Connect with us

Ongoing News

നാട്ടില്‍ നിന്നും അമിത നിരക്ക്; ആകാശ കൊള്ളയില്‍ വീണ് പ്രവാസികള്‍

ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് 250 ദിര്‍ഹം മുതല്‍ 300 ദിര്‍ഹം വരെ ഈടാക്കുമ്പോള്‍ നാട്ടില്‍ നിന്നും തിരിച്ചു വരുന്നതിന് അഞ്ചു ഇരട്ടി മുതല്‍ എട്ട് ഇരട്ടി വരെയാണ് ഈടാക്കുന്നത്.

Published

|

Last Updated

അബൂദബി | വിമാന കമ്പനികളുടെ ആകാശ കൊള്ളയില്‍ വീണ് പ്രവാസികള്‍. നാട്ടില്‍ പോയ പ്രവാസികളാണ് വിമാനത്തിന്റെ അമിത ടിക്കറ്റ് നിരക്ക് കാരണം തിരിച്ചു വരാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങി കിടക്കുന്നത്. ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് 250 ദിര്‍ഹം മുതല്‍ 300 ദിര്‍ഹം വരെ ഈടാക്കുമ്പോള്‍ നാട്ടില്‍ നിന്നും തിരിച്ചു വരുന്നതിന് അഞ്ചു ഇരട്ടി മുതല്‍ എട്ട് ഇരട്ടി വരെയാണ് ഈടാക്കുന്നത്. കൊവിഡ് പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് താങ്ങും തണലുമാകേണ്ട എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികളും ടിക്കറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ജോലി ഇല്ലാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ എത്രയും വേഗം ജോലി സ്ഥലത്തേക്ക് എത്തുന്നതിനുള്ള വ്യഗ്രതയില്‍ അമിത നിരക്ക് ഈടാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പ്രവാസികള്‍ പറയുന്നു.

വിമാന കമ്പനികള്‍ നടത്തുന്ന ആകാശ കൊള്ള അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ട്രാവല്‍ മേഖലയില്‍ സേവനം ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ അഫി അഹമ്മദ് വ്യക്തമാക്കി. എക്‌സ്‌പോയുടെ മറവിലാണ് വിമാന കമ്പനികള്‍ തീവെട്ടി കൊള്ള നടത്തുന്നത്. ഒരിക്കലും നീതീകരിക്കാന്‍ കഴിയാത്തതാണ് ഇത്. വിമാന കമ്പനികളുടെ ചൂഷണത്തിനെതിരെ പ്രവാസി സംഘടനകള്‍ ശക്തമായി രംഗത്ത് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിമാന ടിക്കറ്റ് വര്‍ദ്ധനവിന് കേന്ദ്ര സര്‍ക്കാരിനുള്ളത് പോലെ സംസ്ഥാന സര്‍ക്കാരിനും കൂട്ട ഉത്തരവാദിത്തമുണ്ട്. ജോലിയും കൂലിയുമില്ലാതെ ദുരിത ജീവിതം നയിക്കുന്ന പ്രവാസിയെ കൂടുതല്‍ ദുരിതത്തിലാക്കുന്നതാണ് അമിതമായ ടിക്കറ്റ് വര്‍ദ്ധനവെന്ന് അബൂദബി- മലപ്പുറം ജില്ലാ ഇന്‍കാസ് പ്രസിഡന്റ് ഗഫൂര്‍ വലിയകത്ത് അഭിപ്രായപ്പെട്ടു. ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് സര്‍ക്കാര്‍ നിയന്ത്രിച്ചില്ലെങ്കില്‍ മറ്റു സംഘടനകളുമായി ആശയ വിനിമയം നടത്തി പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അമിതമായ ടിക്കറ്റ് നിരക്ക് കൂടാതെ പി സി ആറിന്റെ പേരിലും പ്രവാസികളെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണ്. ഇത് ഒരിക്കലും നീതീകരിക്കാന്‍ കഴിയില്ലെന്ന് അബൂദബി – ഇന്‍കാസ് ജനറല്‍ സെക്രട്ടറി സലിം ചിറക്കല്‍ അഭിപ്രായപ്പെട്ടു. മാസങ്ങളോളം നാട്ടില്‍ കുടുങ്ങിയ പ്രവാസികളാണ് തിരിച്ചു വരുന്നത്. നാട്ടിലേക്ക് 300 ദിര്‍ഹം ഈടാക്കുമ്പോള്‍ തിരിച്ചു വരാന്‍ പതിന്‍മടങ് ഈടാക്കുന്നത് നീതീകരിക്കാന്‍ കഴിയില്ല. അശാസ്ത്രീയമായ രീതിയില്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് തടയുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ്് കാലത്ത് വിമാനകമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നത് അപലപനീയവും മനുഷ്യത്വരഹിതമാണെന്ന്, യുവകലാസാഹിതി സംഘടനാ കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി റോയ് ഐ വര്‍ഗീസ് അഭിപ്രായപ്പെട്ടു. സാധാരണഗതിയില്‍ വിമാന ടിക്കറ്റിന് ഈടാക്കുന്ന നിരക്കിനേക്കാള്‍ പതിന്മടങ്ങാണ് ഇപ്പോള്‍ പ്രവാസികളില്‍ നിന്നും ഈടാക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റ് ആകട്ടെ ഈ കാര്യത്തില്‍ സ്വീകരിക്കുന്നത് അനങ്ങാപ്പാറ നയമാണ് ഇതിനെതിരെ ഉയരുന്ന പ്രവാസികളുടെ രോഷം കണ്ടിട്ട് എങ്കിലും കേന്ദ്രം നിലപാട് തിരുത്തി ടിക്കറ്റ് നിരക്ക് ഗണ്യമായി കുറക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest