Covid19
ശുഭവാര്‍ത്ത; കൊവിഡ് 19 വാക്‌സിന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം വിജയകരം
ലണ്ടന്‍ | ലോകത്തെ പിടിച്ചുലയ്ക്കുന്ന കൊവിഡ 19 മഹാമാരിക്ക് എതിരായ വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യ ഘട്ടം വിജയകരമെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ ആസ്ട്രസെനേക ഫാര്‍മസ്യൂട്ടിക്കല്‍സുമായി ചേര്‍ന്ന് ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ വിദഗ്ധര്‍ വികസിപ്പിച്ച വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ ആദ്യഘട്ടമാണ് ശുഭസൂചന നല്‍കുന്നത്.
വാക്‌സിന്‍ സുരക്ഷിതമാണെന്ന് വ്യക്തമായതായും രോഗപ്രതിരോധത്തിന്റെ സൂചനകള്‍ ലഭിച്ചതായും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. എ ഇസഡ് ഡി 1222 എന്ന് പേരിട്ട വാക്‌സിന്‍ 1077 പേരിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന് വിധേയരായവരില്‍ രോഗപ്രതിരോധ ശേഷി ഉയര്‍ന്നതായും ആന്റിബോഡികള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കൊവിഡ് മഹാമാരിക്ക് എതിരെ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയിൽ ഐസിഎംആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെകും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എന്‍ഐവി) സംയുക്തമായി വികസിപ്പിച്ച കൊവാക്‌സിന്‍ തിങ്കളാഴ്ച മനുഷ്യരിലുള്ള പരിക്ഷണം ആരംഭിച്ചിട്ടുണ്ട്. കൊവിഡ്-19 വൈറസില്‍ നിന്നുള്ള ഘടകങ്ങള്‍ ഉപയോഗിച്ചാണ് കൊവാക്സിന്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ ഒരു ഡോസ് കുത്തിവച്ചാൽ ശരീരത്തിന് രോഗപ്രതിരോധശക്തി വർധിക്കും എന്നാണ് ശാസ്ത്രജ്ഞജരുടെ പ്രതീക്ഷ.
ഡൽഹി എയിംസ് ഉൾപ്പടെ പതിനൊന്ന് ആശുപത്രികളിലാണ് പരീക്ഷണം നടത്തുന്നത്. കൊവാക്സിന്‍ മനുഷ്യരിൽ പരീക്ഷിക്കാൻ എയിംസിന്റെ എത്തിക്കൽ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്.
മൂന്ന് ഘട്ടങ്ങളിലായാണ് വാക്സിൻ പരീക്ഷണം നടക്കുന്നത്. കൊവാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണം പൂര്‍ത്തിയാകാന്‍ പത്ത് മാസം സമയമെടുക്കുമെന്നാണ് കണക്കാക്കുന്നത്. ആദ്യഘട്ടമായ ചെറിയ ഗ്രൂപ്പില്‍ പരീക്ഷിക്കുന്നതിന് ഒരാഴ്ചയ സമയം വേണ്ടിവരും. രണ്ടാം ഘട്ടത്തില്‍ അധികമാളുകളില്‍ പരിക്ഷണം നടത്താന്‍ ആറുമാസം വേണം. പിന്നീട് മൂന്നാം ഘട്ടത്തില്‍ പതിനാരയിക്കണക്കിന് ആളുകളില്‍ പരീക്ഷണം നടത്താന്‍ നാല് മാസമാണ് വേണ്ടത്.
2019 ഡിസംബർ അവസാനത്തോടെയാണ് ലോകത്താദ്യമായി ചൈനയിൽ കൊവിഡ് പൊട്ടിപ്പുറപ്പെടുന്നത്. പിന്നീട് ശരവേഗത്തിൽ കുതിച്ചുയർന്ന ഈ മഹാമാരി ഇതുവരെ 14,686,829 പേര ബാധിച്ചു. 609,835 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. രണ്ടാം സ്ഥാനത്ത് ബ്രസീലും, മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. ഇന്ത്യയിൽ ഇതുവരെ 11,18,043 പേർക്ക് രോഗം ബാധിച്ചു. 27,497 പേർ മരിച്ചതായാണ് ആരോഗ്യവകുപ്പിൻെറ കണക്കുകൾ വ്യക്തമാക്കുന്നത്.