International
തിരഞ്ഞെടുപ്പിൽ ജയിക്കാൻ ചൈനയുടെ സഹായം തേടി; ട്രംപിനെതിരെ ഗുരുതര ആരോപണവുമായി സുരക്ഷാ മുൻ ഉപദേഷ്ടാവ്
വാഷിംഗ്ടൺ | ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാൻ യു എസ് പ്രഡിഡന്‌റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്‌റ് ഷീ ജിൻപിംഗിന്റെ സഹായം തേടിയെന്ന വെളിപ്പെടുത്തലുമായി മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. അടുത്തുതന്നെ പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ ഓർമകുറിപ്പായ ദി റൂം വേർ ഇറ്റ് ഹാപ്പന്റ് എന്ന പുസ്തകത്തിലാണ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. അമേരിക്കൻ മാധ്യമങ്ങളാണ് പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ പുറത്തുവിട്ടത്.
ജിൻപിംഗിനെ സന്തോഷിപ്പിക്കാൻ ചൈനയിൽ നിന്ന് കാർഷിക ഉത്പന്നങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്യാൻ ട്രംപ് തീരുമാനിച്ചിരുന്നതായും വൈറ്റ് ഹൗസ് എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് ട്രംപിന് അറിയില്ലെന്നും ബോൾട്ടൻ പറയുന്നു.
2018 ഏപ്രിലിലാണ് ജോൺ ബോൾട്ടൻ വൈറ്റ്‌ഹൈസിൽ നിയമിതനായത്. അടുത്ത വർഷം സെപ്തംബറിൽ സ്ഥാനം ഒഴിയുകയായിരുന്നെന്ന് ബോൾട്ടൻ പറഞ്ഞു. എന്നാൽ ബോൾട്ടന്റെ നയങ്ങളോട് ശക്തമായി വിയോജിപ്പുള്ളതിനാൽ താൻ പുറത്താക്കുകയായിരുന്നെന്നാണ് ട്രംപ് അറിയിച്ചത്.
ഈ മാസം 23നാണ് 577 പേജുകളുള്ള പുസ്തകം പുറത്തിറങ്ങുന്നത്. അതേസമയം ട്രംപ് ഭരണകൂടം ബുധനാഴ്ച രാത്രി പുസ്തകപ്രകാശനം തടയാനായി അടിയന്തര ഉത്തരവ് തേടിയിട്ടുണ്ട്.