Connect with us

Ongoing News

അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാനൊരുങ്ങി മിന; ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ തുടക്കം

ശുഭ്രവസ്ത്രധാരികളായ ഹാജിമാരാല്‍ താഴ്‌വര പാല്‍ക്കടലാകും.

Published

|

Last Updated

മിന | മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്നും തല്‍ബിയ്യത്തിന്റെ മന്ത്രധ്വനികള്‍ മുഴക്കി ശുഭ്രവസ്ത്ര ധാരികളായ ഹാജിമാര്‍ എത്തിച്ചേരുന്നതോടെ പര്‍വതങ്ങളുടെ താഴ്‌വരയും തമ്പുകളുടെ നഗരിയുമായ മിനാ പാല്‍ക്കടലായി മാറും. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് തമ്പുകളുടെ നഗരിയായ മിന സ്ഥിതിചെയ്യുന്നത്. ദുല്‍ഹിജ്ജ എട്ടാം ദിനം മുതല്‍ ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്ന ദുല്‍ഹിജ്ജ പതിമൂന്ന് വരെ ഹാജിമാര്‍ മിനായിലെ തമ്പുകളിലാണ് താമസിക്കുക. ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ ഇബാദത്തുകളിലായി സമയം ചെലവിടുന്നതും മിനായിലാണ്.

വ്യാഴാഴ്ചയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടക്കുക. ബുധനാഴ്ച മുഴുവന്‍ മിനായില്‍ രാപ്പാര്‍ത്ത ശേഷമാണ് ഹാജിമാര്‍ അറഫയിലേക്ക് നീങ്ങുക. വ്യാഴാഴ്ച സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അറഫയില്‍ പ്രാര്‍ഥനയില്‍ മുഴുകി സൂര്യാസ്തമയത്തോടെ, അറഫയില്‍ നിന്നും മടങ്ങി മുസ്ദലിഫയില്‍ രാപ്പാര്‍ത്ത ശേഷം വെള്ളിയാഴ്ച സുബ്ഹിയോടെ ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തും.

ഹജ്ജ് കര്‍മങ്ങള്‍ അടുത്തതോടെ മക്ക മനുഷ്യ മഹാസാഗരമായി മാറുകയാണ്. അഷ്ടദിക്കുകളില്‍ നിന്നും സഊദിയിലെ ആഭ്യന്തര തീര്‍ഥാടകരടക്കം 20 ലക്ഷത്തിലധികം ഹാജിമാരാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നത്. 1997 മിനായിലുണ്ടായ തീപ്പിടിത്തത്തിന് ശേഷമാണ് ആധുനിക സൗകര്യങ്ങളോടു കൂടി പരമ്പരാഗത രീതിയില്‍ തീര്‍ഥാടകര്‍ക്ക് താമസിക്കാന്‍ മിനായില്‍ തമ്പുകള്‍ സജ്ജമാക്കിയിട്ടുള്ളത്. കാറ്റിനെയും മഴയെയും പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലാണ് ടെന്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കാല്‍നടയായും ബസുകളിലുമാണ് ഹാജിമാര്‍ മക്കയില്‍ നിന്നും മിനായില്‍ എത്തിച്ചേരുക. ഹജ്ജ് കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പുണ്യ സ്ഥലങ്ങളായ മിന, അറഫ, മുസ്ദലിഫ എന്നീ പ്രദേശങ്ങള്‍ പൂര്‍ണമായും സുരക്ഷാവലയത്തിലാണ്. തീര്‍ഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി റോഡുകള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ സേന മുഴുവന്‍ സമയവും സേവന സജ്ജരായി രംഗത്തുണ്ട്

ഇന്ത്യയില്‍ നിന്ന് ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നത് 1,22,518 തീര്‍ഥാടകര്‍
ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ ഇന്ത്യയില്‍ നിന്നും 1,22,518 തീര്‍ഥാടകരാണ് പങ്കെടുക്കുന്നത്. ഇവരില്‍ 16,341 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി മദീനയില്‍ നിന്നും മുഴുവന്‍ ഹാജിമാരും മക്കയിലെത്തിക്കഴിഞ്ഞു. അതേസമയം, മിനായിലേക്കുള്ള ഹാജിമാരുടെ യാത്രാ തിരക്ക് കുറയ്ക്കുന്നതിനായി ചൊവ്വാഴ്ച രാത്രിയില്‍ തന്നെ തമ്പുകളുടെ നഗരിയായ മിനായിലേക്ക് പുറപ്പെടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.

 

സിറാജ് പ്രതിനിധി, ദമാം

Latest