ന് സംശയിക്കപ്പെടുന്നുണ്ട്. അതേസമയം തീപ്പിടിത്തവുമായി ഈ മരണങ്ങള്‍ക്ക് ബന്ധമില്ലെന്നും അപകടത്തിനു മുമ്പേ മരണം നടക്കുകയോ അതീവ ഗുരുതരാവസ്ഥയിലാകുകയോ ചെയ്തിരുന്നുവെന്നുമാണ് മെഡി. കോളജ് അധികൃതരുടെ ഭാഷ്യം.
മെഡി. കോളജ് അത്യാഹിത വിഭാഗം സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് പൊട്ടിത്തെറിയും തീപ്പിടിത്തവുമുണ്ടായത്. എം ആര്‍ ഐ മെഷീനിനു വേണ്ടി മാത്രമുള്ള യു പി എസ് സൂക്ഷിച്ച മുറിയിലായിരുന്നു പൊട്ടിത്തെറി. താമസിയാതെ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുക പടരുകയും രോഗികള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്തതോടെ രോഗികളെ കെട്ടിടത്തിനു പുറത്തേക്കും ആംബുലന്‍സുകള്‍ വിളിച്ചു വരുത്തി നഗരത്തിലെ വിവിധ ആശുപത്രികളിലേക്കും മാറ്റുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാംനില വരെ വ്യാപിച്ചിരുന്നു പുക. പൊട്ടിത്തെറിക്ക് കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടോ ബാറ്ററിക്കുള്ളിലെ പ്രശ്‌നങ്ങളോ ആകാം കാരണമെന്നാണ് പി ഡബ്ല്യു ഡി ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. വിദഗ്ധാന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് ആരോഗ്യ വകുപ്പ്.
ഒരു വര്‍ഷം മാത്രമേ പഴക്കമുള്ളൂ തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന്. എന്നിട്ടുമെങ്ങനെ അപകടമുണ്ടായി? വയറിംഗിലെ അപാകതയടക്കം സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത സംശയിക്കപ്പെടുന്നു. മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് ഒരു ഫയര്‍ സ്റ്റേഷന്‍ ഇല്ലാത്തതും തീയും പുകയും പെട്ടെന്ന് അണക്കുന്നതിന് തടസ്സം സൃഷ്ടിച്ചു. ഇവിടെ ഫയര്‍സ്റ്റേഷന്‍ ആരംഭിക്കാന്‍ നേരത്തേ പദ്ധതിയുണ്ടായിരുന്നു. മെഡി. കോളജ് അധികൃതരുടെ നിസ്സഹകരണം മൂലമാണ് പദ്ധതി ഇതുവരെയും പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ വന്നതെന്നും ഫയര്‍സ്റ്റേഷന് സ്ഥലം നല്‍കണമെന്ന് അഗ്നിരക്ഷാ സേന പല തവണ ആവശ്യപ്പെട്ടിട്ടും മെഡി. കോളജ് അധികൃതര്‍ വിമുഖത കാണിക്കുകയായിരുന്നുവെന്നുമാണ് പറയപ്പെടുന്നത്.
