Connect with us

Articles

ബൈഡനും നെതന്യാഹുവും വംശഹത്യയുടെ നടത്തിപ്പുകാർ

ക്രൂരതയെ ജീവിതമൂല്യമാക്കിയ സയണിസ്റ്റ് ഭീകരർക്ക് ഫലസ്തീനികളെ കൊന്ന് വംശീയ വിദ്വേഷത്തിന്റെ ഉന്മാദത്തിലാറാടാൻ ആയുധങ്ങളെത്തിച്ചുകൊടുക്കുന്ന ജോ ബൈഡനും അമേരിക്കയുമാണ് ഗസ്സയിലെ വംശഹത്യക്ക് ഉത്തരവാദികളെന്ന് തിരിച്ചറിയണം. പശ്ചിമേഷ്യയിലെയും മധ്യപൂർവദേശത്തെയും എണ്ണ താത്പര്യങ്ങളും വാണിജ്യ താത്പര്യങ്ങളുമാണ് ഫലസ്തീനികളുടെ ജന്മഭൂമിയിൽ പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളെ ജൂതരാഷ്ട്രം സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്

Published

|

Last Updated

ഫലസ്തീനികളുടെ വംശീയ ഉന്മൂലനം ലക്ഷ്യംവെച്ചുള്ള ഗസ്സയിലെ യുദ്ധം 100 ദിനം പിന്നിടുന്നു. മൂന്ന് മാസക്കാലത്തിലേറെയായി ഇസ്്റാഈൽ ഗസ്സയിൽ നടത്തിവരുന്ന യുദ്ധം 23 ലക്ഷത്തോളം വരുന്ന ഫലസ്തീനികളുടെ കൂട്ട സംഹാരമാണ് ലക്ഷ്യം വെക്കുന്നത്. നെതന്യാഹു ഭരണകൂടം പെന്റഗണിന്റെ ആയുധശേഖരങ്ങളും സയണിസ്റ്റ് വംശീയ ഭീകരതയും ഉപയോഗിച്ച് ഫലസ്തീനികളെ കൊന്നുതീർക്കാനുള്ള യുദ്ധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര കോടതിയിൽ തങ്ങൾ ഫലസ്തീനികൾക്കെതിരെ നടത്തുന്ന വംശഹത്യകളെ ഇസ്്റാഈലിന്റെ സ്വയം പ്രതിരോധമായാണ് നെതന്യാഹു ഭരണകൂടം ന്യായീകരിച്ചത്.

സാബ്രാ- ഷാറ്റില കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത സയണിസ്റ്റ് ഭീകരനായ ഏരിയൽ ഷാരോണിന്റെ മകൻ ഗിലാദ് ഷാരോൺ ഗസ്സയുടെ വലിയ പരിഹാരം ഹിരോഷിമയിലേതുപോലെ ആറ്റംബോബ് പ്രയോഗിക്കലാണെന്നാണ് നേരത്തേ തന്നെ ഇസ്്റാഈൽ ഭരണകൂടത്തെ ഉപദേശിച്ചിട്ടുള്ളത്. ഇപ്പോൾ നെതന്യാഹു ഭരണകൂടത്തിലെ മന്ത്രിമാരിൽ പലരും ഗസ്സയിൽ ഹിരോഷിമയിലേതുപോലെ ആറ്റം ബോംബിടണമെന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ ഏഴിനു ശേഷം ഇസ്്റാഈൽ സൈന്യം ആകാശത്തിലൂടെയും കരയിലൂടെയും ഗസ്സയിൽ നടത്തുന്ന ആക്രമണങ്ങൾ ക്രൂരതയുടെ എല്ലാ അതിരുകളും മറികടക്കുന്നതാണ്. ഡിസംബർ 28ന് പുറത്തുവന്ന അന്താരാഷ്ട്ര ഏജൻസികളുടെ കണക്കനുസരിച്ച് മരണം 25,000ലേറെയായിരിക്കുന്നു. 6,000 പേർ പേർ അപ്രത്യക്ഷരാണ്. ഇതിൽ 5,000 പേർ സ്ത്രീകളും കുട്ടികളുമാണ്. മൊത്തം മരണപ്പെട്ടവരിൽ 12,000-ത്തോളം പേർ സ്ത്രീകളും കുട്ടികളുമാണെന്നാണ് യു എൻ ഏജൻസികൾ തന്നെ നൽകുന്ന വിവരം. കാണാതായ ആയിരങ്ങൾ ഇസ്്റാഈൽ ബോംബിട്ട് തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ ജീവനോടെയോ മരിച്ചോ ഉണ്ടായിരിക്കാമെന്നാണ് റിപോർട്ടുകൾ പറയുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്കണ്ഠകളും അഭ്യർഥനകളും തൃണവത്കരിച്ചുകൊണ്ടാണ് ആക്രമണം തുടരുന്നത്.

