National
ബീഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; തേജസ്വി യാദവ് ഉള്‍പ്പെടെ പ്രമുഖര്‍ ജനവിധി തേടുന്നു
പറ്റ്‌ന | ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി. 243 സീറ്റുകളില്‍ 94 സീറ്റുകളിലേക്കാണ് ഇന്ന് പോളിംഗ് നടക്കുന്നത്. ആര്‍ജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് ഉള്‍പ്പെടെ 1463 സ്ഥാനാര്‍ഥികള്‍ ഇന്ന് ജനവിധി തേടും. എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
വൈശാലിയിലെ രാഗോപൂര്‍ മണ്ഡലത്തില്‍ നിന്നാണ് തേജസ്വി യാദവ് ജനവിധി തേടുന്നത്. 2010ലെ തിരഞ്ഞെടുപ്പില്‍ തേജസ്വിയുടെ മാതാവ് രാബ്രി ദേവിയെ തോല്‍പ്പിച്ച ബിജെപി നേതാവാണ് എതിര്‍ സ്ഥാനാര്‍ഥി. തേജസ്വി യാദവിന്റെ സഹോദരന്‍ തേജ് പ്രതാപ് യാദവും മറ്റു നാല് മന്ത്രിമാരും ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്.
രണ്ടാം ഘട്ടത്തില്‍ ആര്‍ജെഡി 56 സീറ്റുകളിലും സഖ്യകക്ഷിയായ കോണ്‍ഗ്രസ് 24 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. അടുത്തിടെ മഹാസഖ്യത്തില്‍ ചേര്‍ ന്ന സി.പി.ഐ.എമ്മും സി.പി.ഐയും നാല് സീറ്റില്‍ വീതം മത്‌സരിക്കുന്നുണ്ട്. ബീഹാറില്‍ ഏറ്റവും ശക്തമായ സാന്നിധ്യമുള്ള ഇടതുപാര്‍ട്ടിയായ സി.പി.ഐ(എം.എല്‍) ഏതാനും സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്.
46 സീറ്റുകളില്‍ ബിജെപി സ്ഥാനാര് ത്ഥികള്‍ മത്സരരംഗത്തുണ്ട്. ജെഡിയു ബാനറില്‍ 43 പേരും മത്സരിക്കുന്നു. ബാക്കി അഞ്ച് സീറ്റുകളില്‍ എന് ഡിഎയിലെ ഏറ്റവും പുതിയ സഖ്യകക്ഷി മുകേഷ് സാഹ്നിയുടെ വിഐപി മത്സരിക്കുന്നു.
2015ല് എന് ഡിഎ ഘടകകക്ഷിയായി മത്സരിച്ച രണ്ട് സീറ്റുകള് ഉള് പ്പെടെ 52 സീറ്റുകളില് എല്‍ ജെ പി മത്സരിക്കുന്നുണ്ട്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും എല്‍ജെപിക്ക് വേണ്ടി ജനവിധി തേടുന്നു.
ഏഴ് മണിക്കാണ് പോളിംഗ് ആരംഭിച്ചത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ആറ് മണി വരെയാണ് പോളിംഗ്. മൊത്തം 41,362 പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.