Connect with us

National

ചാണക്യ എക്‌സിറ്റ് പോള്‍: ബംഗാളില്‍ 192 സീറ്റുമായി ബിജെപി, തമിഴ്‌നാട്ടില്‍ ഡിഎംകെ തന്നെ

അസമില്‍ ബിജെപി സഖ്യം വന്‍ വിജയം നേടും

Published

|

Last Updated

ന്യൂഡല്‍ഹി |  പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ‘ടുഡേയ്സ് ചാണക്യ’ പുറത്തുവിട്ടു. മറ്റ് പ്രമുഖ ഏജന്‍സികള്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് ഒരു ദിവസത്തിന് ശേഷമാണ് ചാണക്യയുടെ പ്രവചനങ്ങള്‍ വരുന്നത്.

പശ്ചിമ ബംഗാളിലെ നിലവിലെ രാഷ്ട്രീയ ചിത്രത്തെ പൂര്‍ണ്ണമായും മാറ്റിമറിക്കുന്ന പ്രവചനമാണ് ചാണക്യ നടത്തിയിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിപക്ഷത്തേക്ക് തള്ളിക്കൊണ്ട് ബിജെപിക്ക് 192 സീറ്റുകളുടെ വന്‍ ഭൂരിപക്ഷമാണ് ഇവര്‍ പ്രവചിക്കുന്നത്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഇത്തവണ 100 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നാണ് കണക്കുകൂട്ടല്‍.

തമിഴ്നാട്ടില്‍ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം അനായാസം ഭരണം നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, നടന്‍ വിജയ് നയിക്കുന്ന പുതിയ പാര്‍ട്ടിയായ ടിവികെ പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയുടെ വോട്ടുകളില്‍ വിള്ളലുണ്ടാക്കും. എടപ്പാടി പളനിസ്വാമിക്ക് ഇത് തിരിച്ചടിയാകും.

ഡിഎംകെ സഖ്യം 125 സീറ്റുകള്‍ വരെ നേടും. എഐഎഡിഎംകെ സഖ്യം 45 സീറ്റുകള്‍,ടിവികെ 63 സീറ്റുകള്‍വരേയും നേടുമെന്നാണ് പ്രവചനം.

അസമില്‍ ബിജെപി സഖ്യം വന്‍ വിജയം നേടുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയായി തുടരുമെന്നും പ്രവചിക്കപ്പെടുന്നു. ഗൗരവ് ഗോഗിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഏറെ പിന്നിലായിരിക്കുമെന്നും ഫലം പറയുന്നു.

 

Latest