Connect with us

Farmers Protest

അന്നദാതാക്കള്‍ക്ക് മുമ്പില്‍ പൂര്‍ണമായും മുട്ടുമടക്കി കേന്ദ്രം

ആവശ്യങ്ങളെല്ലാം അംഗീകരിച്ചു; സമരം അവസാനിപ്പിച്ച് കര്‍ഷകര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ കര്‍ഷക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒന്നരവര്‍ഷത്തിലേറെയായി ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തിയ സമരത്തിന് വിജയസമാപ്തി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പുറമെ കര്‍ഷര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം അംഗീകരിച്ചു. ഡിസംബംര്‍ 11 മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്ന് സംയുക്തി കിസാന്‍ മോര്‍ച്ച അറിയിച്ചു. സമരം താത്ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചു. ജനുവരി 15ന് അവലോകന യോഗം ചേരും. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കും- സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ യോഗത്തിന് ശേഷം പറഞ്ഞു.

താങ്ങുവില സംബന്ധിച്ചും ലഖിംപുര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രിക്കെതിരായ നിലപാട് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വ്യക്തത ലഭിക്കേണ്ട സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. രാജ്യതലസ്ഥാന അതിര്‍ത്തികളിലെ ഉപരോധം പൂര്‍ണ്ണമായും പിന്‍വിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സമരം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി സംഘുവിലെ സമരപന്തല്‍ പൊളിച്ച് നീക്കുന്ന നടപടികള്‍ കര്‍ഷകര്‍ തുടങ്ങി കഴിഞ്ഞു. ശനിയാഴ്ച വിജയാഘോഷം നടത്താനാണ് ആലോചന.

നേരത്തെ സമരം അവസാനിപ്പിച്ചാലേ കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതില്‍ കര്‍ഷക സംഘടനകള്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസുകള്‍ പിന്‍വലിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറൂ എന്നും കര്‍ഷക സംഘനടകള്‍ വ്യക്തമാക്കി. ഒടുവില്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ കേന്ദ്രം, കേസുകളെല്ലാം പിന്‍വലിക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കി.

മിനിമം താങ്ങുവില്ക്ക് നിയമസാധുത നല്‍കുന്നതിന് നടപടി എടുക്കാമെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച മറ്റൊരു നയംമാറ്റം. ഇതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാര്‍ഷിക വിദഗ്ധരും സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കര്‍ഷകസമരത്തില്‍ മരിച്ചവര്‍ക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കിയ പഞ്ചാബ് സര്‍ക്കാറിന്റെ മാതൃകയില്‍ ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാറുകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.

 

Latest