Connect with us

National

ബി ജെ പിയിലേക്ക് പോയത് ദേശീയ താത്പര്യം മുന്‍നിര്‍ത്തി: ജിതിന്‍ പ്രസാദ

Published

|

Last Updated

ന്യൂഡല്‍ഹി | വ്യക്തിഗതമായ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നതെന്ന് ജിതിന്‍ പ്രസാദ. വ്യക്തിഗത നേട്ടങ്ങള്‍ക്കാണെങ്കില്‍ ഏഴ് വര്‍ഷം മുമ്പ് ചേരായിരുന്നു. പെട്ടെന്നെടുത്ത തീരുമാനത്തിന്റെ പുറത്തല്ല പാര്‍ട്ടി മാറ്റം. ഒരുപാട് തവണ ആലോചിച്ചെടുത്ത തീരുമാനമാണ്. പുതിയ ഇന്ത്യയില്‍ ദേശീയ താത്പര്യത്തിനാണ് മുന്‍ഗണനയെന്നും അങ്ങനെ നോക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെയാണ് നില്‍ക്കേണ്ടതെന്നും ജിതിന്‍ പ്രസാദ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഈ മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

രാജ്യത്തിന്റേയും അതിര്‍ത്തികളുടേയും സുരക്ഷ മോദിയുടെ കൈയില്‍ ഭദ്രമാണെന്ന് താന്‍ മനസിലാക്കിയെന്നും ജിതിന്‍ പ്രസാദ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ ഈ അഭിപ്രായമല്ലായിരുന്നല്ലോ എന്ന ചോദ്യത്തിന് പ്രതിപക്ഷത്തിരിക്കുമ്പോള്‍ അങ്ങനെയെല്ലാം പറയേണ്ടിവരുമെന്നായിരുന്നു മറുപടി.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ ആ സമയത്ത് നടക്കുന്ന സംഭവങ്ങളെ ചോദ്യം ചെയ്യുക എന്നതാണ് ചെയ്യേണ്ടത്. അത് പ്രതിപക്ഷത്തിരിക്കുന്ന ഒരു വ്യക്തിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് വക്താവുമെല്ലാമായിരുന്ന ജിതിന്‍ പ്രസാദ കഴിഞ്ഞ ബുധനാഴ്ചയാണു ബി ജെ പി അംഗത്വം എടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച ശേഷമായിരുന്നു ബി ജെ പി പ്രവേശനം.