Gulf
വിദേശ ഉംറ തീർഥാടകർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം
മക്ക | രണ്ട് ഡോസ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച വിദേശ ഉംറ തീർഥാടകർക്ക് മാത്രമായിരിക്കും പ്രവേശന അനുമതിയെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹിജ്‌റ വർഷാരംഭമായ ആഗസ്ത് 10 മുതൽ വിദേശങ്ങളിൽ നിന്നുള്ളവർ പുണ്യ ഭൂമിയിലെത്തിത്തുടങ്ങും. തീർഥാടകരെ സ്വീകരിക്കുന്നതിനായി 500 ഉംറ സർവീസ് കമ്പനികളും 6,000 വിദേശ ഉംറ ഏജൻസികളുമാണ് രംഗത്തുള്ളത്.
ഉംറ പാക്കേജുകൾ ബുക്ക് ചെയ്യുന്നതിന് മുപ്പതിലധികം പ്രത്യേക ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ തയ്യാറായിട്ടുണ്ട്. എല്ലാ സേവനങ്ങളും പാക്കേജുകളും ഓൺലൈനിൽ ലഭ്യമാണെന്നും ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ബി 2 ബി (ബിസിനസ്-ടു-ബിസിനസ്) ഗ്രൂപ്പ് സിസ്റ്റം വഴിയോ ബി 2 സി (ബിസിനസ്സ്-ടു-കൺസ്യൂമർ) വഴിയോ തിരിഞ്ഞടുക്കാൻ കഴിയും.
ഓൺലൈൻ പോർട്ടലിൽ ഒരു ഉംറ സർവീസ് കമ്പനിയെയോ സ്ഥാപനത്തെയോ തിരഞ്ഞെടുത്ത ശേഷം വിമാന യാത്രാ ടിക്കറ്റ്, മക്കയിലെ താമസം, ഗതാഗതം, ഭക്ഷണം എന്നിവ തിരഞ്ഞെടുക്കാനും സാധിക്കും. ഇന്ത്യ, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ലെബനോൻ തുടങ്ങിയ ഒൻപത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് തുടരും. ഈ രാജ്യങ്ങളിൽ നിന്നുള്ളവർ വിലക്കേർപ്പെടുത്തിയിട്ടില്ലാത്ത മറ്റ് രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈന്‍ പൂർത്തിയാക്കിയ ശേഷം സഊദിയിലെത്തി ഉംറ ചെയ്യാൻ സാധിക്കും.