Connect with us

Kerala

വീസാ തട്ടിപ്പ് കേസില്‍ പ്രതിയായ ആര്‍ എസ് പി നേതാവിന്റെ മകനെ ഓടിച്ചിട്ട് പിടികൂടി

Published

|

Last Updated

കൊല്ലം: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ ആളെ തട്ടിപ്പിനിരയായവര്‍ ഓടിച്ചിട്ട് പിടിച്ചു പോലീസിനു കൈമാറി. നിരവധി വീസ തട്ടിപ്പ് കേസുകളില്‍ പ്രതിയായ കൊല്ലം കുളത്തുപ്പുഴ സ്വദേശി സജിന്‍ ഷെറഫുദ്ദീനാണ് പിടിയിലായത്. ആര്‍എസ്പി നേതാവ് ആര്‍ ഷറഫുദ്ദിന്റെ മകനാണ് സജിന്‍ .എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും പേരിലാണു തട്ടിപ്പ് നടത്തിയത്.

പോലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഓടി രക്ഷപെടാന്‍ ശ്രമിച്ച സജിന്‍ ഷെറഫുദ്ദീനെ കബളിപ്പിക്കപ്പെട്ടവര്‍ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. എന്‍ കെ പ്രേമചന്ദ്രന്റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും ഉടമസ്ഥതയില്‍ ഒമാനില്‍ കമ്പനിയുണ്ടെന്നും അവിടെ ജോലി വാങ്ങി നല്‍കാമെന്നും പറഞ്ഞായിരുന്നു ഒടുവിലത്തെ തട്ടിപ്പ്. തിരുവനന്തപുരം സ്വദേശികളായ 15 പേരാണ് ഏറ്റവുമൊടുവില്‍ ഇയാളുടെ തട്ടിപ്പിനിരയായത്.
സന്ദര്‍ശക വീസ നല്‍കി യുവാക്കളെ ഒമാനില്‍ എത്തിച്ച ശേഷം കടന്നു കളഞ്ഞു. ജോലിയും ആഹാരവുമില്ലാതെ വിദേശത്ത് മാസങ്ങളോളം കഷ്ടപ്പെട്ട യുവാക്കള്‍ മലയാളി സംഘടനകളുടെ സഹായത്തോടെയാണ് നാട്ടിലെത്തിയത്. പണം തിരികെ ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ വീടു വളയുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും സജിന്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചു. തുടര്‍ന്നാണു ഇയാളെ പിടികൂടിയത്.കൊല്ലം തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സജിന്‍ ഷെറഫുദ്ദീനെതിരെ ഒട്ടേറെ കേസുകളുണ്ട്.

Latest