Connect with us

Saudi Arabia

കടുത്ത ചൂട്, ദശ ലക്ഷക്കണക്കിന് തീർഥാടകർ; പരിരക്ഷക്ക് ലോകത്തിലെ വലിയ സംവിധാനം

തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ 40-ലധികം സർക്കാർ ഏജൻസികളും 250,000 ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നുവെന്ന് ജനറൽ അതോറിറ്റി ഫോർ ദി കെയർ ഓഫ് ദി അഫയേഴ്സ് ഓഫ് ഗ്രാൻഡ് മസ്ജിദ്.

Published

|

Last Updated

ടുത്ത ചൂടിലും ദശലക്ഷക്കണക്കിനാളുകൾ ഹജ്ജ് കർമങ്ങളുടെ നിർവൃതിയിൽ. ഇത്തവണ മക്കയിലും പരിസരങ്ങളിലും അന്തരീക്ഷ താപനില ശരാശരി 40 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ പ്രാർഥനാ നിർഭരമായ മനസ് ശരീരത്തിന്റെ ക്ഷീണം അവഗണിക്കാൻ കരുത്തു നൽകുന്നു. മക്ക തിരുഗേഹങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ തണുപ്പിക്കൽ സംവിധാനം പ്രവർത്തിക്കുന്നുവെന്നതും ആശ്വാസകരം. ദശലക്ഷത്തിലധികം തീർഥാടകരാണ് പുണ്യസ്ഥലത്ത് ഒത്തു കൂടിയിരിക്കുന്നത്. അവർക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഭരണകൂടം ഒരുക്കിയിരിക്കുന്നു. കഴിഞ്ഞ വർഷം താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. 1,500 തീർഥാടകർ മരിച്ചു. മരണമടഞ്ഞവരിൽ പലരും അനധികൃത തീർഥാടകരായിരുന്നു. ശീതീകരിച്ച കൂടാരങ്ങളിലും ബസുകളിലും പ്രവേശനം ഇല്ലാത്തവരുമായിരുന്നു. ഇത്തവണ ഇതെല്ലാം മുൻകൂട്ടിക്കണ്ടാണ് സുരക്ഷാ ഒരുക്കം നടത്തിയത്. തിരക്ക് തടയുന്നതിനായി, മക്കയിൽ അനധികൃത സന്ദർശകർക്കെതിരെ കർശന നടപടികൾ കൈക്കൊണ്ടു.
ഈ ആഴ്ച താപനില 40 ഡിഗ്രി കവിയുമെന്ന് പ്രവചിക്കപ്പെട്ടതിനാൽ മുന്നറിയിപ്പുകൾ നൽകി വരുന്നു. ഇടതടവില്ലാതെ തണുപ്പിക്കൽ സംവിധാനം പ്രവർത്തിക്കുന്നു. 155,000 റഫ്രിജറേഷൻ ടൺ ശേഷിയുള്ള യന്ത്രങ്ങൾ ഗ്രാൻഡ് മസ്ജിദിന് അകത്തും പുറത്തും വിന്യസിച്ചിരിക്കുന്നു. ഇവ താപനില 22 ഡിഗ്രിക്കും 24 ഡിഗ്രിക്കും ഇടയിൽ നിലനിർത്തുന്നു. കഅബ വലം വെക്കുമ്പോൾ, ലക്ഷക്കണക്കിനാളുകൾ പ്രവാഹം സൃഷ്ടിക്കുമ്പോൾ പുറത്തെ പൊള്ളുന്ന ചൂട് അവർ അറിയുകയേയില്ല. 120,000 ടൺ ശേഷിയുള്ള ശാമിയ സ്റ്റേഷനും 35,000 ടൺ ശേഷിയുള്ള അജ്്യദ് സ്റ്റേഷനുമാണ് പള്ളിക്ക് ചുറ്റും തണുത്ത കാറ്റ് പമ്പ് ചെയ്യുന്നത്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ 40-ലധികം സർക്കാർ ഏജൻസികളും 250,000 ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നുവെന്ന് ജനറൽ അതോറിറ്റി ഫോർ ദി കെയർ ഓഫ് ദി അഫയേഴ്സ് ഓഫ് ഗ്രാൻഡ് മസ്ജിദ്.
അനുമതി ഇല്ലാതെ തീർഥാടനം നടത്താൻ ശ്രമിക്കുന്നവർക്ക് 20,000 റിയാൽ വരെ (5,300 ഡോളർ) പിഴ ഈടാക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. അനധികൃത തീർഥാടകരെ മക്കയിലെത്താൻ സഹായിക്കുന്നവർക്കും ഉയർന്ന പിഴ ചുമത്തി. വിദേശികൾക്ക് പത്ത് വർഷത്തേക്ക് സഊദി പ്രവേശന വിലക്ക് ഉണ്ടാകും. ഹജ്ജ് തീർഥാടകരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി സർക്കാർ പുതിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി. മെട്രോ, ബസ് ഗതാഗതം സുഗമമാക്കി. ഓരോ രാജ്യത്തിനും അനുവദിക്കുന്ന തീർഥാടകരുടെ എണ്ണം ജനസംഖ്യയുടെ 0.1 ശതമാനമായി പരിമിതപ്പെടുത്തി. ഈ വർഷം, പരിസര നിരീക്ഷണ ചിത്രീകരണത്തിന് നിർമിത ബുദ്ധി ക്യാമറകൾ സ്ഥാപിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നതിന് മക്കക്ക് മുകളിലൂടെ പറക്കാൻ ഡ്രോണുകളുടെ ഒരു കൂട്ടവുമുണ്ട്. ആശങ്കയില്ലാതെ വിശ്വാസികൾ സാകല്യത്തിലേക്ക്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest