Fact Check
FACTCHECK: അസാമില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം ആസൂത്രണം ചെയ്ത കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായെന്ന് വ്യാജ പ്രചാരണം
ഗുവാഹത്തി | അസാമില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം ആസൂത്രണം ചെയ്ത കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായെന്ന് വ്യാജ പ്രചാരണം. പോലീസുകാര്‍ പിടികൂടിയ ഒരാളുടെയും ഗ്രനേഡിന്റെയും ബുള്ളറ്റിന്റെയും ചിത്രങ്ങള്‍ വെച്ചുകൊണ്ടാണ് പ്രചാരണം. ഇതിന്റെ സത്യാവസ്ഥയറിയാം.
അവകാശവാദം: അസാമിലെ കോണ്‍ഗ്രസ് നേതാവ് അംജത് അലിയെ ആയുധങ്ങളോടെ പിടികൂടിയിരിക്കുന്നു. ആപ്പിള്‍ പെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങളും ബുള്ളറ്റുകളും. ഹിന്ദുക്കളെ കൊല്ലാനാണ് ഇയാള്‍ പദ്ധതിയിട്ടത്. എന്നാല്‍, പോലീസ് അയാളെ പിടികൂടിയിരിക്കുന്നു. ഹിന്ദുക്കള്‍ പൂര്‍ണസജ്ജരാണ്.
യാഥാര്‍ഥ്യം: ഈയടുത്തൊന്നും ആയുധങ്ങളുമായി അസാമില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായിട്ടില്ല. മാത്രമല്ല, പ്രചാരണത്തോടൊപ്പം കൊടുത്തിട്ടുള്ള ചിത്രങ്ങള്‍ ബംഗ്ലാദേശ്, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്. ചിത്രത്തിലുള്ളത് ബംഗ്ലാദേശില്‍ രണ്ട് വര്‍ഷം മുമ്പ് അറസ്റ്റിലായ മുബാറക് ഹുസൈന്‍ ആണ്. ചിത്രത്തിലുള്ള പോലീസുകാരുടെ യൂനിഫോം തെളിയിക്കുന്നതും ബംഗ്ലാദേശില്‍ നിന്നുള്ളതാണ് എന്നതാണ്. പീഡന കേസിലാണ് ഇയാൾ അറസ്റ്റിലായത്.
പ്രചാരണത്തിന് ഉപയോഗിച്ച രണ്ടാമത്തെ ചിത്രത്തിനും രണ്ട് വര്‍ഷത്തെ പഴക്കമുണ്ട്. ജമ്മു കശ്മീര്‍ പോലീസ് 2018 ഒക്ടോബര്‍ 29ന് ശ്രീനഗര്‍ നഗരത്തില്‍ നിന്ന് പിടികൂടിയ ആയുധങ്ങളുടെ ചിത്രമാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്.