Connect with us

National

ചാരക്കേസ് ഗൂഢാലോചന: അന്വേഷണം സി ബി ഐക്ക് വിട്ട് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ ഗൂഢാലോചന അന്വേഷിക്കാന്‍ സി ബി ഐക്ക് സുപ്രീം കോടതി നിര്‍ദേശം. ശാസ്ത്രജ്ഞനായ നമ്പി നാരായണനെ കേസില്‍ കുടിക്കിയത് ആരെന്ന് കണ്ടെത്തിയുള്ള ഡി കെ ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മൂന്ന് മാസത്തിനകം അന്വേഷണം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസ് എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് സി ബി ഐയോട് ആവശ്യപ്പെട്ടു. ജയിന്‍ സമിതി നടത്തിയ അന്വേഷണത്തില്‍ എന്താണ് കണ്ടെത്തിയതെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനികില്ല. റിപ്പോര്‍ട്ട് നമ്പി നാരായണന് കൈാറാനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു.

കമ്മീഷന്‍ പ്രധാനമായും പരിഗണിച്ചത് കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും തുടര്‍ അന്വേഷണം വേണോയെന്നുമാണെന്ന് ജഡ്ജി പറഞ്ഞു. ജസ്റ്റിസ് ജയിന്‍ കണ്ടെത്തിയ കാര്യങ്ങള്‍ പ്രാഥമിക റിപ്പോര്‍ട്ടായി പരിഗണിച്ച് സി ബി ഐക്ക് എന്ത് നടപടിയും സ്വീകരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ജയന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതി സി ബി ഐക്ക് കൈമാറി.
കേസ് സി ബി ഐക്ക് വിട്ട സുപ്രീം കോടതി തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നാണ് നമ്പി നാരായണന്‍ പ്രതികരിച്ചത്. കേസില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാണ്. രാഷ്ട്രീയക്കാര്‍ക്ക് പുറമെ ഐ ബി ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം വേണമെന്നും നമ്പി നാരായണന്‍ പറഞ്ഞു.

രണ്ട വര്‍ഷം നീണ്ട സിറ്റിംഗുകള്‍ക്കും അന്വേഷണത്തിനും ഒടുവിലാണ് ജസ്റ്റിസ് ഡി കെ ജെയിന്‍ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദേശീയപ്രാധാന്യമുള്ള കേസാണെന്ന് മുന്‍കൂറായി തന്നെ സോളിസിറ്റര്‍ ജനറല്‍ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് തയ്യാറാണെന്ന് മുമ്പ് പലഘട്ടങ്ങളിലും കേന്ദ്രം വ്യക്തമാക്കിയിരുന്നു. മുന്‍ ഡി ജി പി സിബി മാത്യൂസ്, റിട്ടയേര്‍ഡ് എസ് പിമാരായ കെ കെ ജോഷ്വ, എസ് വിജയന്‍, ഐ ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണങ്ങള്‍.

 

Latest