National
അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ ഇടിമിന്നൽ സാധ്യത, ബീഹാറിൽ ജാഗ്രതാ മുന്നറിയിപ്പ്
പട്‌ന| കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനമായ ബീഹാറിൽ ഇടിമിന്നലിൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇവിടെ കൂടുതൽ ശക്തമായ മിന്നലുകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ബീഹാറിൽ 147 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്.
കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന താപനിലയാണ് മിന്നലാക്രമണത്തിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ദരും ശാസ്ത്രജ്ഞരും അറിയിച്ചതായി ബീഹാറിലെ ദുരന്തനിവാരണ മന്ത്രി ലക്ഷ്‌മേശ്വർ റായ് പറഞ്ഞു. ശനിയാഴ്ച 25 പേർ മരിച്ചതായി അദ്ദേഹം പറഞ്ഞു.
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലത്ത് ഇന്ത്യയിൽ ഇടിമിന്നൽ സാധാരണയാണ്. മൺസൂണിന്റെ തുടക്കത്തിൽ തന്നെ ബീഹാറിലെ മരണസംഖ്യ കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനത്ത് പ്രതിവർഷം റിപ്പോർട്ട് ചെയ്യുന്ന മരണസംഖ്യയെ മറികടന്നതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം മഴക്കാലത്ത് ഇടിമിന്നലിൽ 170 പേരാണ് ഇവിടെ മരിച്ചത്.
അയൽസംസ്ഥാനമായ ഉത്തർപ്രദേശിൽ ഏപ്രിൽ മുതൽ 200ലധികം പേർ ഇടിമിന്നലേറ്റ് മരിച്ചതായി അധികൃതർ വ്യക്തമാക്കി. 2018ൽ 2,300ൽ അധികം ആളുകൾ ഇടിമിന്നലേറ്റ് ഇന്ത്യയിൽ മരിച്ചതായി നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.