Connect with us

kt jaleel

ലീഗിനെ ചത്തകുതിരയായി കാണുന്ന കോണ്‍ഗ്രസ്സിന് തരിച്ചടി നല്‍കാന്‍ ആത്മാഭിമാനം മുറിപ്പെട്ട അണികള്‍ തയ്യാറാവണം: കെ ടി ജലീല്‍

ഒരു തെരഞ്ഞെടുപ്പില്‍ 'സിദ്ധൗഷധം' ലീഗണികള്‍ പ്രയോഗിച്ചാല്‍ കോണ്‍ഗ്രസ്സ് എക്കാലവും ലീഗിനു മുന്നില്‍ കൈകൂപ്പി നില്‍ക്കും

Published

|

Last Updated

കോഴിക്കോട് | ലീഗിനെ ‘ചത്തകുതിര’യായി കാണുന്ന കോണ്‍ഗ്രസ്സിന് തരിച്ചടി നല്‍കാന്‍ ആത്മാഭിമാനം മുറിപ്പെട്ട അണികള്‍ തയ്യാറാവണമെന്നു കെ ടി ജലീല്‍ എം എല്‍ എ. ചതിക്ക് ചതിയേ പരിഹാരമുള്ളൂ. ഒരു തെരഞ്ഞെടുപ്പില്‍ ആ ‘സിദ്ധൗഷധം’ ലീഗണികള്‍ പ്രയോഗിച്ചാല്‍ കോണ്‍ഗ്രസ്സ് എക്കാലവും ലീഗിനു മുന്നില്‍ കൈകൂപ്പി നില്‍ക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ലീഗിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ സാധാരണക്കാരായ ലീഗുപ്രവര്‍ത്തകര്‍ക്ക് ബാO്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലീഗിന്റെ ‘കള്ളനും പോലീസും’ കളി!
ഒരുകാലത്ത് കേരളത്തില്‍ മുഴുവന്‍ പടര്‍ന്ന് പന്തലിച്ച പാര്‍ട്ടിയായിരുന്നു മുസ്ലിംലീഗ്. തിരുവനന്തപുരം വെസ്റ്റ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് മുഹമ്മദ് കണ്ണ് ഏറെക്കാലം ലീഗ് എം എല്‍ എ ആയത്. മണ്ഡലം മാറിയപ്പോള്‍ കോണ്‍ഗ്രസ്സ് ലീഗിന് കഴക്കൂട്ടം കൊടുത്തു. കൂടെ ഒരു റിബലിനെയും കോണ്‍ഗ്രസ്സ് സമ്മാനിച്ചു. അങ്ങിനെ യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മല്‍സരിച്ച ലീഗിന്റെ എം എ നിഷാദ്, മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് കോണ്‍ഗ്രസ്സ് റിബല്‍ വാഹിദ് എം എല്‍എ ആയി. തിരുവനന്തപുരം ജില്ലയില്‍ ലീഗിന്റെ എക്കൗണ്ട് അതോടെ എന്നന്നേക്കുമായി കോണ്‍ഗ്രസ്സ് പൂട്ടി. പിന്നീടിതുവരെ തലസ്ഥാനത്ത് ലീഗിനൊരു സീറ്റ് മല്‍സരിക്കാന്‍ കിട്ടിയിട്ടില്ല.

