National
എസി ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര നിയമം; താപനില ഇനി 20 ഡിഗ്രിയിൽ കുറയ്ക്കാനാകില്ല
ഇന്ത്യയിലെ എസി ഉപയോക്താക്കളിൽ പകുതി പേരെങ്കിലും ഈ മാറ്റം സ്വീകരിക്കുകയാണെങ്കിൽ, രാജ്യത്തിന് പ്രതിവർഷം 10 ബില്യൺ യൂണിറ്റ് വൈദ്യുതി ലാഭിക്കാമെന്ന് കേന്ദ്രം

ന്യൂഡൽഹി | രാജ്യത്തുടനീളമുള്ള എയർ കണ്ടീഷണറുകൾക്ക് (എസി) പുതിയ സ്റ്റാൻഡേർഡ് താപനില പരിധി നടപ്പിലാക്കാൻ ഊർജ്ജ മന്ത്രാലയം ഒരുങ്ങുന്നു. കാലാവസ്ഥാ വ്യതിയാനവും ശീതീകരണ സംവിധാനങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗവും കാരണം താപനില ഉയരുന്ന സാഹചര്യത്തിലാണ് സുപ്രധാന നീക്കം. കാറുകളുൾപ്പെടെ എല്ലാ മേഖലകളിലും എസികളുടെ ഏറ്റവും കുറഞ്ഞ താപനില 20°C ആയും പരമാവധി താപനില 28°C ആയും നിജപ്പെടുത്താൻ തീരുമാനിച്ചതായി കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.
പുതിയ നിയമങ്ങൾ എസി ഉപയോഗത്തിൽ ഏകീകരണം കൊണ്ടുവരാനും, അമിതമായി കുറഞ്ഞ താപനിലയിൽ എസികൾ പ്രവർത്തിപ്പിക്കുന്നത് മൂലമുണ്ടാകുന്ന അമിത വൈദ്യുതി ഉപഭോഗം കുറയ്ക്കാനും സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത് ഉടൻ തന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെസിഡൻഷ്യൽ, കൊമേഴ്സ്യൽ ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വൈദ്യുതി ബില്ലുകൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു വലിയ നയ ചട്ടക്കൂടിന്റെ ഭാഗമാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യയിൽ, വീടുകളിലും ഓഫീസുകളിലും എസികൾ പലപ്പോഴും 20°C-ൽ താഴെയാണ് പ്രവർത്തിക്കുന്നത്. ഇത് ഉയർന്ന ഊർജ്ജ ഉപയോഗത്തിന് കാരണമാകുന്നു. പുതിയ നിയമം നടപ്പിലാക്കുകയാണെങ്കിൽ, നിലവിൽ 18°C (ചില എസികളിൽ 16°C വരെ) മുതൽ 30°C വരെ പോകുന്ന എസികൾക്ക് 20°C ഏറ്റവും കുറഞ്ഞ താപനിലയായും 28°C ഏറ്റവും കൂടിയ താപനിലയായും പരിധി നിശ്ചയിക്കും.
ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) അനുസരിച്ച്, മിക്ക എസികളും 20°C-നും 21°C-നും ഇടയിലാണ് സജ്ജീകരിച്ചിരിക്കുന്നത്, എന്നാൽ സുഖകരമായ താപനില 24-25°C ആണ്. താപനില 20°C-ൽ നിന്ന് 24°C ആയി ഉയർത്തുന്നത് ഏകദേശം 24% വൈദ്യുതി ലാഭിക്കാൻ സഹായിക്കും. കൂടാതെ ഓരോ 1°C വർദ്ധനവും ഏകദേശം 6% വൈദ്യുതി ലാഭിക്കും.
ഇന്ത്യയിലെ എസി ഉപയോക്താക്കളിൽ പകുതി പേരെങ്കിലും ഈ മാറ്റം സ്വീകരിക്കുകയാണെങ്കിൽ, രാജ്യത്തിന് പ്രതിവർഷം 10 ബില്യൺ യൂണിറ്റ് വൈദ്യുതി ലാഭിക്കാനും വൈദ്യുതി ബില്ലുകളിൽ നിന്ന് 5,000 കോടി രൂപ കുറയ്ക്കാനും സാധിക്കും.