National
കനത്ത മഴയില്‍ ചൗമഹല്ല കൊട്ടാരത്തിന്റെ ഭാഗങ്ങൾ തകര്‍ന്ന് വീണു
ഹൈദരബാദ്| കനത്ത മഴയില്‍ ഹൈദരാബാദിലെ ചൗമഹല്ല കൊട്ടാരത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നു വീണു. പ്രവേശനകവാടത്തിലെ ബാല്‍ക്കണിയുടെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. കൊട്ടാരത്തിന്റെ മുന്‍വശത്തുള്ള മൂന്ന് ബാല്‍ക്കണികളില്‍ ഒന്നാണ് തകര്‍ന്ന് വീണത്.
ഹൈദരാബാദിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണിത്. ഭിത്തയും കുമ്മായവും തടികളുമെല്ലാം ഇടിഞ്ഞു വീഴുകയായിരുന്നു. എന്നാല്‍ കൊട്ടാരത്തിന്റെ ഭാഗങ്ങള്‍ അടര്‍ന്ന് വീഴുന്ന സമയത്ത് യാത്രക്കാരില്ലാഞ്ഞത് വലിയ ദുരന്തം ഒഴിവായതായി പോലീസ് ഇന്‍സ്‌പെക്ടര്‍ രമേശ് കൊത്വാല്‍ പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് വിദഗ്ദരെത്തി കൊട്ടാരത്തിന്റെ മുന്‍ഭാഗങ്ങള്‍ സന്ദര്‍ശിക്കുമെന്നും കൂടുതല്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരബാദിലെ നൈസാമിന്റെ ഭരണകാലത്ത് പണികഴിപ്പിച്ചതാണ് ചൗമഹല്ല കൊട്ടാരം. ഇവിടെ പ്രധാനപ്പെട്ട നാല് കൊട്ടാരങ്ങള്‍ കൂടിയുണ്ട്. ഇവയെല്ലാം ടൂറിസറ്റ് കേന്ദ്രങ്ങളാണ്. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് 18ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് ഈ കൊട്ടാരം. ചൗമഹല്ല കൊട്ടാരത്തിന് ഇറാനിലെ ഷാ കൊട്ടാരവുമായി സാമ്യമുള്ളതായി പറയുന്നുണ്ട്. ഹൈദരബാദ് ഭരിക്കുമ്പോള്‍ ആസിഫ് ജാഹി രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം. 1970ല്‍ നൈസാം സലാബത്താണ് ഇത് പണികഴിപ്പിച്ചത്. 45 ഏക്കറിലായാണ് കൊട്ടാരം നില്‍ക്കുന്നത്. 2005ല്‍ കൊട്ടാരത്തിന്റെ കേടുപാടുകള്‍ തീര്‍ത്ത് പൊതുജനങ്ങള്‍ക്കായി സര്‍ക്കാര്‍ തുറന്ന് കൊടുത്തിരുന്നു.