Connect with us

Kerala

അടുത്തിടെ വിവാഹിതരായ യുവദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Published

|

Last Updated

ആലപ്പുഴ| മാന്നാര്‍ ചെന്നിത്തലയില്‍ യുവദമ്പതികള്‍ വാടക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. രണ്ട് മാസം മുമ്പ് വിവാഹിതരായ പന്തളം കുരമ്പാല ഊനംകോട്ടുവിളയില്‍ ജിതിന്‍ (30) ഭാര്യ ദേവികാദാസ് (20) എന്നിവരെയാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. ജിതിന്റെ മൃതദേഹം തൂങ്ങിയ നിലയിലും യുവതി കട്ടിലില്‍ മരിച്ച നിലയിലുമായിരുന്നു.
പെയിന്റിങ് തൊഴിലാളിയായ ജിതിനും വെട്ടിയാര്‍ തുളസിഭവനില്‍ ദേവികാദാസും മേയ് ആറിനാണ് പന്തളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരായത്.

പ്രണയത്തിലായ ഇരുവരും ഒളിച്ചോടിപ്പോയതിന് കുറത്തികാട് പോലീസ് പോക്സോ നിയമപ്രകാരം നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍, യുവാവിനോടൊപ്പം പോകാന്‍ യുവതി താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ അന്ന് പ്രായപൂര്‍ത്തി ആയിട്ടില്ലായിരുന്നതിനാല്‍ കോടതി ചേര്‍ത്തലയിലെ ബാലമന്ദിരത്തില്‍ താമസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി എറണാകുളത്തുള്ള സ്വകാര്യ മാളില്‍ ജോലിയും ചെയ്തിരുന്നു. രണ്ടുമാസം മുമ്പ് ഇവര്‍ വിവാഹിതരായി. തുടര്‍ന്നാണ് ചെന്നിത്തലയിലെ വാടകവീട്ടില്‍ താമസമാക്കിയത്. ചൊവ്വാഴ്ച ജിതിന്‍ പെയിന്റിങ് ജോലിക്കെത്താതിരുന്നതോടെ കരാറുകാരന്‍ വീട്ടില്‍വന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മുഖത്തും കഴുത്തിലും കൈമുട്ടിലും രക്തക്കറ കാണപ്പെട്ടു.

മൃതദേഹങ്ങള്‍ കാണപ്പെട്ട മുറിയില്‍നിന്ന് രണ്ട് കത്തുകള്‍ പോലീസ് കണ്ടെടുത്തു. ഇതില്‍ ജിതിന്റേതെന്ന് കരുതുന്ന ദേവികയുടെ പേര്‍ക്കെഴുതിയ കത്തില്‍, താന്‍ ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങളിലാണന്നും നിനക്ക് ഒരുപാട് ആഗ്രഹങ്ങള്‍ കാണുമെന്നും ഒന്നും ചെയ്യാന്‍ എനിക്ക് കഴിയില്ലെന്നും എന്നോട് ക്ഷമിക്കൂ എന്നും എഴുതിയിട്ടുണ്ട്. ആഗ്രഹിച്ച ജീവിതമല്ല എനിക്ക് ലഭിച്ചതെന്നും ഏറ്റവും മോശമായ സാഹചര്യത്തിലാണ് താന്‍ പോയതെന്നും എഴുതിയ മറ്റൊരു കത്തും കിട്ടിയിട്ടുണ്ട്.

അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ വ്യക്തമാകൂയെന്ന് മാന്നാര്‍ സി ഐ ബിനു പറഞ്ഞു.

 

 

Latest