ലീഗ് നേതാവ് പി കെ കെബാവ സാഹിബ് മല്‍സരിച്ച് ജയിച്ച് മന്ത്രിയായത് കൊല്ലം ജില്ലയിലെ ഇരവിപുരത്തു നിന്നാണ്. 2001-ല്‍ ലീഗ് നേതാവ് ടി എ അഹമദ് കബീര്‍ കേവലം 8 വോട്ടിന് തോറ്റ നിയോജക മണ്ഡലം. 2006-ല്‍ 23,000 വോട്ടിന് അന്നത്തെ യൂത്ത് ലീഗ് സെക്രട്ടറി കെ എം ഷാജിയെ തോല്‍പ്പിച്ചാണ് ലീഗില്‍ നിന്ന് കോണ്‍ഗ്രസ് ആ സീറ്റും തട്ടിയെടുത്തത്. പിന്നെ കൊല്ലത്ത് കിട്ടിയത് 25,000 വോട്ടുകള്‍ക്ക് യു ഡി എഫ് സ്ഥിരം തോല്‍ക്കുന്ന പുനലൂരാണ്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കൊല്ലം ജില്ലയിലും ലീഗിന്റെ പച്ചക്കൊടി കോണ്‍ഗ്രസ്സ് അട്ടത്തേക്കിടും. എറണാകുളത്ത് ലീഗിന്റെ സ്ഥിരം സീറ്റായിരുന്നു മട്ടാഞ്ചേരി. ലീഗ് നേതാവ് കെ എം ഹംസക്കുഞ്ഞ് ജയിച്ച് ഡെപ്യൂട്ടി സ്പീക്കറായത് അവിടെ നിന്നാണ്. മണ്ഡല പുനര്‍നിര്‍ണയത്തില്‍ മട്ടാഞ്ചേരിക്ക് പകരം ലീഗ് കളമശ്ശേരി വാങ്ങി. ഇബ്രാഹിംകുഞ്ഞ് മല്‍സരിച്ച് ജയിച്ചതും മന്ത്രിയായതും കളമശ്ശേരിയില്‍ നിന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതും കോണ്‍ഗ്രസ് തോല്‍പ്പിച്ച് കയ്യില്‍ കൊടുത്തു. കളമശ്ശേരിക്ക് തൊട്ടടുത്തുള്ള പറവൂരും എറണാകുളവും ആലുവയുമൊക്കെ യു ഡി എഫ് ജയിച്ചപ്പോള്‍ ലീഗ് മല്‍സരിച്ച കളമശ്ശേരിയില്‍ മാത്രം ദയനീയമായി പരാജയപ്പെട്ടു. എറണാകുളം ജില്ലയിലും വൈകാതെ ലീഗിന് ആപ്പീസ് അടച്ചു പൂട്ടേണ്ടി വരും.

തൃശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ തുടര്‍ച്ചയായി ലീഗിനെ തോല്‍പ്പിച്ച് സീറ്റ് സ്വന്തമാക്കാന്‍ കോണ്‍ഗ്രസ്സ് നടത്തുന്ന ശ്രമം കുപ്രസിദ്ധമാണ്. യു ഡി എഫിന്റെ കോട്ടയായ കോഴിക്കോട്ടെ തിരുവമ്പാടിയിലും കോണ്‍ഗ്രസ് കാലുവാരി ലീഗിനെ തോല്‍പ്പിച്ചു. കോഴിക്കോട് ജില്ലയില്‍ ശക്തമായ സ്വാധീനമുള്ള ലീഗ്, കൊടുവള്ളിയില്‍ മാത്രമായി ഒതുങ്ങി. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ടും ലീഗിനെ ചതിച്ച് കോണ്‍ഗ്രസ് അവരുടെ തനിനിറം കാട്ടി. കുറച്ചുകാലമായി ലീഗിന് സ്വന്തമായി ജയിക്കാന്‍ കഴിയുന്ന മണ്ഡലങ്ങളിലല്ലാതെ മുസ്ലിം ലീഗ് മറ്റെവിടെയും വിജയിച്ചിട്ടില്ല.

വയനാട് ജില്ലയില്‍ അടിത്തറയുള്ള പാര്‍ട്ടിയാണ് ലീഗ്. അവിടെ കല്‍പ്പറ്റ മണ്ഡലം ഒരിക്കല്‍ ലീഗ് വാങ്ങി മല്‍സരിച്ചു. അന്നത്തെ എം എസ് എഫ് പ്രസിഡന്റ് സി മമ്മൂട്ടിയായിരുന്നു സ്ഥാനാര്‍ഥി. ഏറ്റവും ചുരുങ്ങിയത് പതിനായിരം വോട്ടുകള്‍ക്ക് ജയിക്കേണ്ടിടത്ത് ഇരുപത്തയ്യായിരം വോട്ടുകള്‍ക്ക് മമ്മൂട്ടി തോറ്റു. കോണ്‍ഗ്രസ്സ് അടിയോടെ ലീഗിനെ പിഴുതെറിഞ്ഞ് വായനാട്ടിലെ നിയമസഭാ സീറ്റും പോക്കറ്റിലാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് ലീഗിനെ മൂലക്കിരുത്താന്‍ കോണ്‍ഗ്രസ് പയറ്റിയത്.

ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന ബിസിനസ് തന്ത്രമാണ് തൃശൂര്‍ മുതല്‍ക്കിങ്ങോട്ടെല്ലാം ലീഗിനെ ദുര്‍ബലമാക്കാന്‍ കോണ്‍ഗ്രസ്സ് പരീക്ഷിച്ചത്. തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകളില്‍ ലീഗിന് നിലവില്‍ പ്രാതിനിധ്യമേയില്ല. തൃശൂര്‍ മുതല്‍ക്കിങ്ങോട്ട് എട്ടു ജില്ലകളില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ലീഗ് പ്രാതിനിധ്യം വെറും എഴുപതില്‍ താഴെയാണ്. ലീഗിനെ ഒരു മലപ്പുറം പാര്‍ട്ടിയാക്കി ഒതുക്കാനാണ് കോണ്‍ഗ്രസ്സ് എന്നും ശ്രമിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍സ്ഥാനം ഗത്യന്തരമില്ലാതെയാണ് കുറേ കുരങ്ങ് കളിപ്പിച്ചതിന് ശേഷം ലീഗിന് നല്‍കിയത്.