സന്നദ്ധ പ്രവർത്തകർക്കും രക്ഷയില്ല
രക്ഷാപ്രവർത്തനം പോലും സാധ്യമല്ലാത്ത അവസ്ഥയാണ്. യു എൻ സന്നദ്ധ പ്രവർത്തകർക്കും രക്ഷയില്ല. സിവിലിയൻമാർക്കു നേരെ തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിടുന്ന സൈന്യം ഇപ്പോൾ വെള്ളവും ഭക്ഷണവുമില്ലാത്ത ജനങ്ങൾക്ക് സഹായമെത്തിക്കുന്ന യു എൻ വളണ്ടിയർമാർക്ക് നേരെയും വെടിയുതിർക്കുന്നുവെന്നാണ് ഡിസംബർ 29ലെ ഗസ്സയിലെ സംഭവങ്ങൾ കാണിക്കുന്നത്. വടക്കൻ ഗസ്സയിലെ അഭയാർഥികൾക്ക് സഹായമെത്തിച്ച് മടങ്ങുന്ന സന്നദ്ധപ്രവർത്തകർക്കുനേരെയാണ് ഗസ്സ മുനമ്പിൽ ഇസ്്റാഈൽ സൈന്യം വെടിവെപ്പ് നടത്തിയത്. സന്നദ്ധ സേവകർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ സൈന്യം നിശ്ചയിച്ച വഴിയിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം.

യു എന്നിന്റെ അഭയാർഥി സേവക സംഘടനയായ യു എൻ ആർ ഡബ്ല്യു എയുടെ ഡയറക്ടർ ആർക്കും മരണം ഉണ്ടായിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. യു എൻ മനുഷ്യാവകാശസമിതി മേധാവി മാർട്ടിൻഗ്രിഫിത്സ് ഇസ്്റാഈൽ സൈന്യത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇസ്്റാഈൽ പട്ടാളം ഗസ്സയിലെ ജനങ്ങളെയും അവിടേക്ക് സഹായമെത്തിക്കുന്നവരെയും ലക്ഷ്യമിട്ട് നീങ്ങുകയാണെന്നും കൂട്ടസംഹാരമാണ് സൈന്യം നടത്തുന്നതെന്നുമാണ് ഗ്രിഫിൽസ് പറഞ്ഞത്.

