Covid19
നാൽപ്പതോളം മലയാളി യുവാക്കൾ മഹാരാഷ്ട്രയിൽ കുടുങ്ങി
കോഴിക്കോട് | നാല്‍പ്പതോളം മലയാളികള്‍ മഹാരാഷ്ട്രയിലെ സോളാര്‍പൂരില്‍ കുടുങ്ങി. ഒരു സ്വകാര്യ കമ്പനിയുടെ പരിശീലനത്തിന് വേണ്ടിയാണ് ഇവര്‍ അവിടെ എത്തിയത്. പലരുടെയും പരിശീലനം ഈ മാസം അവസാനത്തോടെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ അവിടെ കുടുങ്ങുകയായിരുന്നു. കമ്പനി ഇവര്‍ക്ക് ഭക്ഷണവും റൂമും താമസത്തിനായി ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ വ്യായഴ്ച തന്നെ ഭക്ഷണം തീര്‍ന്നു. രാവിലെ ഭക്ഷണം കഴിച്ചതൊഴിച്ചാല്‍ ഉച്ചക്ക് എല്ലാവരും പട്ടിണിയായിരുന്നുവെന്ന് സംഘത്തിലുള്ള പട്ടാമ്പി സ്വദേശി നിഖില്‍ സിറാജിനോട് പറഞ്ഞു. മലപ്പുറം(10), കോട്ടയം(1), പത്തനംതിട്ട(4), കൊല്ലം(8), ആലപ്പുഴ(3), കോഴിക്കോട്(3), പാലക്കാട്(5), തൃശൂര്‍(5) ജില്ലക്കാരാണ് സോളാപൂരിലെ കാക്കാനഗറിലുള്ള ഉള്‍ഗ്രാമത്തില്‍ നാട്ടില്‍ പോകാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നത്. ജനതാകര്‍ഫ്യൂ കഴിഞ്ഞാല്‍ കമ്പനിയുടെ പരിശീലനം തുടരാമെന്നായിരുന്നു തങ്ങള്‍ കരുതിയിരുന്നതെന്ന് നിഖില്‍ പറഞ്ഞു.
എന്നാല്‍ ലോക്ക് ഡൗണ്‍ ദീര്‍ഘിപ്പിച്ചതോടെ നാട്ടില്‍ പോകാനോ പരിശീലനം തുടരാനോ കഴിഞ്ഞില്ല. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ യാതൊരു സുരക്ഷാ മാര്‍ഗവുമില്ലാതെയാണ് ഇവര്‍ കഴിയുന്നത്. മാസ്‌കോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ ഇത്രയും പേര്‍ ഒരു മുറിയിലാണ് ഇപ്പോള്‍ ദിനങ്ങള്‍ തള്ളിനീക്കുന്നത്. നാട്ടിലെത്താന്‍ പലരുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ഈ സമയത്ത് കേരളത്തിലെത്താനാകില്ലെന്ന ഉത്തരമാണ് ലഭിച്ചത്. മഹാരാഷ്ട്രയിലുള്ള പലരുടെയും ഫോണ്‍ നമ്പറുകള്‍ ഇവര്‍ക്ക് സംഘടിപ്പിച്ചു നല്‍കി. ഇവരുടെ വീഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതേതുടര്‍ന്ന് രാത്രി വൈകി ഉസ്മാനാബാദ് ജില്ലാ സബ്കലക്ടര്‍ മലയാളിയായ വിവേക് സ്ഥലത്തെത്തുകയും വെള്ളിയാഴ്ചയോടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന് ഇവരെ അറിയിച്ചു. എന്നാല്‍ കേരളത്തിലേക്ക് ഇപ്പോള്‍ പോകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയും ഭക്ഷണം കിട്ടാതെ കഷ്ടപ്പട്ട ഇവര്‍ക്ക് ഇവടെയുള്ള ഒരു സംഘടനയാണ് ഭക്ഷണം എത്തിച്ച് നല്‍കിയത്. ആശുപത്രി സൗകര്യം പോലുമില്ലാത്തതാണ് ഇവരുടെ ആശങ്ക. സംഘത്തില്‍പെട്ട രണ്ട് പേര്‍ക്ക് അസുഖം വന്നെങ്കിലും ഇവരെ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. പാരാസെറ്റമോള്‍ മാത്രമാണ് ഇവര്‍ക്ക് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ചത്.