National
രാജ്യത്ത് പലയിടത്തും വാക്‌സിന്‍ ക്ഷാമം; സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ കെട്ടിക്കിടക്കുന്നു
ന്യൂഡല്‍ഹി | രാജ്യത്ത് പല സംസ്ഥാനങ്ങളിലഉം വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെ, സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്രം നല്‍കിയ വാക്‌സിന്‍ ഡോസുകളില്‍ 17 ശതമാനം മാത്രമാണ് ഇതുവരെ ഉപയോഗിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ജൂണ്‍ നാലിന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ രാജ്യത്താകമാനം 7.4 കോടി ഡോസുകള്‍ മെയ് മാസത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ 1.85 കോടി ഡോസുകള്‍ സ്വകാര്യ ആശുപത്രികള്‍ക്കായാണ് നീക്കിവെച്ചത്. ഇതില്‍ 1.29 കോടി വാക്‌സിന്‍ ഡോസുകള്‍ സ്വകാര്യ ആശുപത്രികള്‍ ഇതിനകം വാങ്ങിയിട്ടുണ്ട്. പക്ഷേ ഇതില്‍ 22 ലക്ഷം ഡോസുകള്‍ മാത്രമാണ് ഇതുവരെ ഉപയോഗിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ആശുപത്രികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ ഉയര്‍ന്ന വില ഈടാക്കുന്നതാണ് വാക്‌സിന്‍ കെട്ടിക്കിടക്കാന്‍ കാരണമൊകുന്നത്. ഈ മാസം കോവിഡ് വാക്‌സിനുകള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. കോവിഷീല്‍ഡിന്റെ വില ഒരു ഡോസിന് 780 രൂപയും റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് വി ഒരു ഡോസിന് 1,145 രൂപയും, തദ്ദേശീയമായി നിര്‍മിച്ച കൊവാക്‌സിന്‍ ഒരു ഡോസിന് 1,410 രൂപയുമാണ് വില നിശചയിച്ചത്. നികുതിയും ആശുപത്രികള്‍ക്കുള്ള 150 രൂപ സര്‍വീസ് ചാര്‍ജും ഇതില്‍ ഉള്‍പ്പെടും.
അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 മുതല്‍ നടപ്പിലാക്കുന്ന കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയപ്രകാരം, നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിച്ചു നല്‍കിയ 25 ശതമാനം ഉള്‍പ്പെടെ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 75 ശതമാനം വാങ്ങുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്ക് ബാക്കി 25 ശതമാനം ഡോസുകള്‍ വാങ്ങാനും അനുമതി നല്‍കി. സര്‍ക്കാര്‍ വഴിയുള്ള വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.