Thrissur
കടയിലെ വസ്ത്രശേഖരം മുഴുവൻ ദുരിതബാധിതർക്ക് നൽകി സഹോദരങ്ങൾ

തൃശൂർ: സ്വന്തം തുണിക്കടയിലെ വസ്ത്രശേഖരം മുഴുവൻ ദുരിതബാധിതർക്കായി സംഭാവന ചെയ്ത് സഹോദരങ്ങളായ ഗീതയും അശോകനും ഈ ദുരന്തകാലത്തെ താരങ്ങളായി.
ആളൂർ പഞ്ചായത്തിലെ കുമ്പിടിഞ്ഞാംപക്കൽ ഗീത അജിതനും കുറ്റിപ്പറമ്പിൽ അശോകനുമാണ് തങ്ങളുടെ കടയിലുണ്ടായിരുന്ന നാല് ലക്ഷം രൂപ വിലമതിക്കുന്ന തുണിത്തരങ്ങൾ മുഴുവൻ ദുരിതബാധിതർക്ക് നൽകിയത്. തൃശൂർ കലക്ടറേറ്റിലെത്തി സാധനങ്ങൾ മുഴുവൻ ജില്ലാ കലക്ടർ എസ് ഷാനവാസിന് കൈമാറി.
ആളൂർ പഞ്ചായത്തിലെ പറമ്പി റോഡിലാണ് ഗീതയും അജിതനും ചേർന്ന് ആറ് മാസങ്ങൾക്ക് മുമ്പ് പുതിയൊരു തുണിക്കടയാരംഭിച്ചത്. തരക്കേടില്ലാതെ കച്ചവടം മുന്നേറുന്നതിനിടിയിലാണ് മഴക്കെടുതിയിൽ സംസ്ഥാനം വീണ്ടും ദുരിതത്തിലായത്. ദുരിതബാധിതർക്ക് തങ്ങളാൽ കഴിയും വിധം എന്തുചെയ്യാനാകും എന്ന ആലോചനയാണ് കട മുഴുവനായി തന്നെ സംഭാവന ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തിപ്പെട്ടത്.
ആറ് മാസം മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് ധരിക്കാവുന്ന വസ്ത്രങ്ങളാണ് കടയിലെ പ്രധാന ശേഖരം. ഇവ മുഴുവൻ ജില്ലാ കലക്ടർക്ക് കൈമാറി. 3000 കുട്ടികൾക്ക് വിതരണം ചെയ്യാനാവശ്യമായ വസ്ത്രങ്ങൾ ഈ ശേഖരത്തിലുണ്ട്. ഇവ മലപ്പുറത്തെ കവളപ്പാറയിലേക്ക് എത്തിക്കും. തൃശൂർ ജില്ലയിലെ ക്യാമ്പുകളിലേക്കും ഒരു ഭാഗം എത്തിക്കും.
കടയിൽ നിന്ന് സാധനങ്ങൾ പാക്ക് ചെയ്യാനും കലക്ടറേറ്റിലേക്ക് മാറ്റാനുമായി നാട്ടുകാരും ആവേശപൂർവം ഒപ്പം കൂടി. കെ യു അരുണൻ മാസ്റ്റർ എം എൽ എയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ചേർന്നാണ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തത്.