Connect with us

Kerala

കാട്ടാനയുടെ ആക്രമണത്തില്‍ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്തെ കൊമ്പൈക്കാണിയില്‍ കാട്ടാന പതിനാലുകാരനെ ചവിട്ടിക്കൊന്നു. തെന്മല ആറ്റരികത്ത് വീട്ടില്‍ ഗോപന്‍-ബിന്ദു ദമ്പതികളുടെ മകന്‍ ഷിജു (14) വാണ് കൊല്ലപ്പെട്ടത്. ആനയുടെ ആക്രമണത്തില്‍ മറ്റു രണ്ട് പേര്‍ക്ക് പരുക്കേറ്റു. അമ്പൂരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷിജു. തെന്മലയില്‍ നിന്ന് പുഴ നീന്തിക്കടന്ന് ജ്യേഷ്ഠനായ അലനും സുഹൃത്തുക്കളായ സുജിത്തിനും ഷിജുവിനുമൊപ്പം ശതാവരിക്കിഴങ്ങ് ശേഖരിക്കാന്‍ കൊമ്പൈക്കാണിയില്‍ എത്തിയപ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്.

ആദിവാസികള്‍ കാട്ടിനുള്ളിലൂടെ 13 കിലോമീറ്ററോളം നടന്നാണ് മൃതദേഹം കോബൈ റിസര്‍വോയറിന് സമീപത്ത് എത്തിച്ചത്. നെയ്യാര്‍ഡാം പോലീസും വനംവകുപ്പും കൊമ്പൈക്കാണി യിലെത്തി മൃതദേഹം ബോട്ടില്‍ നെയ്യാര്‍ഡാമിലെത്തിക്കുകയും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പരുക്കേറ്റ അലന്‍, സുജിത് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂളില്ലാത്തതും വീട്ടിലെ ഭക്ഷണ ദൗര്‍ലഭ്യവുമാണ് വിദ്യാര്‍ഥികളെ കായ്കനികള്‍ ശേഖരിക്കാന്‍ പോകാന്‍ പ്രേരിപ്പിച്ചത്. തൊഴില്‍ ഇല്ലാതായി വരുമാന മാര്‍ഗം അടഞ്ഞതോടെ വലിയ ദുരിതത്തിലാണ് ആദിവാസികള്‍.