Connect with us

Kerala

കേന്ദ്ര അവഗണന; കേരളത്തിന്റെ സമരത്തെ പിന്തുണച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കേരളം ഉള്‍പ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങള്‍ വിവേചനം നേരിടുന്നുവെന്ന് ഖാര്‍ഗെ

Published

|

Last Updated

ന്യൂഡല്‍ഹി|കേന്ദ്രസര്‍ക്കാറിന്റെ കടുത്ത അവഗണനയ്ക്കെതിരെ കേരളം നടത്തുന്ന സമരത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേന്ദം കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങള്‍ വിവേചനം നേരിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാര്‍ട്ടികളും പങ്കെടുക്കുന്ന പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനില്‍ക്കുന്നതിനിടെയാണ് ഖാര്‍ഗെയുടെ പ്രതികരണം. തൊഴിലില്ലായ്മയാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നമെന്നും സര്‍ക്കാര്‍ ശ്രമം പരാജയങ്ങള്‍ മറയ്ക്കാനാണെന്നും ഖാര്‍ഗെ വ്യക്തമാക്കി. പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഞെരുക്കുകയാണ്. മോദി ഭരണത്തില്‍ നേട്ടം ഉണ്ടാകുന്നത് മുതലാളിമാര്‍ക്ക് മാത്രമാണെന്നും ഖാര്‍ഗെ ആരോപിച്ചു.

അതേസമയം, കേന്ദ്ര നയങ്ങള്‍ക്കെതിരായ പ്രതിഷേധത്തെ ദേശീയ തലത്തിലെ പ്രതിപക്ഷ പ്രതിഷേധമാക്കാനാണ് കേരള സര്‍ക്കാരിന്റെ ശ്രമം. കേന്ദ്രസര്‍ക്കാറിന്റെ കടുത്ത അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്ത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ്ണ തുടങ്ങി. ജന്തര്‍ മന്തറിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് എംഎല്‍എമാരും എംപിമാരും പ്രതിഷേധിക്കുന്നത്.

രാവിലെ പത്തരയോടെ കേരള ഹൗസില്‍ നിന്നും ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്റെ പോരാട്ടം എന്ന ബാനറുമായി മാര്‍ച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തര്‍ മന്തറിലെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കുമെന്നാണ് വിവരം. സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള മുതിര്‍ന്ന സിപിഎം നേതാക്കളും ഡിഎംകെ, എഎപി പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

കേരളത്തിന്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്നും ആരേയും തോല്‍പ്പിക്കാനല്ല സമരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ചരിത്രത്തില്‍ കീഴ്വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാര്‍ഗം തെരഞ്ഞെടുക്കേണ്ടി വന്നു. അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യമാകെ കേരളത്തോടൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷ. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം നല്‍കരുത്. സഹകരണ ഫെഡറലിസം എന്ന ആശയം ഈയടുത്ത് കേന്ദ്ര നടപടികളിലൂടെ നഷ്ടപ്പെട്ടു. എന്‍ ഡി എ ഇതര സര്‍ക്കരുകളോട് പീഡന നയമാണുള്ളത്. കേന്ദ്രത്തിന്റേത് ഭരണഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്.

വായ്പാ പരിധിയില്‍ വന്‍ തോതില്‍ വെട്ടി കുറവ് വരുത്തി. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ പാര്‍ലമെന്റ്, രാഷ്ട്രപതി എന്നിവര്‍ അംഗീകരിച്ചതാണ്. എന്നാലിത് അട്ടിമറിക്കപ്പെട്ടു. ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. ഇല്ലാത്ത അധികാരങ്ങള്‍ കേന്ദ്രം പ്രയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

 

 

Latest