Connect with us

Status

ട്വിറ്ററിന് പകരം കൂ; പോർക്കളത്തിലെ കിളിച്ചിലമ്പലുകൾ

Published

|

Last Updated

കേന്ദ്ര സർക്കാറും ട്വിറ്ററും തമ്മിലുള്ള പോരാട്ടമാണ് ഈ ആഴ്ച സോഷ്യൽ മീഡിയയിലെ ശ്രദ്ധേയമായ ചർച്ച. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമത്തേക്കാൾ രാജ്യത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥമാണെന്നും സർക്കാർ പറയുന്നത് അനുസരിക്കാൻ കഴിയില്ലെങ്കിൽ പ്രവർത്തനം നിർത്താമെന്നുമാണ് കേന്ദ്ര സർക്കാർ ട്വിറ്ററിനെ അറിയിച്ചത്. ജനുവരി 26ന് ഡൽഹിയിൽ നടന്ന ഐതിഹാസിക കർഷക റാലിയുടെ പശ്ചാത്തലത്തിൽ ചില ട്വിറ്റർ അക്കൗണ്ടുകൾ നിരോധിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം ട്വിറ്ററിന് കൈമാറിയ ലിസ്റ്റ് അനുസരിച്ച്, ട്വിറ്റർ അക്കൗണ്ടുകൾ റദ്ദാക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ ട്വിറ്ററിനെതിരെ സർക്കാർ തിരിഞ്ഞിരിക്കുന്നത്. കർഷക വംശഹത്യ എന്ന ഹാഷ്ട് ടാഗ് ഉപയോഗിച്ചത് അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്നാണ് ട്വിറ്റർ പ്രതിനിധികളുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയിൽ കേന്ദ്ര ഐ ടി സെക്രട്ടറി പറഞ്ഞത്.

അന്തർദേശീയ തലത്തിൽ കേന്ദ്ര സർക്കാറിനെതിരെ ശക്തമായ പ്രതികരണങ്ങൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇത്തരമൊരു നീക്കം നടത്തിയത്. സർക്കാറിന്റെ ഭീഷണിക്ക് ട്വിറ്റർ വഴങ്ങി. കേന്ദ്ര സർക്കാറിന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം ട്വിറ്റർ 500-ലധികം ഉപയോക്താക്കളുടെ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തത്. കമ്പനിക്ക് വലിയ പിഴ ചുമത്തിയേക്കുമെന്നും മേലുദ്യോഗസ്ഥരെയടക്കം അറസ്റ്റ് ചെയ്തേക്കുമെന്നുമുള്ള ഭയത്തിലാണ് കേന്ദ്രത്തിന്റെ നിർദേശം അതേപടി ട്വിറ്റർ നടപ്പാക്കിയതെന്നാണ് വിവരം. കർഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത കിസാൻ എക്്താ മോർച്ച, ഭാരതീയ കിസാൻ യൂണിയന്റെ എക്്താ ഉഗ്രഹൻ പ്രതിനിധികൾ, ആംആദ്മി എം എൽ എമാർ തുടങ്ങിയവരുടെ അക്കൗണ്ടുകൾ ട്വിറ്റർ നേരത്തേ മരവിപ്പിച്ചിരുന്നു.

ട്വിറ്ററിനെതിരെ കേന്ദ്ര സർക്കാർ നീക്കങ്ങൾ ശക്തമാക്കുന്നതിനിടെ ട്വിറ്ററിന് ബദലായി ഏറ്റവും കൂടുതൽ പറഞ്ഞുകേൾക്കുന്നത് ഇന്ത്യൻ നിർമിതമായ ആപ്പായ “കൂ”വിന്റേതാണ്. ട്വിറ്ററിന് സമാനമായ ഫീച്ചറുകളുള്ള കൂ കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം നടത്തിയ ആത്മനിർഭർ ഭാരത് ആപ്പ് ചലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ ആപ്പാണ്. ട്വിറ്ററിനെതിരായ നീക്കത്തിനിടെ കേന്ദ്രം തന്നെയാണ് കൂ വിനെ ട്വിറ്ററിന് ബദൽ മാർഗമായി കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നത്. ട്വിറ്ററിൽ തന്നെ കൂ എന്ന ഹാഷ്ടാഗ് ബി ജെ പി. ഐ ടി സെല്ലിന്റെ കാർമികത്വത്തിൽ ഒരു സംഘം ആളുകൾ ട്രെന്റിംഗ് ആക്കിയിട്ടുണ്ട്. എന്നാൽ കൂ ആപ്പ് സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൂവിൽ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ സുരക്ഷിതമല്ലെന്നാണ് ഫ്രഞ്ച് സുരക്ഷാ ഗവേഷകനായ റോബർട്ട് ബാപ്റ്റിസ്റ്റൺ ആരോപിക്കുന്നത്. ട്വിറ്ററിലെ ഉപയോക്താക്കളുടെ അഭ്യർഥനപ്രകാരം താൻ 30 മിനുട്ട് കൂവിൽ ചെലവഴിച്ചതായും ഇമെയിൽ വിലാസങ്ങൾ, പേരുകൾ, ലിംഗഭേദം മുതലായവ പോലുള്ള ഉപയോക്താക്കളുടെ തന്ത്രപ്രധാനമായ വിവരങ്ങൾ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം മറ്റുള്ളവർക്ക് മുന്നിൽ തുറന്നുകാട്ടുന്നുണ്ടെന്നും വിമർശനങ്ങൾ വന്നുകഴിഞ്ഞു. ഈ ആപ്പ് എത്രത്തോളം ജനകീയമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Latest