Connect with us

Gulf

പ്രവാസികളെ ഒഴിപ്പിക്കല്‍; മൂന്ന് യുദ്ധക്കപ്പലുകള്‍ക്ക് ഗള്‍ഫിലേക്ക് നീങ്ങാന്‍ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നാവികസേനയുടെ മൂന്ന് കപ്പലുകള്‍ക്ക് ഗള്‍ഫ് മേഖലയിലേക്ക് നീങ്ങാന്‍ സജ്ജമായിരിക്കാൻ നിര്‍ദേശം. ഐഎന്‍എസ് ജലാശ്വ ഉള്‍പ്പെടെ കപ്പലുകള്‍ക്കാണ് ഗള്‍ഫ് മേഖലയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിനിൽക്കാൻ നിര്‍ദേശം നല്‍കിയത്.

കൂറ്റന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് ജലാശ്വ ഉപയോഗിച്ച് കൂടുതല്‍ ആളുകളെ ഒരേ സമയം രാജ്യത്ത് എത്തിക്കാനാകും. ജലാശ്വക്ക് അതിലെ ജീവനക്കാരെ കൂടാതെ 1,000 ആളുകളെ വഹിക്കാനാകും. സാമൂഹിക അകലം പാലിച്ച് ആളുകളെ കയറ്റിയാല്‍ ഒരു ട്രിപ്പില്‍ 850 പേരെ കൊണ്ടുവരാമെന്നാണ് കണക്കുകൂട്ടല്‍.

ജലാശ്വക്ക് ഒപ്പം രണ്ട് ലാന്‍ഡിംഗ് ഷിപ്പ് ടാങ്കുകളും അയക്കുന്നുണ്ട്. ഇത് വഴിയും നൂറുക്കണക്കിന് ആളുകളെ കൊണ്ടുവരാനാകും. വിശാഖ്, പോര്‍ട്ട് ബ്ലെയര്‍, കൊച്ചി നാവിക കേന്ദ്രങ്ങളില്‍ എട്ട് ലാന്‍ഡിംഗ് ഷിപ്പ് ടാങ്കുകളുണ്ട്. ഇതില്‍ രണ്ടെണ്ണം അറ്റകുറ്റപണികളിലാണ്. ബാക്കി വരുന്ന നാല് കപ്പലുകളും വൈകാതെ ഗള്‍ഫിലേക്ക് പോകാന്‍ സജ്ജമാക്കും.

ഏത് തുറമുഖത്ത് നിന്നാണ് പുറപ്പെടുന്നത് എന്നതിനനുസരിച്ച് കപ്പല്‍ ഗള്‍ഫിലെത്താന്‍ നാലോ അഞ്ചോ ദിവസമെടുക്കും. മെയ് മൂന്നിനോ നാലിനോ ആളുകളെ മടക്കിക്കൊണ്ടുവരണമെങ്കില്‍ അടുത്ത ദിവസം തന്നെ കപ്പല്‍ പുറപ്പെടേണ്ടിവരും.

കുടുംബപരമായ അത്യാവശ്യമുള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍, വര്‍ക്ക് വികസയുടെ കാലാവധി കഴിഞ്ഞവര്‍ തുടങ്ങിയവരെയാണ് ആദ്യഘട്ടത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അടിയന്തര ആവശ്യമുള്ളവര്‍ക്ക് മാത്രമാകും ഉടന്‍ രാജ്യത്ത് മടങ്ങി എത്താന്‍ സാധിക്കുക.

Latest