Connect with us

Kerala

ഒഞ്ചിയത്തും പരിസര പഞ്ചായത്തുകളിലും ആര്‍ എം പി ഐ, യു ഡി എഫ് സഖ്യം

Published

|

Last Updated

വടകര |  ഒഞ്ചിയത്തും പരിസര പഞ്ചായത്തുകളിലും ആര്‍ എം പി ഐയും യു ഡി എഫും തമ്മില്‍ സഖ്യം നിലവില്‍ വന്നു. ഒഞ്ചിയത്തിനെ കൂടാതെ അഴിയൂര്‍, ഏറാമല, ചോറോട് ഗ്രാമപ്പഞ്ചായത്തുകളിലും വടകര ബ്ലോക്ക് പഞ്ചായത്തിലും ജനകീയ മുന്നണി എന്ന പേരില്‍ സഖ്യം രൂപവത്ക്കരിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറാമല ഗ്രാമപഞ്ചായത്ത് ഭരണം ജനതാദള്‍ എസുമായി സി പി എം പങ്കുവെക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് പുറത്തുപോയി ടി പി ചന്ദ്രശേഖരനും കൂട്ടരും ആര്‍ എം പി രൂപവത്ക്കരിക്കുകയായിരുന്നു. ടി പി ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുമ്പോയും അദ്ദേഹം കൊല്ലപ്പെട്ട ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പുകളിലും ആര്‍ എം പി ഒറ്റക്കായിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒഞ്ചിയം പഞ്ചായത്തിയില്‍ യു ഡി എഫുമായി സഖ്യം ചേര്‍ന്ന് അവര്‍ ഭരണം പിടിച്ചു. ഈ സഖ്യമാണ് ഇപ്പോള്‍ തൊട്ടടുത്ത പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. സി പി എമ്മിന്റെ വലതുപക്ഷ വ്യതിയാനത്തെ എതിര്‍ത്ത് രൂപംകൊണ്ട പാര്‍ട്ടി ഈ തിരഞ്ഞെടുപ്പോടെ പൂര്‍ണമായും യു ഡി എഫിന്റെ ഭാഗമായി മാറുകയാണെന്നതാണ് പ്രത്യേകത.

ധാരണപ്രകാരം നാല് പഞ്ചായത്തുകളിലെ 24 വാര്‍ഡുകളിലും ആര്‍ എം പിയും 25 വാര്‍ഡുകളില്‍ കോണ്‍ഗ്രസും 23 ഇടത്ത് മുസ്ലിം ലീഗും മത്സരിക്കും. മൂന്നിടത്ത് സ്വതന്ത്രന്‍മാരാണ്. ഒഞ്ചിയം പഞ്ചായത്തിലാണ് ആര്‍ എം പിയാണ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. ആകെയുള്ള 17 വാര്‍ഡുകളില്‍ ഒമ്പതിടത്ത്. വടകര നഗരസഭയിലും സഖ്യം രൂപവത്ക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.