Kerala
'ചന്ദ്രിക' വാര്‍ത്ത വാസ്തവവിരുദ്ധം; ലീഗ് റിബലുകളെ പരാജയപ്പെടുത്തണമെന്ന് പറഞ്ഞിട്ടില്ല: ജിഫ്രി തങ്ങള്‍
മലപ്പുറം | തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് റിബലുകളെ പരാജയപ്പെടുത്തണമെന്ന് താന്‍ ആഹ്വനം ചെയ്തതായി “ചന്ദിക” ദിനപത്രത്തിൽ വന്ന വാര്‍ത്ത നിഷേധിച്ച് ഇ കെ വിഭാഗം സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
നാദാപുരത്തെ പുളിയാവില്‍ ഒരു സ്വകാര്യ ആവശ്യത്തിന് വന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരാണെന്ന് പരിചയപ്പെടുത്തി ചിലര്‍ എന്നെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ വിഭാഗത്തില്‍ പെട്ട ആളുകളും എന്നെ സമീപിക്കാറുണ്ട്. എല്ലാവര്‍ക്കും നന്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറുമുണ്ട്. ഇതിലപ്പുറം നാദാപുരത്ത് തന്നെ സമീപിച്ചവരോട് പറയേണ്ട സാഹചര്യമില്ല.
തെരഞ്ഞെടുപ്പിലെ റിബല്‍ ശല്യത്തെക്കുറിച്ചും ഹൈദരലി തങ്ങളുടെ തീരുമാനമം അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ സൗഹൃദ സംഭാഷണത്തിനിടയില്‍ സംസാരിച്ചത് വാര്‍ത്തയാക്കുന്നതും വിവാദത്തിന് ഇടയാക്കുന്നതും മാന്യതയല്ല. ഏതെങ്കിലും മുന്നണികളെയോ വ്യക്തികളെയോ സംഘടനകളെയോ തോല്‍പിക്കണ മെന്നോ വിജയിപ്പിക്കണമെന്നോ എന്നൊന്നും താന്‍ പറഞ്ഞിട്ടില്ല. മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ തിരുത്തുമെന്നാണ് കരുതുന്നതെന്നും ജിഫ്രി തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.