Connect with us

Kerala

കൈകോർത്ത് കേരളം; ചരിത്രമായി മനുഷ്യ മഹാശൃംഖല

Published

|

Last Updated

തിരുവനന്തപുരം | രാഷ്ട്രീയ ജാതിമത ഭിന്നത മാറ്റിവെച്ച് ഒരൊറ്റ മനസ്സോടെ നാടൊന്നിച്ച് കൈകോർത്തപ്പോൾ  മനുഷ്യ മഹാ ശൃംഖല കേരള സമര ചരിത്രത്തിലെ പുതിയരൊധ്യായമായി. ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കാസർകോട് മുതൽ കളിയിക്കാവിള വരെ എൽ ഡി എഫ് സംഘടിപ്പിച്ച മനുഷ്യ മഹാ ശൃഖലയിൽ വൻജനാവലിയുടെ പങ്കാളിത്താമാണുണ്ടായത്.

രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ കുടില ശ്രമങ്ങൾക്കെതിരെ നടന്ന ശൃഖലയിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ കേരളം ഒന്നായി കണ്ണിചേർന്നതോടെ മനുഷ്യ ശൃഖല മനുഷ്യത്വത്തിന്റെ മഹാശൃംഖലയായി മാറി.

71-ാം റിപ്പബ്ലിക് ദിനത്തിൽ മഹാശൃംഖലയിൽ അണിനിരക്കാൻ രാവിലെ മുതൽ ജനങ്ങൾ ദേശീയപാതയിലെ നിശ്ചയിക്കപ്പെട്ട ഇടങ്ങളിലേക്ക് തിരിച്ചു. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ ആയിരങ്ങളാണ് മൂന്നു മണി മുതൽ ദേശീയപാതയോരത്തെത്തിയത്. ഉച്ചക്ക് 3.40 ഓടെ റീഹേഴ്സൽ നടന്നു. നാല് മണിക്ക് ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലി.

മുഴുവൻ കേന്ദ്രങ്ങളിലുമായി ഇത്രയധികം ആളുകൾ രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖം ഒരേ സമയം വായിക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യമാണ്. കാസർകോട് മുതൽ കളിയിക്കാവിള വരെ റോഡിന് വലതുഭാഗത്ത് തീർത്ത ശൃംഖലയുടെ ആദ്യകണ്ണി എസ് രാമചന്ദ്രൻ പിള്ളയും അവസാന കണ്ണി കളിയിക്കാവിളയിൽ എം എ ബേബിയുമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയ എൽഡി എഫ് നേതാക്കൾ തിരുവനന്തപുരം പാളയത്ത് ശൃംഖലയുടെ ഭാഗമായി. എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ കിള്ളിപ്പാലത്ത് കണ്ണിചേർന്നു.

Latest