കഴിഞ്ഞ ദിവസം വടക്കൻ ഗസ്സയിലെ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് സാധാരണക്കാർ അഭയം തേടിയ നൂസ്വിറാത്, മഗാസി എന്നീ അഭയാർഥി ക്യാമ്പുകളിൽ ഇസ്്റാഈൽ സേന നടത്തിയ അക്രമണത്തിൽ 35 പേരാണ് കൊല്ലപ്പെട്ടത്. നൂറു കണക്കിന് പേർക്ക് പരുക്കേറ്റു. അവിടെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി മൃതദേഹങ്ങൾ അടിഞ്ഞുകിടക്കുന്നുണ്ടെന്നാണ് റിപോർട്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അഭയാർഥി ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഇസ്്റാഈൽ ആക്രമണം കടുപ്പിച്ചിരിക്കുന്നു. നഗരങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ആക്രമണം രൂക്ഷമായതോടെ ഗസ്സയിലെ 23 ലക്ഷത്തോളം വരുന്ന ജനങ്ങളിൽ വലിയൊരു ഭാഗം കഴിയുന്നത് അഭയാർഥി ക്യാമ്പുകളിലും ആശുപത്രികളിലുമാണ്.
ഈയൊരു സാഹചര്യമാണ് അഭയാർഥി ക്യാമ്പുകൾക്കു നേരെ ആക്രമണം രൂക്ഷമാക്കാൻ ഇസ്്റാഈൽ സൈന്യത്തെ പ്രേരിപ്പിക്കുന്നതെന്നാണ് അൽജസീറ റിപോർട്ട് ചെയ്തത്. 1982ലെ സാബ്ര- ഷാറ്റില കൂട്ടക്കൊലകൾക്കു സമാനമായ ആക്രമണ പരമ്പരകളും നരഹത്യകളുമാണ് ഗസ്സയിൽ നടക്കുന്നത്. ഹമാസ് ഭീകരരെ നേരിടാനെന്ന വ്യാജേന സിവിലിയൻമാർ താമസിക്കുന്ന കേന്ദ്രങ്ങളിൽ സൈന്യം വ്യോമാക്രമണം വ്യാപിപ്പിക്കുന്നു. അഭയാർഥി ക്യാമ്പുകൾക്ക് സമീപം നിലയുറപ്പിച്ച ടാങ്കുകൾ വഴി മിസൈൽ ആക്രമണം രൂക്ഷമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തെക്കൻ ഗസ്സയിലെ കുവൈത്തി ആശുപത്രിക്ക് സമീപത്തെ ജനവാസകേന്ദ്രങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 22 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഡിസംബർ 29ലെ ഒരു രാവും പകലിനുമിടയിൽ വിവിധയിടങ്ങളിൽ ഇസ്്റാഈൽ നടത്തിയ ആക്രമണങ്ങളിൽ 187 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഗസ്സ ആരോഗ്യമന്ത്രാലയം ഇറക്കിയ കുറിപ്പിൽ അറിയിച്ചത്. ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25,000ലേറെയും പരുക്കേറ്റത് 60,915 പേർക്കാണെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഷെൽ വർഷങ്ങളിലും മിസൈൽ ആക്രമണങ്ങളിലും നിസ്സഹായരായി മനുഷ്യർ മരിച്ചുവീഴുകയും കെട്ടിടങ്ങൾ തകർന്നുവീഴുകയുമാണ്. കെട്ടിടങ്ങൾക്ക് അടിയിൽപ്പെട്ടുപോയവരെ കണ്ടെത്താനും പുറത്തെത്തിക്കാനുമുള്ള ഉപകരണങ്ങൾ പോലും രക്ഷാപ്രവർത്തകർക്കില്ലാത്ത അവസ്ഥയാണ്.

രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന ഗസ്സ സിവിൽ ഡിഫൻസിന്റെ കൈയിൽ 2006ന് മുമ്പുള്ള ഉപകരണങ്ങളാണുള്ളത്. ഗസ്സയുടെ നല്ല ഉപകരണങ്ങളെല്ലാം ഇസ്്റാഈൽ ബോംബാക്രമണങ്ങളിൽ നശിപ്പിക്കപ്പെട്ടു. വൈദ്യുതി ഇല്ലാത്തതിനാൽ ഇലക്ട്രിക് കട്ടറുകൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. റഫ അതിർത്തി വഴി എത്തുന്ന മാനുഷിക സഹായങ്ങളിൽ രക്ഷാഉപകരണങ്ങൾ ഉൾപ്പെട്ടിട്ടില്ല. ഗസ്സയിലെ 60 ശതമാനത്തോളം പാർപ്പിട കേന്ദ്രങ്ങളും സമുച്ചയങ്ങളും തകർക്കപ്പെട്ടു. 52,500 ഹൗസിംഗ് യൂനിറ്റുകളാണ് തകർക്കപ്പെട്ടത്. വടക്കൻ ഗസ്സയിലും ഗസ്സ സിറ്റിയിലുമുള്ള മുഴുവൻ വീടുകളും തകർത്ത് കഴിഞ്ഞിട്ടുണ്ട്. ഗസ്സയിലെ 85 ശതമാനം ജനങ്ങളും ഭവനരഹിതരായി.

