Connect with us

National

ചരിത്രത്തിലാദ്യം; ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി

അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും സുപ്രീംകോടതിയുടെ വെബ്സൈറ്റില്‍ ലഭ്യമാക്കിയതായി കോടതി അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി. സുപ്രീംകോടതിയിലെ 33 ജഡ്ജിമാരില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും സുപ്രീംകോടതിയുടെ വെബ്സൈറ്റില്‍ ലഭ്യമാക്കിയതായി കോടതി അറിയിച്ചു. ജഡ്ജിമാരുടെ വ്യക്തിഗത സ്വത്തുവിവരങ്ങള്‍, പങ്കാളികളുടേയും മറ്റ് ആശ്രിതരുടേയും പേരിലുള്ള ആസ്തിയുടെ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള ഏപ്രില്‍ ഒന്നിലെ തീരുമാനപ്രകാരമാണ് ഇന്നലെ രാത്രിയോടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13 ന് വിരമിക്കാനിരിക്കെയാണ് നടപടി. മുതിര്‍ന്ന അഭിഭാഷകനായിരുന്ന കെ വി വിശ്വനാഥനാണ് ജഡ്ജിമാരില്‍ സമ്പന്നന്‍. 120.96 കോടി രൂപയാണ് നിക്ഷേപമാണ് കെ വി വിശ്വനാഥനുള്ളത്. ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയ്ക്ക് ദക്ഷിണ ഡല്‍ഹിയില്‍ മൂന്ന് കിടപ്പുമുറികളുള്ള ഡിഡിഎ ഫ്ലാറ്റുള്ളതായും 55 ലക്ഷത്തോളം രൂപ ബേങ്ക് ബാലന്‍സ് ഉള്ളതായും വെബ്സൈറ്റില്‍ കാണാം. സഞ്ജിവ് ഖന്നയ്ക്ക് 2015 മോഡല്‍ മാരുതി സ്വിഫ്റ്റ് കാര്‍ ഉള്ളതായും പിപിഎഫില്‍ 1,06,86,000 രൂപയുടെ നിക്ഷേപവുമുള്ളതായും വെബ്സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചല്‍ ഫണ്ടില്‍ 8 ലക്ഷം നിക്ഷേപവും 6 ഏക്കര്‍ ഭൂമിയുമുണ്ട്.

ഈ മാസം പുതിയ ചീഫ് ജസ്റ്റിസാകാനിരിക്കുന്ന ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് മഹാരാഷ്ട്ര അമരാവതിയില്‍ പിതാവില്‍ നിന്ന് ലഭിച്ച സ്വത്തായ ഒരു വീടും ഡിഫന്‍സ് കോളനിയില്‍ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുമുണ്ട്. പിപിഎഫില്‍ 659692 രൂപ, പിപിഎഫിലും 3586736 രൂപ ജിപിഎഫിലും നിക്ഷേപമായിട്ടുണ്ട്.

വനിതാ ജഡ്ജിമാരില്‍ ജസ്റ്റിസ് ബേല എം ത്രിവേദിയുടെ സ്വത്ത് വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തെങ്കിലും ജസ്റ്റിസ് ബി വി നാഗരത്നയുടെ സ്വത്ത് വിവരങ്ങള്‍ ഇതുവരെയും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ജസ്റ്റിസ് നാഗരത്നയ്ക്ക് പുറമെ ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, ദീപാങ്കര്‍ ദത്ത, അസനുദ്ദീന്‍ അമാനുള്ള, മനോജ് മിശ്ര, അരവിന്ദ് കുമാര്‍, പി കെ മിശ്ര, എസ് സി ശര്‍മ, പ്രസന്ന ബാലചന്ദ്ര വരാലെ, എ കോടീശ്വര്‍ സിംഗ്, ആര്‍ മഹാദേവന്‍, ജോയ്മല്യ ബാഗ്ച്ചി എന്നിവരും സ്വത്ത് വിവരങ്ങള്‍ അപ്ലോഡ് ചെയ്തിട്ടില്ല.

ഹൈക്കോടതി ജഡ്ജിമാരുടെ നിയമന വിവരങ്ങളും സുപ്രീംകോടതി പുറത്തുവിട്ടു. 2022 നവംബര്‍ ഒന്‍പത് മുതല്‍ 2025 മെയ് അഞ്ച് വരെയുള്ള നിയമന വിവരങ്ങളാണ് പുറത്തുവിട്ടത്. ഇക്കാലയാളവില്‍ 221 പേരാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടത്. ജഡ്ജിമാരുടെ പേരും മതവിഭാഗവും സിറ്റിംഗ് അല്ലെങ്കില്‍ വിരമിച്ച ജഡ്ജിമാരുമായുള്ള ബന്ധവും പുറത്തുവിട്ടു. സുപ്രീംകോടതി ആദ്യമായാണ് ജഡ്ജിമാരുടെ നിയമന വിവരങ്ങള്‍ പുറത്തുവിടുന്നത്.

 

 

 

 

Latest