Ongoing News
പാക്കിസ്ഥാനെ 89 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ 89 റണ്‍സിന് തകര്‍ത്ത് ഈ ലോകകപ്പില്‍ തോല്‍വിയറിയാതെ മുന്നേറ്റം തുടര്‍ന്ന് കോലിപ്പട. 140 റണ്‍സ് നേടി ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറി തന്റെ പേരില്‍ സ്വന്തമാക്കിയ രോഹിത് ശര്‍മയാണ് മാന്‍ ഓഫ്ദ മാച്ച്.
മഴ കാരണം 40 ഓവറാക്കി ചുരുക്കിയ മത്സരം ഇന്ത്യയുടെ 336 റണ്‍സിനെ 301 ആക്കിയും കുറച്ചാണ് പാക്കിസ്ഥാന് നല്‍കിയത്. എന്നാല്‍ നിശ്ചിത 40 ഓവറില്‍ 6 വിക്കറ്റിന് 212 എടുക്കാനേ അവരെ ഇന്ത്യ സമ്മതിച്ചുള്ളൂ.
സ്പിന്നര്‍മാരും പേസര്‍മാരും ഒരുപോലെ മികവു തെളിയിച്ച ഇന്ത്യയുടെ ബോളിംഗ് നിര പാക്ക് ബാറ്റിംഗിനെ പിടിച്ചു കെട്ടുകയായിരുന്നു. വിജയ് ശങ്കര്‍, ഹാര്‍ദിക്ക് പാണ്ഡ്യ, കുല്‍ദീപ് യാധവ് എന്നീ താരങ്ങള്‍ ഇരട്ട വിക്കറ്റ് നേട്ടത്തിന് അര്‍ഹരായി.

വിരാട് കോഹ്ലിക്കൊപ്പം ഇന്ത്യയുടെ ആദ്യ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വിജയ് ശങ്കര്‍
75 പന്തില്‍ 62 റണ്‍സെടുത്ത ഫഖര്‍ സമാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ബാബര്‍ ആസം (48), ഇമാദ് വാസിം (46*) എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയത്.

കുല്‍ദീപ് യാധവിന്റെ പന്തില്‍ ബാബര്‍ ആസം പുറത്താകുന്നു
അതിനിടെ തന്റെ മൂന്നാം ഓവര്‍ എറിയുന്നതിനിടെ പേശിവലിവ് മൂലം ഭുവനേശ്വര്‍കുമാര്‍ ബൗളിംഗ് ഇടക്കു നിര്‍ത്തി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഭുവിയുടെ ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ വിജയ് ശങ്കര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഇമാമുള്‍ ഹഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ പാക്കിസ്ഥാന്‍ കൂടുതല്‍ പ്രതിരോധത്തിലായി. 13 റണ്‍സെടുക്കുന്നതിനിടെ പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയാണ് വിജയ് ശങ്കര്‍ വരവറിയിച്ചത്. ഇമാമുല്‍ ഹഖ് എല്‍ബിഡബ്‌ളിയൂ ആയാണ് മടങ്ങിയത്. 18 പന്തില്‍ 7 റണ്‍സ് മാത്രമാണ് ഹഖിന് നേടാനായത്.
രണ്ടാം വിക്കറ്റില്‍ ബാബര്‍ ആസമിനൊപ്പം ചേര്‍ന്ന് ഫഖര്‍ സമാന്‍ പാക്കിസ്ഥാനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. 22 ഓവറായപ്പോള്‍ പാക്കിസ്ഥാന്‍ സെഞ്ച്വറി കടന്നു; ഫഖര്‍ സമാന് അര്‍ദ്ധ സെഞ്ചുറിയും.
ബാബറും ഫഖര്‍ സമാനും ചേര്‍ന്ന് നൂറ് റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.
ഇരുപത്തി മൂന്നാം ഓവറില്‍ പാക്കിസ്ഥാന് രണ്ടാം വിക്കറ്റും നഷ്ടമായി. കുല്‍ദീപ് യാധവിന്റെ പന്ത് ബാബര്‍ ആസാമിന്റെ കുറ്റി തെറിപ്പിച്ചത് ഇന്ത്യക്ക് വഴിത്തിരിവാകുകയായിരുന്നു.
