Kerala
പത്താം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ: ദുരൂഹത ആരോപിച്ച് നാട്ടുകാർ

മലപ്പുറം | വളാഞ്ചേരി ഇരിമ്പിളിയം പഞ്ചായത്തിൽ പത്താം ക്ലാസുകാരിയായ ദളിത് വിദ്യാർഥിനി ദേവിക മരിച്ച വിഷയത്തിൽ ദുരൂഹത. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ തുടങ്ങിയ ഓൺലൈൻ ക്ലാസ് ലഭ്യമാകാത്തതാണ് വിദ്യാർഥി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ആരോപിച്ചു യു ഡി എഫ് സമരരംഗത്ത് ഇറങ്ങിയെങ്കിലും ഇനിയും യഥാർഥ മരണകാരണം അറിവായിട്ടില്ല.
വീടിന് സമീപത്ത് തീ പൊള്ളലേറ്റ് മരിച്ച കുട്ടിയുടെ കരച്ചിൽ ആരും കേട്ടില്ല എന്നത് വിശ്വസിക്കാനാകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. പൊള്ളലേറ്റ് മരിച്ച് കിടന്ന സ്ഥലത്തെ പുൽനാമ്പുകളിൽ തീ പടർന്നിരുന്നില്ല. ഇതെല്ലാം ദുരൂഹത ഉണർന്നുന്നുണ്ട്. ഓൺലൈൻ ക്ലാസ് ഉപയോഗപ്പെടുത്താൻ കഴിയാത്ത വിദ്യാർഥിയല്ല ദേവിക. കാരണം കുട്ടി പഠിക്കുന്ന ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ കുട്ടി അംഗമാണ്. ഇത്തരം സൗകര്യം ഉണ്ടായിരുന്ന കുട്ടി സ്‌കൂൾ തുടങ്ങി ആദ്യ ദിവസത്തെ ഓൺലൈൻ ക്ലാസ് ലഭ്യമായില്ല എന്ന കാരണത്താൽ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാൻ നാട്ടുകാർക്ക് കഴിയുന്നില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.