Connect with us

International

യുഎസില്‍ പോലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 29 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

2023ല്‍ വാഷിംഗ്ടണിലെ സിയാറ്റിലില്‍വച്ചായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിയായ ജാഹ്നവി പോലീസ് വാഹനമിടിച്ച് മരിച്ചത്.

Published

|

Last Updated

വാഷിംഗ്ടണ്‍| യുഎസില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പോലീസ് വാഹനം ഇടിച്ചുമരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയുടെ കുടുംബത്തിന് 29 ദശലക്ഷം ഡോളര്‍ (262 കോടി) നഷ്ടപരിഹാരം നല്‍കും. സിയാറ്റില്‍ നഗരസഭയാണ് ഇക്കാര്യം അറിയിച്ചത്. 2023ല്‍ വാഷിംഗ്ടണിലെ സിയാറ്റിലില്‍വച്ചായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിയായ ജാഹ്നവി പോലീസ് വാഹനമിടിച്ച് മരിച്ചത്.

അടിയന്തര കേസിനായി മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞുവന്ന പോലീസ് ഓഫീസര്‍ കെവിന്‍ ഡേവ് ഓടിച്ച വാഹനമാണ് യുവതിയെ ഇടിച്ചുതെറിപ്പിച്ചത്. ജാഹ്നവിയുടെ കുടുംബം നല്‍കിയ സിവില്‍ കേസിനെത്തുടര്‍ന്നാണ് വന്‍തുക നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനമായത്.

ജാഹ്നവി കണ്ടുലയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമായിരുന്നുവെന്നാണ് സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. നഷ്ടപരിഹാരം ജാന്‍വിയുടെ കുടുംബത്തിന് ആശ്വാസവും സമാധാനവും നല്‍കുമെന്ന് പ്രത്യാശിക്കുന്നു. ജാഹ്നവി കണ്ടുലയുടെ ജീവിതം വിലപ്പെട്ടതായിരുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നമ്മുടെ സമൂഹത്തിനും പ്രധാനപ്പെട്ടതായിരുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Latest