Uae
വിമാനത്താവള പ്രദർശനം ഇന്ന് തുടങ്ങും; അമേരിക്കയുടെ വൻ പങ്കാളിത്തം
അമേരിക്ക ട്രില്യൺ ഡോളർ നിർമാണ പ്രവർത്തനങ്ങൾ പ്രഖ്യാപിക്കും.

ദുബൈ | ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ഇന്ന് 24-ാമത് വിമാനത്താവള പ്രദർശനം ആരംഭിക്കും. വിദഗ്ധർ, വ്യോമയാന പങ്കാളികൾ, ഭരണ പ്രതിനിധികൾ, വിമാനത്താവള ഓപറേറ്റർമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി.
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രസിഡന്റും ദുബൈ എയർപോർട്ട്സിന്റെ ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്്മദ് ബിൻ സഈദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.
അമേരിക്ക ട്രില്യൺ ഡോളർ നിർമാണ പ്രവർത്തനങ്ങൾ പ്രഖ്യാപിക്കും. മെയ് എട്ട് വരെ മൂന്ന് ദിവസങ്ങളിലായി, മധ്യ പൗരസ്ത്യ ദേശം, ആഫ്രിക്ക, ദക്ഷിണേഷ്യ അടക്കം വലിയ വിമാനത്താവള വ്യവസായ ബി2ബി പ്ലാറ്റ്ഫോം ഉണ്ടാകും. വിമാനത്താവളങ്ങളെ രൂപപ്പെടുത്തുന്ന നൂതനാശയങ്ങളും സാങ്കേതികവിദ്യകളും പര്യവേഷണം ചെയ്യുന്നതിനായി 30-ലധികം രാജ്യങ്ങളിൽ നിന്ന് 6,000-ത്തിലധികം പങ്കാളികളെ ആകർഷിക്കും.
യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലെ പുരോഗതി, വിമാനത്താവള ഗതാഗത മാനേജ്മെന്റ‌്, വിമാനത്താവള കാർബൺ കുറക്കൽ, സുസ്ഥിരത, ഡിജിറ്റലൈസേഷൻ, അർബൻ എയർ മൊബിലിറ്റി എന്നിവ ഇതിൽ ഉൾപ്പെടുന്നു.ഈ പതിപ്പിൽ 20ലധികം രാജ്യങ്ങളിൽ നിന്ന് 140-ലധികം പ്രദർശകർ പങ്കെടുക്കുന്നു. അർമേനിയ, ബഹ്റൈൻ, ക്രൊയേഷ്യ, ജിബൂട്ടി, ഈജിപ്ത്, ഘാന, ഇന്ത്യ, ഇറാഖ്, ഇറ്റലി, ജോർദാൻ, കെനിയ, കുവൈത്ത്, ലെബനാൻ, മലാവി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനത്താവളങ്ങൾ, എയർലൈനുകൾ, ഗ്രൗണ്ട് ഹാൻഡ്്ലർമാർ, കൺസൾട്ടന്റുകൾ വരുന്നു. മലേഷ്യ, മാലിദ്വീപ്, മൊറോക്കോ, നൈജീരിയ, ഒമാൻ, പാകിസ്ഥാൻ, ഖത്വർ, റുവാണ്ട, സഊദി അറേബ്യ, സീഷെൽസ്, ശ്രീലങ്ക, ടാൻസാനിയ, തുർക്കി, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വാങ്ങുന്നവർ.