ഖാൻയൂനിസിലും ദേർഎൽബലാഹിലും ഏറെക്കുറെ പകുതിയോളം വീടുകൾ കോൺക്രീറ്റ് കൂനകളായി മാറ്റപ്പെട്ടിട്ടുണ്ട്. യുനൈറ്റഡ് നാഷൻസ് ഓഫീസ് ഫോർ ദി കോ- ഓർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ്, ഡബ്ല്യു എച്ച് ഒ, ഫലസ്തീൻ ഗവൺമെന്റ്എന്നിവ പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 352 ഹെൽത്ത് കെയർ സെന്ററുകൾ, 203 പള്ളികളും ചർച്ചുകളും, 103 ആംബുലൻസുകൾ തുടങ്ങിയവയെല്ലാം ഇസ്്റാഈൽ തകർത്തു. ഗസ്സയിലെ നരഹത്യകൾക്ക് പിറകിൽ അമേരിക്കയാണെന്നത് അന്താരാഷ്ട്ര സമൂഹം ഗൗരവമായി കാണേണ്ടതുണ്ട്.

അമേരിക്ക ഇറക്കിക്കൊടുക്കുന്ന മനുഷ്യനാശഹാരികളായ ആയുധങ്ങളുടെ ബലത്തിലാണ് ഫലസ്തീനികൾക്കെതിരായ ഈ കൂട്ടക്കുരുതികൾ ഇസ്്റാഈൽ സൈന്യം നടത്തുന്നത്. ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതിനുശേഷം 230 കാർഗോ വിമാനങ്ങളിലും 20 കപ്പലുകളിലുമായിട്ടാണ് അമേരിക്ക കഴിഞ്ഞ ദിവസം വരെ ഇസ്്റാഈലിലേക്ക് ആയുധങ്ങളെത്തിച്ചത്. ആർട്ടിലറി ഷെല്ലുകളും കവചിതവാഹനങ്ങളും കരയാക്രമണത്തിൽ സൈനികർക്ക് ഉപയോഗിക്കാനുള്ള ആയുധങ്ങളുമാണ് ഇറക്കിക്കൊടുക്കുന്നത്. ഇവ ഉപയോഗിച്ചാണ് ഫലസ്തീനിലെ കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടുന്ന സിവിലിയൻമാരെ ഇസ്്റാഈൽ കൊന്നുകൂട്ടുന്നത്.
ക്രൂരതയെ ജീവിതമൂല്യമാക്കിയ സയണിസ്റ്റ് ഭീകരർക്ക് ഫലസ്തീനികളെ കൊന്ന് വംശീയവിദ്വേഷത്തിന്റെ ഉന്മാദത്തിലാറാടാൻ ആയുധങ്ങളെത്തിച്ചുകൊടുക്കുന്ന ജോ ബൈഡനും അമേരിക്കയുമാണ് ഗസ്സയിലെ വംശഹത്യക്ക് ഉത്തരവാദികളെന്ന് തിരിച്ചറിയണം. പശ്ചിമേഷ്യയിലെയും മധ്യപൂർവദേശത്തെയും എണ്ണ താത്പര്യങ്ങളും വാണിജ്യ താത്പര്യങ്ങളുമാണ് ഫലസ്തീനികളുടെ ജന്മഭൂമിയിൽ പാശ്ചാത്യ സാമ്രാജ്യത്വശക്തികളെ ജൂതരാഷ്ട്രം സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്. ബ്രിട്ടനും അമേരിക്കയും ഫ്രാൻസും ചേർന്നാണ് 19ാം നൂറ്റാണ്ട് മുതൽ ഫലസ്തീൻ മണ്ണിൽ സയണിസ്റ്റ് രാഷ്ട്രമുണ്ടാക്കാൻ ആളും അർഥവും നൽകി സഹായിച്ചത്. ആഫ്രിക്കയുടെയും ഏഷ്യയുടെയും യൂറോപ്പിന്റെയും സംഗമഭൂമിയായ ഫലസ്തീൻ മണ്ണിൽ തദ്ദേശീയ അറബ് ജനതയെ അടിച്ചോടിച്ചും അരിഞ്ഞുവീഴ്ത്തിയും ഇസ്്റാഈൽ രാഷ്ട്രം സ്ഥാപിച്ചതിനു പിറകിൽ സാമ്രാജ്യത്വ താത്പര്യങ്ങളായിരുന്നു.
ഇന്നിപ്പോൾ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊലകളാണ് ഫലസ്തീനികൾക്കെതിരായി ഇസ്്റാഈൽ ലോകാഭിപ്രായങ്ങളെയെല്ലാം അവഗണിച്ച് നടത്തുന്നത്. ജോസഫ് സ്റ്റിഗ്ലിസ് നേരത്തേതന്നെ അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്്മെന്റിന്റെയും പെന്റഗണിന്റെയും സഹായത്തോടെ ഇസ്്റാഈൽ എങ്ങനെയാണ് ഒരു സയണിസ്റ്റ് ഭീകരരാഷ്ട്രമായി പശ്ചിമേഷ്യയിൽ കൂട്ടക്കുരുതി തുടരുന്നതെന്ന് വിശദീകരിച്ചിട്ടുണ്ട്. കൈയും കണക്കുമില്ലാതെ ഇസ്റാഈലിന് മിസൈലുകളും ഡോളറുകളും അമേരിക്ക ഒഴുക്കിക്കൊടുക്കുന്നു. ഇസ്്റാഈലിൽ അമേരിക്കയുടെ ഉടമസ്ഥതയിലുള്ള മില്യൺ കണക്കിന് ഡോളർ മൂല്യമുള്ള ആയുധങ്ങൾ അടങ്ങിയ നിരവധി സൂക്ഷ്മ സംരക്ഷിത ആയുധപ്പുരകളുണ്ടെന്നത് രഹസ്യമല്ല. മധ്യപൗരസ്ത്യദേശത്തെ തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായ നിയന്ത്രണം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് ഈ മേഖലയിൽ അമേരിക്ക സൈനികത്താവളങ്ങളും ആയുധപ്പുരകളും സ്ഥാപിച്ചിരിക്കുന്നത്.

