International
നാല് ബഹിരാകാശ ശാസ്ത്രജ്ഞരെ വിജയകരമായി ബഹിരാകാശ നിലയത്തിലെത്തിച്ച് സ്വകാര്യ പേടകം
വാഷിങ്ടണ്‍ | സ്വകാര്യ ബഹിരാകാശ വാഹനം ഉപയോഗിച്ച് അന്താരാഷ്ട്ര ബഹിരാകാശ തിലയത്തിലേക്ക് ശാസ്ത്രജ്ഞരെ എത്തിക്കുവാനുള്ള നാസയുടെ പ്രഥമ ദൗത്യം വിജയകരം. എലന്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ബഹിരാകാശ പേടകമാണ് നാല് ബഹിരാകാശ ശാസ്ത്രജ്ഞരെ ബഹിരാകാശ നിലയില്‍ എത്തിച്ചത്. ഇതാദ്യമായാണ് ബഹിരാകാശ നിലയത്തിലേക്ക് സ്വകാര്യ പേടകം ഉപയോഗച്ച് ശാസ്ത്രജ്ഞരെ അയക്കുന്നത്. ഇത് മറ്റൊരു ചരിത്ര മുഹൂര്‍ത്തമാണൈന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ജിം ബ്രൈഡ്സ്റ്റൈന്‍ ട്വീറ്റ് ചെയ്തു.
ഞായറാഴ്ച രാത്രി കെന്നഡി സ്പേസ് സ്റ്റേഷനില്‍ നിന്നാണ് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ്, ശാസ്ത്രജ്ഞരേയും വഹിക്കുന്ന ക്രൂ വണ്‍ പേടകവുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. മൈക്ക് ഹോപ്കിന്‍സ്, ഷാനന്‍ വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍ എന്നീ മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞരും ജപ്പാന്‍ ശാസ്ത്രജ്ഞനായ സോയിച്ചി നോഗുച്ചിയുമാണ് സംഘത്തിലുണ്ടായിരുന്നത്. ബഹിരാകാശ നിലയത്തിൽ ആറ് മാസത്തെ പരീക്ഷണങ്ങൾ പൂർത്തിയാക്കി ക്രൂവൺ പേടകത്തിൽ തന്നെ സംഘം ഭൂമിയിലേക്ക് മടങ്ങും. 210 ദിവസം ഭ്രമണപഥത്തിൽ തുടരാൻ ക്രൂ വൺ പേടകത്തിന് സാധിക്കും.
കോവിഡ് ബാധയെ തുടര്‍ന്ന് എലന്‍ മസ്‌ക് വിക്ഷേപണ ചടങ്ങില്‍ പങ്കെടുത്തില്ല. വൈസ് പ്രസിഡന്റും നാഷണല്‍ സ്പേസ് കൗണ്‍സില്‍ ചെയര്‍മാനുമായ മൈക്ക് പെന്‍സ് വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.