Connect with us

Editorial

കാലാവസ്ഥാ മാറ്റത്തില്‍ ഉലഞ്ഞ് കാര്‍ഷിക മേഖല

രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൂപ്രകൃതി വ്യത്യസ്തമായ കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ താരതമ്യേന കൂടുതലായിരിക്കും.

Published

|

Last Updated

കാര്‍ഷിക മേഖലയില്‍ ആശങ്ക പരത്തുന്നതാണ് അഖിലേന്ത്യാ കര്‍ഷക സംഘടന ഫെഡറേഷന്‍ (എഫ് ഐ എ എഫ് ഐ) കഴിഞ്ഞ ദിവസം പുറത്തുവിട്ട പഠന റിപോര്‍ട്ട്. കാലാവസ്ഥയില്‍ അനുഭവപ്പെടുന്ന പ്രവചനാതീതവും അസാധാരണവുമായ മാറ്റങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുകയും 25 ശതമാനം വരെ വിളനഷ്ടത്തിന് ഇതിടയാക്കുകയും ചെയ്യുന്നുവെന്നാണ് റിപോര്‍ട്ടിലെ മുന്നറിയിപ്പ്. ക്രമരഹിതമായ മഴ, വരള്‍ച്ച, അന്തരീക്ഷ താപനിലയിലെ ഉയര്‍ച്ച, ഭൂഗര്‍ഭ ജലനിരപ്പ് താഴ്ച, വായുമലിനീകരണം, മണ്ണിന്റെ ഗുണമേന്മയില്‍ സംഭവിക്കുന്ന കുറവ് തുടങ്ങിയവയാണ് കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് എഫ് ഐ എ എഫ് ഐ സെക്രട്ടറി മുരളിബാബു പറയുന്നു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ റിപോര്‍ട്ടനുസരിച്ച് കേരളമുള്‍പ്പെടെ 18 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നുണ്ട്.

മഴ വര്‍ഷിക്കുന്ന രീതിയുടെ കാര്യത്തില്‍ സമീപകാലത്ത് പ്രകടമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ചെറിയ തോതില്‍ ദിവസങ്ങളോളം പെയ്യുന്ന പഴയ കാല രീതിക്കു പകരം ഏതാനും മണിക്കൂറുകള്‍ മാത്രം ദൈര്‍ഘ്യമുള്ള അതിതീവ്ര മഴയാണ് പൊതുവെ ഇന്ന് അനുഭവപ്പെടുന്നത്. ഇത് സമുദ്രങ്ങളിലേക്കും നദികളിലേക്കുംകാര്‍ഷിക മേഖലയില്‍ നിന്നുള്ള മണ്ണൊഴുക്ക് വര്‍ധിപ്പിക്കും. പോഷകങ്ങള്‍ കൂടുതലുള്ള മേല്‍ഭാഗത്തെ മണ്ണ് ഒഴുകിപ്പോകുമ്പോള്‍ കാര്‍ഷികോത്പാദനത്തെ ബാധിക്കുക സ്വാഭാവികം. സമുദ്രനിരപ്പ് ഉയരുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റൊരു പ്രത്യാഘാതം. തീരദേശ കര്‍ഷക സമൂഹത്തിന് ഇത് കടുത്ത ഭീഷണി സൃഷ്ടിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിനു പുറമെ കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതോപയോഗവും കാര്‍ഷിക മേഖലക്ക് ഭീഷണിയാണ്. മണ്ണിന്റെ ഗുണമേന്മയെ ഇത് സാരമായി ബാധിക്കുകയും ചിത്രശലഭം തുടങ്ങി പരാഗണകാരികളായ നിര്‍ണായക ജീവിവര്‍ഗങ്ങളുടെ നാശത്തിന് ഇടയാക്കുകയും ചെയ്യുന്നു. കാര്‍ഷിക മേഖലയില്‍ പരാഗണകാരികളായ പ്രാണികളുടെ കുറവ് വന്‍തോതില്‍ സംഭവിച്ചതായി പഠനങ്ങള്‍ കാണിക്കുന്നു. സസ്യങ്ങള്‍ പൂക്കുന്ന ഘട്ടത്തില്‍ തേനീച്ചകളും ചിത്രശലഭങ്ങളും മറ്റും വന്ന് അവയുടെ നീര് ഊറ്റിക്കുടിക്കുമ്പോള്‍ ആ ജീവികള്‍ക്ക് മാത്രമല്ല അതിന്റെ പ്രയോജനം, കാര്‍ഷിക വിളകള്‍ക്കു കൂടിയാണ്. പരാഗണം ആവശ്യമാണ് പല വിളകള്‍ക്കും.

രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൂപ്രകൃതി വ്യത്യസ്തമായ കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ താരതമ്യേന കൂടുതലായിരിക്കും. മലകളും കുന്നിന്‍ പ്രദേശങ്ങളും നിറഞ്ഞ കേരളത്തിലെ കാര്‍ഷിക ഭൂമിയില്‍ നല്ലൊരു പങ്ക് ചെരിഞ്ഞ പ്രദേശങ്ങളാണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ മണ്ണൊലിപ്പിന് ശക്തിവര്‍ധിക്കും. വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നിങ്ങനെ വര്‍ഷത്തില്‍ മൂന്ന് തവണയായി നെല്‍കൃഷി ചെയ്തു വന്നിരുന്ന രീതിയായിരുന്നു കേരളത്തില്‍ നേരത്തേയുണ്ടായിരുന്നത്. കാലം തെറ്റിയുള്ള മഴയും മഴക്കുറവും മറ്റും കാരണമായി ഈ രീതിയില്‍ മാറ്റം വരുത്തേണ്ടി വരികയും മിക്ക സ്ഥലങ്ങളിലും നെല്‍കൃഷി വര്‍ഷത്തില്‍ ഒരു തവണയോ രണ്ട് തവണയോ ആയി ചുരുങ്ങുകയും ചെയ്തു. നെല്‍കൃഷിക്ക് ഭൂമി ഒരുക്കേണ്ട ഘട്ടത്തില്‍ വെള്ളം കിട്ടാതിരിക്കുകയും വിളവെടുപ്പ് നടത്തേണ്ട സമയത്ത് വയലുകളില്‍ വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തില്‍ പലപ്പോഴും. കാപ്പി, കുരുമുളക്, വാഴ, ഇഞ്ചി തുടങ്ങിയവയില്‍ കീടശല്യം വര്‍ധിച്ചതും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണ്. കേരളത്തില്‍ കാര്‍ഷിക വരുമാനത്തില്‍ ഗണ്യമായ ഭാഗവും തോട്ടവിള കൃഷിയില്‍ നിന്നാണ് ലഭ്യമാകുന്നത്. ഈ മേഖലയിലെ പ്രത്യാഘാതങ്ങള്‍ സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെ സാരമായി ബാധിക്കും.

ഇന്ത്യയെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, ഒരു ആഗോള പ്രതിഭാസമാണ് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കാര്‍ഷിക നഷ്ടം. ആസ്‌ത്രേലിയയിലെയും ചൈനയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ അടുത്ത 25 വര്‍ഷത്തിനകം കാര്‍ഷിക ഉത്പാദനത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്നും ഇത് ഉത്പന്നങ്ങളുടെ വിലവര്‍ധനവിന് ഇടയാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യ മേഖല സുരക്ഷിതമാക്കേണ്ടതിന്റെയും മണ്ണിന്റെ ഗുണമേന്മാ കുറവ് പരിഹരിക്കേണ്ടതിന്റെയും അനിവാര്യത ഈ പഠന റിപോര്‍ട്ടുകള്‍ എടുത്തുപറയുന്നുണ്ട്.

മികച്ച വിത്ത് ഇറക്കി നല്ല പരിചരണം നല്‍കുകയും വളപ്രയോഗം നടത്തുകയും ചെയ്തതു കൊണ്ട് മാത്രമായില്ല, കാലാവസ്ഥാ സാഹചര്യങ്ങള്‍ അനുകൂലമാകുകയും ചെയ്‌തെങ്കില്‍ മാത്രമേ വിള ഉത്പാദനം മെച്ചപ്പെടുകയുള്ളൂ. പ്രധാനമായും കാര്‍ഷികാധിഷ്ഠിത സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. ജനസംഖ്യയുടെ 52 ശതമാനത്തോളം പേരും കൃഷിയുമായും അനുബന്ധ മേഖലകളുമായും ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. കാലാവസ്ഥയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ രാജ്യത്തെ പകുതിയിലധികം വരുന്ന ജനങ്ങളുടെ ജീവിതോപാധിയെ ബാധിക്കും. താപനില ഒരു സെന്റിഗ്രേഡ് വര്‍ധിച്ചാല്‍ ഗോതമ്പ് തുടങ്ങിയ കാര്‍ഷിക വിള ഉത്പാദനത്തില്‍ നാല് മുതല്‍ അഞ്ച് വരെ ദശലക്ഷം ടണ്‍ ഉത്പാദനം കുറയാനിടയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഗവേഷണത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വിത്തുകള്‍ ഉത്പാദിപ്പിക്കുക, സംയോജിത കൃഷി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക മേഖലയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുക, ഇത്തരം കൃഷി രീതിയില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയവയാണ് ഇതിന് ചൂണ്ടിക്കാണിക്കുന്ന പരിഹാരം. കൃഷി ഈ രീതിയിലേക്ക് മാറണമെങ്കില്‍ കൂടുതല്‍ സാമ്പത്തിക ചെലവ് വരും. അതേസമയം കൃഷി പൊതുവെ ലാഭം കുറഞ്ഞ മേഖലയായതിനാല്‍ പുതിയൊരു സാമ്പത്തിക ബാധ്യത കൂടി ഏറ്റെടുക്കാന്‍ കര്‍ഷകര്‍ സന്നദ്ധമാകില്ലെന്നു വന്നേക്കാം. ഈ സാഹചര്യത്തില്‍ ഭരണകൂടങ്ങളുടെ സഹകരണവും സാമ്പത്തിക പിന്തുണയും കൂടി ഇക്കാര്യത്തില്‍ ആവശ്യമാണ്.