യു എസ് സേനക്ക് ദ്രുതവിതരണം സാധ്യമാകുന്ന തരത്തിലാണ് ഇത്തരം സംരക്ഷിത ആയുധപ്പുരകൾ പെന്റഗൺ ഇസ്്റാഈലിൽ സ്ഥാപിച്ചിട്ടുള്ളത്. ശീതയുദ്ധകാലത്തെ അമേരിക്കൻ അധിനിവേശ താത്പര്യങ്ങളും അതിനെതിരായി സോവിയറ്റ് യൂനിയനുയർത്തിയ ഭീഷണികളെയും നേരിടാനാണ് 1980കളിൽ പെന്റഗൺ സൂക്ഷ്മസംരക്ഷിത ആയുധപ്പുരകൾ ഇസ്്റാഈലിൽ സ്ഥാപിച്ചുതുടങ്ങിയത്. ഇപ്പോൾ ഇസ്്റാഈൽ ഭരണകൂടത്തിനുകൂടി ഈ ആയുധപ്പുരകളിൽനിന്ന് ആയുധങ്ങൾ വിതരണം ചെയ്യാനുള്ള അനുവാദമുണ്ടെന്നുള്ളതാണ് പെന്റഗൺ വാർകോളജ് പഠനങ്ങൾ തന്നെ വെളിവാക്കുന്നത്. ഗസ്സയിൽ സിവിലിയൻമാരെ കൊന്നുകൂട്ടാനും ഇസ്്റാഈൽ ഉപയോഗിക്കുന്ന ആയുധങ്ങളിൽ ഭൂരിഭാഗവും യു എസ് ആയുധശേഖരത്തിൽ നിന്നുള്ളതാണ്. പെന്റഗണിന്റെ ആയുധപ്പുരകളും സയണിസ്റ്റ് വംശീയതയും ചേർന്നാണ് ഗസ്സയിൽ നരഹത്യകൾ നടത്തിക്കൊണ്ടിരിക്കുന്നത്.

