Connect with us

Kerala

ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം; വി ഡി സതീശന്‍

ഉദ്യോഗസ്ഥ ലോബി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അട്ടിമറിക്കുകയാണ്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയും ഇതുകാരണം മരണങ്ങളും സംഭവിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് സതീശന്‍ ആരോപിച്ചു. ഉദ്യോഗസ്ഥ ലോബി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അട്ടിമറിക്കുകയാണെന്നും വി ഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

കഴിഞ്ഞ ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭീതിദമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണ്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2022-ല്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ പരാജയമാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും അനാസ്ഥയാണ് വീടിന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിച്ചത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.

ഭക്ഷ്യ വിഷബാധ സംബന്ധിച്ച വാര്‍ത്തകളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനയ്ക്ക് ഇറങ്ങുന്ന രീതിയാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും സ്വീകരിക്കുന്നത്. അന്തര്‍ ജില്ലാ സ്‌ക്വാഡുകളുടെ പരിശോധനയും ദ്രുതകര്‍മ സേനയുടെ പ്രവര്‍ത്തനവും സര്‍ക്കാരിലെ ഉന്നതരുടെ മൗനാനുവാദത്തോടെ ഉദ്യോഗസ്ഥ ലോബി അട്ടിമറിക്കുകയാണ്. ടോള്‍ ഫ്രീ നമ്പരുകളിലേക്ക് വിളിക്കുന്നവരെ പരിഹസിക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിന്നും എന്ത് നീതിയാണ് സാധാരണക്കാര്‍ ഇനിയും പ്രതീക്ഷിക്കേണ്ടതെന്നും സതീശന്‍ ചോദിച്ചു.

 

Latest