Business
റിലയന്‍സുമായുള്ള ഇടപാടില്‍ ആമസോണിനെതിരെ കോടതിയെ സമീപിച്ച് ഫ്യൂച്ചര്‍ ഗ്രൂപ്പ്
ബെംഗളൂരു | റിലയന്‍സുമായുള്ള ഇടപാടില്‍ കൈകടത്തുന്നതിൽ ആമസോണിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ഫ്യൂച്ചര്‍ ഗ്രൂപ്പ്. സിംഗപ്പൂരിലെ ഇടക്കാല ഉത്തരവ് ആമസോണ്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ആരോപിച്ചു. റിലയന്‍സുമായുള്ള 24,713 കോടിയുടെ ഇടപാടില്‍ ആമസോണ്‍ കൈകടത്തുകയാണെന്നും ആരോപണമുണ്ട്.
മുകേഷ് അംബാനിയുടെ റിലയന്‍സ് റീടെയിലും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ജെഫ് ബെസോസിന്റെ ആമസോണും ഏഷ്യയിലെ സമ്പന്നന്‍ മുകേഷ് അംബാനിയും തമ്മിലുള്ള പോര് ആയി ഇത് മാറിയിട്ടുണ്ട്. റിലയന്‍സ്- ഫ്യൂച്ചര്‍ ഇടപാട് സ്റ്റേ ചെയ്ത സിംഗപ്പൂര്‍ കോടതി വിധി ഇന്ത്യയിലും ബാധകമാണെന്നാണ് ആമസോണിന്റെ വാദം.
സിംഗപ്പൂര്‍ ഇന്റര്‍നാഷനല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ നിയമിച്ച എമര്‍ജന്‍സി ആര്‍ബിട്രേറ്ററാണ് വിധി പുറപ്പെടുവിച്ചത്. ചില്ലറ വില്‍പ്പന സ്വത്തുക്കള്‍ റിലയന്‍സിന് വിറ്റതോടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് കരാര്‍ ലംഘിച്ചുവെന്നാണ് ആമസോണിന്റെ വാദം. എന്നാല്‍, ഇടപാടില്‍ തങ്ങള്‍ കക്ഷിയല്ലെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് പറയുന്നു.