Kerala
കൊല്ലത്തെ സൂപ്പർമാർക്കറ്റിൽ 25 ലക്ഷം രൂപയുടെ തട്ടിപ്പ്; രണ്ട് ജീവനക്കാർക്കെതിരെ കേസ്
ഇരുവരും ബില്ലുകളില്‍ ക്രമക്കേട് നടത്തി ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.
ചവറ| കൊല്ലം ചവറയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി ജീവനക്കാര്‍. സൂപ്പര്‍ മാര്‍ക്കറ്റിലെ ബില്ലിങ് സ്റ്റാഫായ വനിതാ ജീവനക്കാരിയും സെക്യൂരിറ്റി ജീവനക്കാരനുമാണ് തട്ടിപ്പ് നടത്തിയത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചവറ സ്വദേശിനി ആതിര, സെക്യൂരിറ്റി ജീവനക്കാരനായ സന്തോഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരും ബില്ലുകളില്‍ ക്രമക്കേട് നടത്തി ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയാണ് തട്ടിപ്പ് നടന്നത്. സംശയം തോന്നിയ ഉടമ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത് പിന്നാലെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയാണ് ആതിര. ബില്ലുകളില്‍ തിരിമറി നടത്തിയാണ് തട്ടിപ്പ് നടത്തിയത്. ശരാശരി ഒരു ദിവസം 2500രൂപ വരെ ബില്ലിങ് സ്റ്റാഫ് വെട്ടിച്ചുവെന്നാണ് കരുതുന്നത്. ബില്‍ ആവശ്യപ്പെടാത്ത കസ്റ്റമേഴ്സിന് ഇവര്‍ ബില്ല് നല്‍കില്ല. ജീവനക്കാരിയുടെ ഇടപെടലില്‍ സംശയം തോന്നിയ ഉടമ സിസിടിവിയും ഒപ്പം സാധനങ്ങളുടെ സ്റ്റോക്കും പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.






