Connect with us

National

ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം

Published

|

Last Updated

ന്യൂഡൽഹി | കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ അഫ്താബ് പൂനെവാലയെ കൊണ്ടുപോയ വാനിന് നേരേ ആക്രമണം. വാഹനത്തിന് നേരെ വാളുമായി എത്തിയ നാലഞ്ച് പേരാണ് ആക്രമണം നടത്തിയത്. പോളിഗ്രാഫ് പരിശോധനയ്ക്ക് ശേഷം ഫോറൻസിക് സയൻസ് ലാബിൽ നിന്ന് പ്രതിയെ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.

ഗുരുഗ്രാമിൽ നിന്ന് വന്ന 15 പേർ രാവിലെ 11 മണി മുതൽ എഫ്എസ്എല്ലിന് പുറത്ത് അഫ്താബിനെ കാത്തിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇവർ കാറിൽ നിരവധി വാളുകളും ചുറ്റികകളും കൊണ്ടുവന്നിരുന്നു. ഞങ്ങളുടെ സഹോദരിയെയും മകളെയും 35 കഷ്ണങ്ങളാക്കിയ അഫ്താബിനെ 70 കഷ്ണങ്ങളാക്കി വെട്ടാനാണ് ഞങ്ങൾ വന്നതെന്ന് അക്രമികൾ പറഞ്ഞു. ആക്രമണം നടത്തിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശ്രദ്ധയുടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് ഇന്ന് കണ്ടെടുത്തിരുന്നു. കൊലപാതകത്തിന് ശേഷം മറ്റൊരു പെൺകുട്ടിക്ക് അഫ്താബ് സമ്മാനമായി നൽകിയ ശ്രദ്ധയുടെ മോതിരവും കണ്ടെടുത്തതായി ഡൽഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

കൊലപാതകത്തിന് ശേഷം ഈ പെൺകുട്ടിയും അഫ്താബിന്റെ ഫ്ലാറ്റിൽ എത്തിയിരുന്നു. ഈ സമയം ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ ശ്രദ്ധയുടെ ശരീരാവശിഷ്ടങ്ങൾ ഉണ്ടായിരുന്നു.