Connect with us

Kerala

ഡ്രഡ്ജര്‍ ഇടപാട് അഴിമതി; ജേക്കബ് തോമസിനെതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഹൈക്കോടതി വിധിക്ക് എതിരെ കേരളാ സര്‍ക്കാരും സത്യന്‍ നരവുരും ആണ് സുപ്രീം കോടതിയെ സമീപിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി |  ഡ്രഡ്ജര്‍ ഇടപാടില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.നെതര്‍ലാന്‍ഡസ് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങി സര്‍ക്കാരിന് 20 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നായിരുന്നു ജേക്കബ് തോമസിനെതിരായ വിജിലന്‍സ് കേസ്.

ഡ്രഡ്ജര്‍ വാങ്ങിയതിന് സര്‍ക്കാരിന്റെ ഭരണാനുമതിയുണ്ടെന്ന് കേരളാ ഹൈക്കോടതിയുടെ കണ്ടെത്തി. ഇടപാടിന് പര്‍ച്ചേസ് കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നുമുള്ള ജേക്കബ് തോമസിന്റെ വാദവും അംഗീകരിച്ചാണ് കേസ് ഹൈക്കോടതി റദ്ദാക്കിയത്. അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതി നടപടി. പര്‍ച്ചേസ് കമ്മിറ്റിയെ മറികടന്ന് കൃത്രിമ രേഖകള്‍ ഹാജരാക്കിയാണ് ഭരണാനുമതി വാങ്ങിയതെന്നായിരുന്നു ജേക്കബ് തോമസ്സിനെതിരായ ആരോപണം.

കരാറിനു മുന്‍പ് തന്നെ വിദേശ കമ്പനിയുമായി ജേക്കബ് തോമസ് ആശയവിനിമയം നടത്തിയെന്ന് കേസ് അന്വേഷിച്ച വിജിലന്‍സ് നിലപാട് സ്വീകരിച്ചു. ഇതടക്കമുള്ള വിജിലന്‍സിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകളും ഹൈക്കോടതി കോടതി തള്ളിയിരുന്നു. കോണ്‍ഗ്രസ് നേതാവ് സത്യന്‍ നരവുരിന്റെ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. സത്യനെതിരെ മണല്‍ഖനനത്തിന് നടപടിയെടുത്തതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് പരാതിയെന്നും വിജിലന്‍സ് ഉദ്യോഗസ്ഥരുമായി കൂട്ടുചേര്‍ന്നുള്ള പരാതി രാഷ്ടീയപ്രേരിതമാണെന്നും ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഹൈക്കോടതി വിധിക്ക് എതിരെ കേരളാ സര്‍ക്കാരും സത്യന്‍ നരവുരും ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

Latest