വെള്ളിമാട്കുന്നില്‍ നിന്നും ബീച്ചില്‍ നിന്നും മൂന്ന് യൂനിറ്റ് അഗ്നി രക്ഷാസേന എത്തിയാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ തീയണച്ചത്. ഗുരുതര രോഗം ബാധിച്ച ആളുകള്‍ ജീവന്‍ രക്ഷിക്കാനായി ഓടിയെത്തുന്ന കേന്ദ്രങ്ങളാണ് ആശുപത്രികള്‍. ഇവര്‍ക്ക് ആശുപത്രി മറ്റൊരു ദുരന്തമായി മാറാന്‍ ഇടവരരുത്. വൈദ്യുതി ഉപകരണങ്ങള്‍, ഓക്‌സിജന്‍ സിലിന്‍ഡറുകള്‍, കത്താന്‍ ഇടയുള്ള രാസവസ്തുക്കള്‍ എന്നിവയുടെ സാന്നിധ്യം മൂലം അഗ്നിബാധക്ക് സാധ്യത കൂടുതലുള്ളയിടമാണ് ആശുപത്രികള്‍. അഗ്നിയുടെ ഒരു ശകലം മതി വലിയ തീപ്പിടിത്തമായി മാറാന്‍. ആശുപത്രികളില്‍ അഗ്നിസുരക്ഷാ സംവിധാനങ്ങളും അപകട സാധ്യത കണ്ടാല്‍ അതിനെ പ്രതിരോധിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും പരിചയം സിദ്ധിച്ച ജീവനക്കാരുടെ സാന്നിധ്യവും സദാ ഉറപ്പ് വരത്തേണ്ടത് അധികൃതരുടെ ബാധ്യതയാണ്.
കോഴിക്കോട് മെഡി. കോളജില്‍ തീയും പുകയും പടര്‍ന്നപ്പോള്‍, തീകെടുത്തുന്നതിനുള്ള ഉപകരണങ്ങള്‍ ശരിയായി ഉപയോഗിക്കാനറിയാതെ ജീവനക്കാര്‍ പ്രയാസപ്പെടുന്നത് കാണാമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. രോഗികളുടെ വാര്‍ഡുകള്‍, അത്യാഹിത വിഭാഗം, ഐ സി യു, ഓപറേഷന്‍ തിയേറ്ററുകള്‍, സ്റ്റോറേജുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഫയര്‍ അലാറങ്ങളും സ്ഥാപിക്കേണ്ടതുണ്ട്. മിക്ക ആശുപത്രികളിലും ഇത്തരം സംവിധാനങ്ങളില്ല. ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താറുമില്ല. ആരോഗ്യരംഗത്ത് വികസിത രാജ്യങ്ങളോട് മത്സരിക്കാവുന്ന തരത്തില്‍ വളര്‍ന്നിരിക്കുന്നു കേരളമെന്നാണ് അവകാശവാദം. ചികിത്സാ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ നാം വളരെ പിന്നിലാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ 14ന് ലക്‌നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ വന്‍തീപ്പിടിത്തമുണ്ടായി. ഐ സി യു ഉള്‍പ്പെടെ ആശുപത്രിയിലെ മൂന്ന് വാര്‍ഡുകളെ തീ വിഴുങ്ങിയെങ്കിലും ആളപായമുണ്ടായില്ല. അഗ്നിബാധ ശ്രദ്ധയില്‍പ്പെട്ട ഉടനെ ഈ കെട്ടിടങ്ങളിലുണ്ടായിരുന്ന 200ലധികം രോഗികളെ ആശുപത്രി ജീവനക്കാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് പെട്ടെന്ന് സുരക്ഷിതമായി ഒഴിപ്പിച്ചതു കൊണ്ടാണ് ആളപായവും മരണങ്ങളും ഒഴിവാക്കാനായത്. ആശുപത്രി അധികൃതരും ജീവനക്കാരും ജാഗരൂകരും രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയ സമ്പന്നരുമെങ്കില്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാനാകും.
ആശുപത്രികളിലുണ്ടായേക്കാവുന്ന അഗ്നിബാധയെയും അത്തരം ഘട്ടങ്ങളില്‍ കൈക്കൊള്ളേണ്ട പ്രതിരോധ നടപടിയെയും കുറിച്ച് ജീവനക്കാരെയും പൊതുജനത്തെയും ബോധവത്കരിക്കുന്നതിന് ഇതിനിടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രി ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പ്രായോഗിക പരിശീലനം നല്‍കുന്നതിന് “മോക്ഡ്രില്‍’ അടക്കമായിരുന്നു പരിപാടി. സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്കും ആവശ്യമാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇത്തരം പ്രായോഗിക പരിശീലനങ്ങള്‍.