Connect with us

National

റിഹാനയുടെ ട്വീറ്റ് വഴിത്തിരിവായി; കര്‍ഷക പ്രതിഷേധത്തിന് ആഗോളതലത്തില്‍ പിന്തുണയേറുന്നു

Published

|

Last Updated

ന്യൂയോര്‍ക്ക് | ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല എന്ന അന്താരാഷ്ട്ര പോപ്സ്റ്റാര്‍ റിഹാനയുടെ ട്വീറ്റിന് പിന്നാലെ സമരത്തിന് പിന്തുണയേറുന്നു. കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രെറ്റ തന്‍ബര്‍ഗ്, അമേരിക്കയിലെയും യു കെയിലെയും സെനറ്റ്, പാര്‍ലിമെന്റംഗങ്ങള്‍ അടക്കം നിരവധി അന്താരാഷ്ട്ര പ്രമുഖരാണ് കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. ഇതിനെതിരെ കേന്ദ്രം രംഗത്തുവന്നിട്ടുമുണ്ട്.

കഴിഞ്ഞ ദിവസമാണ് പത്ത് കോടിയിലേറെ ഫോളോവേഴ്‌സുള്ള റിഹാന ട്വിറ്ററില്‍ കര്‍ഷക പ്രതിഷേധം സംബന്ധിച്ച ചര്‍ച്ച ചെയ്യാത്തതിനെതിരെ രംഗത്തെത്തിയത്. കര്‍ഷക പ്രതിഷേധം എന്ന ഹാഷ്ടാഗ് വെച്ച് എന്തുകൊണ്ട് ഇക്കാര്യത്തില്‍ നാം സംസാരിക്കുന്നില്ല എന്നായിരുന്നു റിഹാനയുടെ ചോദ്യം. കര്‍ഷക സമര വേദിയുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് സംബന്ധിച്ച സി എന്‍ എന്നിന്റെ വാര്‍ത്ത പങ്കുവെച്ചായിരുന്നു റിഹാനയുടെ ചോദ്യം.

വിഷയം ആഗോള ശ്രദ്ധയിലെത്തിച്ച റിഹാനക്ക് നന്ദി പറഞ്ഞ് നിരവധി പേര്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തി. ബ്രിട്ടീഷ് എം പി ക്ലോഡിയ വെബ്ബി, വനെസ്സ നകാതെ, ഖാലിദ് ബെയ്ദൂന്‍, ജാസ്സി ബി, യു എസ് കോണ്‍ഗ്രസ് അംഗം ജിം കോസ്റ്റ, യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അടുത്ത ബന്ധു മീന ഹാരിസ് അടക്കമുള്ള പ്രമുഖരാണ് പിന്തുണയുമായി രംഗത്തെത്തിയത്.