മേയര്‍ സ്ഥാനം കൊടുക്കാതിരിക്കാന്‍ അവസാന നിമിഷംവരെ പഠിച്ചപണി പതിനെട്ടും നോക്കി. വീട്ടിലെ അമ്മിക്കല്ല് പോലെ കോണ്‍ഗ്രസ്സ് അവരുടെ ഗ്രൂപ്പ്കത്തി മൂര്‍ച്ചകൂട്ടി തേഞ്ഞ്‌തേഞ്ഞ് ഇല്ലാതാകേണ്ട ഗതികേടിലാണോ മുസ്ലിംലീഗ്? അതല്ല മാന്യമായ രാഷ്ട്രീയ സഖ്യത്തിലൂടെ രാജ്യമൊട്ടുക്കും വളര്‍ന്നു പന്തലിക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണോ ലീഗ്? കേരളത്തിന് പുറത്ത് കോണ്‍ഗ്രസ്സിന് ശക്തിയുള്ള ഒരു സംസ്ഥാനത്തും ലീഗിനെ കൂടെക്കൂട്ടാന്‍ അവര്‍ ഇക്കാലമത്രയും തയ്യാറായിട്ടില്ല. ഏറ്റവുമവസാനം പാര്‍ലമെന്റിലേക്ക് മൂന്നു സീറ്റെന്ന ലീഗിന്റെ തീര്‍ത്തും ന്യായമായ ആവശ്യം നിര്‍ദാക്ഷിണ്യം കോണ്‍ഗ്രസ് തള്ളി.

അഞ്ചാം മന്ത്രി വിവാദം പോലെ ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം സാമുദായിക സന്തുലിതത്വത്തിന്റെ നിറം നല്‍കി വിവാദമാക്കിയാണ് കോണ്‍ഗ്രസ്സ് അട്ടിമറിച്ചത്. കോണ്‍ഗ്രസ്സിന്റെ തന്ത്രം വീണ്ടും വിജയം കണ്ടു.ജൂണില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നല്‍കുമെന്നാണത്രെ ഇപ്പോഴത്തെ ധാരണ. 2026-ല്‍ ഒഴിവു വരുന്ന വാഹാബ് സാഹിബിന്റെ സീറ്റ് പകരം കോണ്‍ഗ്രസ്സ് എടുക്കുമെന്നും വ്യവസ്ഥയുണ്ടത്രെ.

രണ്ടു വര്‍ഷം രാജ്യസഭയില്‍ രണ്ടു പ്രതിനിധികള്‍ എന്ന ആവശ്യം അംഗീകരിച്ചു കിട്ടാനായിരുന്നോ കാടിളക്കി അണികളെ വിഡ്ഢികളാക്കാനുള്ള ലീഗിന്റെ ഈ ‘കള്ളനും പോലീസും’ കളി? ഒരു പൂച്ചക്കുട്ടിപോലും അറിയാതെ കൊരമ്പയില്‍ അഹമ്മദാജിയും സമദാനിയും ഒരേസമയം വര്‍ഷങ്ങളോളം രാജ്യസഭയില്‍ അംഗങ്ങളായിരുന്നിട്ടുണ്ട്. ആ ചരിത്രം ലീഗ് മറന്നോ?

നേതൃത്വം അണികളുടെ ആത്മവിശ്വാസം തകര്‍ത്ത് കോണ്‍ഗ്രസ്സിന് മുന്നില്‍ അടിയറവ് പറഞ്ഞ് നില്‍ക്കുമ്പോള്‍ ലീഗിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ സാധാരണക്കാരായ ലീഗുപ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ട്. ചതിക്ക് ചതിയേ പരിഹാരമുള്ളൂ. ഒരു തെരഞ്ഞെടുപ്പില്‍ ആ ‘സിദ്ധൗഷധം’ ലീഗണികള്‍ പ്രയോഗിച്ചാല്‍ ‘ചത്തകുതിര’യുടെ മുന്നില്‍ കോണ്‍ഗ്രസ്സ് എക്കാലവും കൈകൂപ്പി നില്‍ക്കും.