പടർന്ന് പകർച്ചവ്യാധികൾ
യുദ്ധഭീകരതക്കൊപ്പം ഗസ്സയിൽ പകർച്ചവ്യാധികളും പടരുന്നുവെന്നാണ് യു എൻ ഏജൻസി റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ജനസംഖ്യയിൽ 40 ശതമാനത്തിലേറെ പേർ പകർച്ചവ്യാധിയുടെ പിടിയിലാണ്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും മരുന്നുമില്ല. അത് വിതരണം ചെയ്യുന്ന യു എൻ സന്നദ്ധസേവ പ്രവർത്തകരെപോലും ഇസ്്റാഈൽ പട്ടാളം ആക്രമിക്കുന്നു. ഇസ്്റാഈലിന്റെ അധിനിവേശ ഭീകരതയും യുദ്ധവും ഗസ്സയെ അക്ഷരാർഥത്തിൽ ഭൂമിയിലെ നരകമാക്കിത്തീർത്തിരിക്കുന്നു. അപ്പോഴും ഗസ്സയിലെ ജനങ്ങളും പോരാളികളും ഹമാസിന്റെ നേതൃത്വത്തിൽ ചരിത്രത്തിലെ അസാമാന്യമായ ചെറുത്തുനിൽപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗാസയുടെ സിവിലിയൻ കേന്ദ്രങ്ങൾ ബോംബിട്ട് തകർക്കാൻ ഇസ്്റാഈലിന് കഴിഞ്ഞിട്ടുണ്ടെങ്കിലും ഹമാസിന്റെ സൈനികശേഷിക്കോ പ്രതിരോധതന്ത്രങ്ങൾക്കോ പോറലേൽപ്പിക്കാനായിട്ടില്ലെന്നാണ് പല യുദ്ധ നിരീക്ഷകരും പറയുന്നത്.
യു എസ് പിന്തുണയോടെ ഇസ്്റാഈൽ സൈന്യം നടത്തുന്ന ആക്രമണങ്ങളെ ഹമാസ് മിലിറ്റന്റസ് ധീരമായി പ്രതിരോധിക്കുകയും ഈസ്്റാഈൽ സൈനികർക്കിടയിൽ ഭീതി പടർത്തുകയുമാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന തിരിച്ചറിവ് ഇസ്്റാഈൽ ജനതക്കിടയിലുണ്ടാക്കാനും അന്താരാഷ്ട്രസമൂഹം മുന്നിട്ടിറങ്ങേണ്ടതുണ്ട്. 100 ദിവസം പിന്നിട്ട യുദ്ധത്തിൽ ഇസ്്റാഈലിന് വിജയിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഓരോ ദിവസവും കടന്നുപോകുന്നത്. ബന്ദികളെ സുരക്ഷിതമാക്കാൻ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഹമാസുമായി ചർച്ചക്ക് സന്നദ്ധമാകുകയുമാണ് വേണ്ടതെന്ന അഭിപ്രായം ശക്തിപ്പെട്ടുവരികയാണ്. പക്ഷേ, അതിനെയെല്ലാം തള്ളി സ്വയംപ്രതിരോധത്തിനാണ് തങ്ങൾ ഗസ്സയിൽ നിഷ്ഠൂരമായ വംശഹത്യ തുടരുന്നതെന്ന ന്യായം പറഞ്ഞ്, തങ്ങൾ നടത്തുന്ന നരഹത്യകൾ തുടരുമെന്നാവർത്തിക്കുകയാണ് ഇസ്്റാഈൽ.

ഫലസ്തീൻ മണ്ണിലെ അധിനിവേശം അവസാനിപ്പിച്ച് യു എന്നിന്റെ ദ്വിരാഷ്ട്ര നിർദേശം അംഗീകരിച്ച് ഫലസ്തീൻ ജനതക്ക് ഒരു രാഷ്ട്രമായി നിലനിൽക്കാനുള്ള സ്വയംനിർണയാധികാരം നൽകുകയാണ് വേണ്ടത്. പെന്റഗണിന്റെ ആയുധപ്പുരകളും ജോ ബൈഡന്റെ പിന്തുണയും കൊണ്ട് നെതന്യാഹു ഭരണകൂടത്തിന് ഫലസ്തീൻ മണ്ണിൽ നടക്കുന്ന യുദ്ധത്തിൽ വിജയംവരിക്കാനാകില്ലെന്നാണ് ഓരോ ദിവസത്തെയും സംഭവങ്ങൾ വ്യക്തമാക്കുന്നത്.