Connect with us

Kerala

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കും: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് പേരുടെ കുടുംബങ്ങള്‍ക്കുള്ള അടിയന്തിര നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ആദ്യഗഡു ഇന്നും നാളെയുമായി വിതരണം ചെയ്യും. കഴിഞ്ഞ ദിവസം കണ്ണൂര്‍ വള്ളിത്തോട് പെരിങ്കലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജസ്റ്റിന്‍ തോമസിന്റെ കുടുംബത്തിനുള്ള ധനസഹായത്തില്‍ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ അടിയന്തരമായി നല്‍കാന്‍ കണ്ണൂര്‍ ഡി എഫ് ഒക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന ജസ്റ്റിന്റെ ഭാര്യ ജിനിയുടെ ചികിത്സാച്ചെലവുകളും മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സര്‍ക്കാര്‍ നല്‍കും. പാലക്കാട് സാമ്പാര്‍ക്കോട്, തൃശൂര്‍ വെള്ളിക്കുളങ്ങര, പാലപ്പിള്ളി എന്നിവിടങ്ങളില്‍ കാട്ടാനയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായത്തിന്റെ ആദ്യ ഗഡുവായ അഞ്ച് ലക്ഷവും ഉടന്‍ നല്‍കും. ബാക്കി തുക മരണപ്പെട്ട ആളുടെ നിയമപരമായ അവകാശിയെ നിശ്ചയിക്കുന്ന മുറയ്ക്ക് നല്‍കും.

വനാതിര്‍ത്തി പ്രദേശങ്ങളിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രി പറഞ്ഞു. ഹാംഗിംഗ് പവര്‍ ഫെന്‍സിംഗ് പോലുള്ള പ്രതിരോധ ഭിത്തികള്‍ കൂടുതലായി സ്ഥാപിച്ച് ജനവാസമേഖലയിലേക്ക് വന്യമൃഗങ്ങള്‍ കടക്കുന്നത് തടയും. വന്യജീവികള്‍ കടന്നെത്താന്‍ സാധ്യതയുള്ള കൂടുതല്‍ വനാതിര്‍ത്തികള്‍ കണ്ടെത്തി പ്രതിരോധ ഭിത്തി നിര്‍മിക്കും. എം എല്‍ എമാര്‍, എം പിമാര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുക. കൂടുതല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയായി വരികയാണ്. എല്ലായിടങ്ങളിലെയും ജനജാഗ്രതാ സമിതികളെ സജീവമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനജാഗ്രതാ സമിതികളുടെ സഹായത്തോടെ വന്യജീവികളെ തുരത്താനുള്ള പ്രായോഗിക പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ു.

 

---- facebook comment plugin here -----