57 പന്തില്‍ 48 റണ്‍സുമായി ബാബര്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 2 വിക്കറ്റിന് 117. തൊട്ടടുത്ത തന്റെ ഓവറില്‍ ഫഖര്‍ സമാനെയും മടക്കിയയച്ച് കുല്‍ദീപ് യാധവ് കളിയുടെ ഗതിമാറ്റി. സ്വീപിംഗിനു മുതിര്‍ന്ന സമാന്‍ സ്ലിപ്പില്‍ ചാഹലിന്റെ കൈകളില്‍ പിടിവീഴുകയായിരുന്നു. 75 പന്തില്‍ 62 റണ്‍സുമായി സമാനും മടങ്ങിയതോടെ പാക്കിസ്ഥാന് കളി കൈവിട്ടു. പാക്കിസ്ഥാന്‍ നിര ഇന്ത്യന്‍ ബോളിംഗിനു മുമ്പില്‍ കടപുഴകുന്ന കാഴ്ചയാണ് കണ്ടത്.
പിന്നീടെത്തിയ മുഹമ്മദ് ഹഫീസ് 7 പന്തില്‍ 9 റണ്‍സുമായി മടങ്ങി. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ വിജയ് ശങ്കറിന് ക്യാച്ച്.
തൊട്ടു പിന്നാലെ ശുഐബ് മാലിക് ഗോള്‍ഡന്‍ ഡക്ക്. ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ മരുമകനെ വെറുംകൈയ്യോടെ മടക്കിയയച്ചതോടെ തുടര്‍ച്ചയായ രണ്ടാം കളിയിലും മാലികിന് സംപൂജ്യനായി മടങ്ങേണ്ടി വന്നു.
കടപുഴകി പാക്കിസ്ഥാന്‍
ബാബര്‍ ആസം, ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക് എന്നീ നലുതാരങ്ങളുടെ വിക്കറ്റാണ് 12 റണ്‍സ് നേടുന്നതിനിടെ പാകിസ്ഥാന് നഷ്ടമായത്.
ഇന്ത്യന്‍ ബോളിംഗില്‍ പാക്കിസ്ഥാന്‍ ബാറ്റിംഗ്‌നിര കടപുഴകി. അതിനിടെ മാഞ്ചസ്റ്ററില്‍ കാണികളെ നിരാശരാക്കി വീണ്ടും മഴ കളി മുടക്കി. അല്‍പസമയം നിര്‍ത്തിവെച്ച കളി പിന്നീട് 40 ഓവറാക്കി ചുരുക്കുകയായിരുന്നു. 39 പന്തില്‍ 46 റണ്‍സ് നേടി ഇമാദ് വാസിമും 14 പന്തില്‍ 20 റണ്‍സടിച്ച് ശദാബ് ഖാനും പുറത്താകാതെ നിന്നു.

പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ ആഹ്ലാദം
തകര്‍ത്തടിച്ച് ഇന്ത്യന്‍ ബാറ്റിംഗ്
നിശ്ചിത അമ്പതോവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് ഇന്ത്യ നേടിയത്. രോഹിത്ത് ശര്‍മ നേടിയ 140 റണ്‍സാണ് ഇന്ത്യക്ക് കരുത്തായത്. നായകന്‍ വിരാട് കോഹ്ലി(65 പന്തില്‍ 77) കെ എല്‍ രാഹുല്‍ 78 പന്തില്‍ 57 എന്നിവരും ഇന്ത്യക്കായി മിന്നും പ്രകടനം കാഴ്ചവെച്ചു.

രണ്ട് വിക്കറ്റ് നേടിയ ഹാര്‍ദിക്ക് പാണ്ഡ്യയുടെ ആഹ്ലാദം
നാല്‍പത്തിയാറാം ഓവറില്‍ മഴയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരം പുനരാരംഭിക്കുകയായിരുന്നു.
രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയുടെ അകമ്പടിയോടെയാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചത്. കെ എല്‍ രാഹുലിനൊപ്പം ചേര്‍ന്ന് 136 റണ്‍സിന്റെ ഓപണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യ പുറത്തെടുത്തത്.
ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. സ്‌കോര്‍ 136 ല്‍ നില്‍ക്കവെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. റിയാസിന്റെ പന്തില്‍ ബാബറിന് ക്യാച്ച് നല്‍കി രാഹുല്‍ പുറത്തായി. തന്റെ ലോകകപ്പ് അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറിയുമായാണ് രാഹുല്‍ മടങ്ങിയത്. 2 സിക്സും 3 ഫോറുമടക്കം 78 പന്തില്‍ 57 റണ്‍സാണ് രാഹുല്‍ നേടിയത്.
സ്‌കോര്‍ 234 ല്‍ നില്‍ക്കെ രോഹിത് ശര്‍മയും പുറത്ത്. ഹസന്‍ അലിയുടെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച രോഹിത് വഹാബ് റിയാസിന്റെ കൈകളിലൊതുങ്ങുകയായിരുന്നു. 13 പന്തില്‍ 140 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്. 3 സിക്‌സും 14 ഫോറുമടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ സൂപ്പര്‍ ഇന്നിംഗ്‌സ്. ഈ ലോകകപ്പിലെ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്.
പിന്നീടിറങ്ങിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യ 26 പന്തില്‍ 19 റണ്‍സുമായാണ് മടങ്ങിയത്. ആമിറിന്റെ പന്തില്‍ പാണ്ഡ്യയുടെ ഹെലിക്‌പോടര്‍ ഷോട്ട് ബൗണ്ടറി ലൈനിന് സമീപം ബാബര്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു.
2 പന്തില്‍ ഒരു റണ്‍സുമായി എം എസ് ധോനിയും മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. ആമിറിന്റെ പന്തില്‍ കീപ്പര്‍ ക്യാച്ചായാണ് ധോനി മടങ്ങിയത്.
കളി നിര്‍ത്തിവെച്ച വഹാബ് റിയാസെറിഞ്ഞ അവസാന പന്തില്‍ വിജയ് ശങ്കറിനെതിരായ കീപ്പര്‍ ക്യച്ച് അമ്പയര്‍ ഔട്ട് വിധിച്ചെങ്കിലും റിവ്യൂ രക്ഷിക്കുകയായിരുന്നു. സ്‌കോര്‍ നാല് വിക്കറ്റിന് 305 ല്‍ എത്തിയതോടെ മഴയെത്തി കളി മുടക്കി.
കളി പുനരാരംഭിച്ച് നാല്‍പത്തിയേഴാം ഓവറില്‍ 77 റണ്‍സെടുത്ത് ആമിറിന്റെ പന്തില്‍ വിരാട് കോഹ്ലി കീപ്പര്‍ക്യാച്ചായി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 314/5. ഏഴ് ബൗണ്ടറികളടങ്ങുന്നതാണ് കോഹ്ലിയുടെ പ്രകടനം.
15 പന്തില്‍ 15 റണ്‍സ് നേടിയ വിജയ് ശങ്കറും 8 പന്തില്‍ 9 റണ്‍സെടുത്ത കേദാര്‍ ജാധവും പുറത്താകാതെ നിന്നു.
പാകിസ്ഥാന്‍ ബൗളര്‍ മുഹമ്മദ് ആമിറിന്റെ ഓരോ പന്തും ഇന്ത്യന്‍ ഓപണര്‍മാര്‍ കരുതലോടെയാണ് നേരിട്ടത്. ഒരു മെയ്ഡിന്‍ ഓവറടക്കം 10ഓവറുകളില്‍ 47 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ആമിറിന് മാത്രമാണ് പാക് ബോളിംഗ് നിരയില്‍ തിളങ്ങാനായത്. ഹസന്‍ അലി, വഹാബ് റിയാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.
പരിക്കേറ്റ ശിഖര്‍ധവാന് പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് കളിക്കുന്നത്.
ഫീല്‍ഡിംഗില്‍ മോശം പ്രകടനമായിരുന്നു പാക്കിസ്ഥാന്റേത്. രോഹിത് ശർമയുടേതടക്കം നിരവധി വിക്കറ്റ് അവസരങ്ങളാണ് അവര്‍ കൈവിട്ടു കളഞ്ഞത്.
സ്‌കോര്‍ബോര്‍ഡ് -ഇന്ത്യ
ബൗളിംഗ് – പാകിസ്ഥാന്‍
സ്‌കോര്‍ബോര്‍ഡ് – പാകിസ്ഥാന്‍
ബൗളിംഗ് – ഇന്ത്യ