Gulf
യുഎഇയിൽ ഡിസംബർ 4 മുതൽ ജുമുഅ പുനരാരംഭിക്കും

അബുദാബി | കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പള്ളികളിൽ നിർത്തി വെച്ചിരുന്ന ജുമുഅ നിസ്കാരം ഡിസംബർ 4 മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചു. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മറ്റു നിസ്കാരങ്ങൾ ജൂലൈ ഒന്ന് മുതൽ പള്ളികളിൽ പുനരാരംഭിച്ചിരുന്നുവെങ്കിലും ജുമുഅ ഉണ്ടായിരുന്നില്ല.
ജുമുഅ നിസ്കാരത്തിനായി പള്ളികളുടെ 30 ശതമാനം ഭാഗം മാത്രമേ ഉപയോഗപ്പെടുത്തൂവെന്ന് അധികൃതർ വ്യക്തമാക്കി. ഖുതുബക്ക് 30 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കുകയും നിസ്കാരം കഴിഞ്ഞ് 30 മിനിറ്റ് കഴിഞ്ഞ് അടയ്ക്കുകയും ചെയ്യും. ഖുതുബയും നിസ്കാരവും ആകെ 10 മിനിറ്റ് നീണ്ടുനിൽക്കും. പള്ളികളിലെ അംഗശുദ്ധി വരുത്തുന്ന ഏരിയകളും വാഷ്‌റൂമുകളും അടച്ചിരിക്കും. വിശ്വാസികൾ വീട്ടിൽ നിന്ന് അംഗശുദ്ധി വരുത്തണമെന്നും നിർദേശമുണ്ട്.
മഗ്‌രിബ് ഒഴികെ മറ്റെല്ലാ നിസ്കാരങ്ങൾക്കും 15 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കും, എല്ലാ പള്ളികളും നിസ്കാരം കഴിഞ്ഞ് 10 മിനിറ്റിനുശേഷം അടയ്ക്കും. വിശ്വാസികൾ നിർബന്ധമായും മാസ്കുകളും, സ്വന്തമായി മുസ്വല്ലയും കൊണ്ടുവരണം. പ്രായമായവരും പ്രതിരോധശേഷി ദുർബലമായവരും പള്ളികളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.