Connect with us

Kannur

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി 16 വര്‍ഷത്തിന് ശേഷം പിടിയില്‍

അതിസാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.

Published

|

Last Updated

കണ്ണൂര്‍ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ രണ്ടാം പ്രതി 16 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയില്‍. ചെറുവത്തൂര്‍ സ്വദേശി എം വി രാകേഷ് (41) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ നിര്‍ദേശാനുസരണം എ സി പി. പി പി സദാനന്ദന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണ്‍ സി ഐ ശ്രീജിത്ത് കൊടേരിയും സംഘവും ഇന്ന് രാവിലെ ചെറുവത്തൂരില്‍വച്ച് അതിസാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.

2005 ലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളെ പ്രതികള്‍ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി മൈസൂരുവില്‍ വച്ച് പീഡിപ്പിക്കുകയും കഴുത്തിലും കൈയിലേയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം തലശേരി റെയില്‍വെ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഒന്നാം പ്രതി രൂപേഷ് അന്ന് തന്നെ അറസ്റ്റിലായിരുന്നു. കേസായ ശേഷം രണ്ടാം പ്രതി രാകേഷ് നാടു വിട്ടു.

തുടര്‍ന്ന് പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും പോലീസിന് ഇയാളെ കണ്ടെത്താനായിരുന്നില്ല. ഇയാളെ കുറിച്ച് പോലീസിന് ഒരു സൂചനയും ലഭിച്ചിരുന്നില്ല.  കണ്ണൂര്‍ ടൗണ്‍ എസ്‌ ഐ യോഗേഷ്, എ എസ് ഐ രഞ്ജിത്ത്, നാസര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Latest