Malappuram
സുഹൃത്തുക്കളെ കണ്ണീരിലാഴ്‌ത്തി വിടപറഞ്ഞത് കലാപ്രിയനായ മതപണ്ഡിതൻ
പാണ്ടിക്കാട് | ഇന്നലെ തുവ്വൂർ തൊടികപ്പലത്ത് ട്രെയിൻ തട്ടി മരിച്ച വടക്കൻ മുഹിയുദ്ധീൻ സഖാഫി കലാപ്രിയനായ മതപണ്ഡിതനായിരുന്നുവെന്നു സുഹൃത്തുക്കൾ. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രധാന ശിഷ്യനായ മർഹൂം സി.പി അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ ശിഷ്യനായിരുന്നു മുഹിയുദ്ധീൻ സഖാഫി. ശ്രദ്ധേയനായ ഗാനാലാപകനായിരുന്നു. അതോടൊപ്പം എഴുത്തിലും ചിത്രരചനയിലും എല്ലാം അദ്ദേഹം മികവുപുലർത്തി. പരിചയപ്പെടുന്ന ഏതൊരാളുടെയും മനസ്സിൽ സന്തോഷം നിറക്കാൻ കഴിയുന്ന പ്രസന്നമായ സ്വഭാവത്തിന് ഉടമയായിരുന്നു മുഹിയുദ്ധീൻ സഖാഫിയെന്നു സഹപാഠിയും എസ്.എസ്.എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറിയുമായ സി.പി ഉബൈദുല്ല സഖാഫി അനുസ്മരിച്ചു.
മർകസ് ശരീഅ കോളേജിലെ 2003 ബാച് സഖാഫിയായിരുന്നു. എറണാകുളത്താണ് ദീർഘകാലമായി സേവനം എങ്കിലും നാട്ടിലെ സംഘടനാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. എസ്.വൈ.എസ് ചെമ്പ്രശ്ശേരി ഈസ്റ്റ് സംഘടനാ കാര്യ സെക്രട്ടറിയാണ്. മർകസ് സമ്മേളന ബോർഡുകൾ യൂനിറ്റിലാകെ സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം മുഹിയുദ്ധീൻ സഖാഫി നേതൃത്വം നൽകിയെന്ന് സഹപ്രവർത്തകർ വേദനയോടെ പങ്കുവെച്ചു.
രാവിലെ 8.30 നു നിലമ്പൂരിലേക്ക് പോകുന്ന ട്രെയിൻ സമയം മാറി 9 മണിക്ക് വരുന്നത് അറിയാതെ പാളത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. നൂറുകണക്കിന് സഹപാഠികളും സുന്നി സംഘടനാ സുഹൃത്തുക്കളും ഉൾപ്പെടെ ആയിരത്തിലധികം വിശ്വാസികൾ ജനാസ നിസ്കാരത്തിനായി എത്തിച്ചേർന്നിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ ജനാസ നിസ്കാരത്തിനു നേതൃത്വം നൽകി .സി.പി ഉബൈദുല്ല സഖാഫി സി.പി ഷാഫി സഖാഫി, സയ്യിദ് സുഹൈൽ തങ്ങൾ മടക്കര, സി പി സിറാജ് സഖാഫി , ജമാൽ കരുളായി, എ.പി ബഷീർ ചെല്ലക്കൊടി, നാസർ പാണ്ടിക്കാട് തുടങ്ങിയവർ വസതി സന്ദർശിച്ചു.