Connect with us

Education

സർവകലാശാല കലണ്ടർ ഏകീകരണം യാഥാർഥ്യമായി; ക്ലാസുകൾ ജൂണിൽ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ അക്കാദമിക് കലണ്ടർ ഏകീകരണം യാഥാർഥ്യമായി. റെക്കോർഡ് വേഗത്തിൽ ചില സർവകലാശാലകൾ ബിരുദ ഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ മുഴുവൻ സർവകലാശാലകളും ആദ്യ വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകൾ ജൂണിൽ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചു. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, സംസ്‌കൃതം സർവകലാശാലകളിൽ ബിരുദ, ബിരുദനന്തര ക്ലാസുകളാണ് ജൂണിൽ ആരംഭിക്കുക. ബിരുദാനന്തര ബിരുദ ക്ലാസുകൾ ജൂൺ 17നും ബിരുദ ക്ലാസുകൾ ജൂൺ 24നും എല്ലാ സർവകലാശാലകളിലും ആരംഭിക്കും.

സർവകലാശാലകളിലെ അക്കാദമിക് കലണ്ടർ ഏകീകരിക്കുന്നതിനും പ്രവേശനം, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാതെ പരീക്ഷാ കലണ്ടർ അനുസരിച്ച് കൃത്യത വരുത്താനും മുഖ്യമന്ത്രി പിണറായി വിജയൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ എന്നിവരുടെ നേതൃത്വത്തിൽ സർവകലാശാല വിസിമാർ, പ്രൊ – വിസിമാർ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ തുടങ്ങിയവരുടെ യോഗങ്ങൾ മാസം തോറും വിളിച്ച് കാര്യക്ഷമത വർധിപ്പിക്കൽ തീരുമാനങ്ങളുടെ ഫലപ്രാപ്തി നിരന്തരം പരിശോധിച്ചിരുന്നു. മാർച്ചിൽ പരീക്ഷ കഴിഞ്ഞാൽ ഏപ്രിലിൽ തന്നെ ബിരുദ, ബിരുദാനന്തര പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കണമെന്ന് നിർദേശിച്ചിരുന്നു.

എം ജി, കണ്ണൂർ സർവകലാശാലകൾ റെക്കോർഡ് വേഗത്തിലാണ് ഫലം പ്രസിദ്ധീകരിച്ചത്. മറ്റ് സർവകലാശാലകളും ഇത്തവണ പതിവിലും നേരത്തെ ഫലപ്രഖ്യാപനത്തിന് ഒരുങ്ങുകയാണ്. കേരള, കണ്ണൂർ, സംസ്‌കൃത സർവകലാശാലകൾ ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടിക്ക് തുടക്കമിട്ടു. മറ്റ് സർവകലാശാലകളുടെ പ്രവേശന നടപടികളും വരും ദിവസങ്ങളിൽ ആരംഭിക്കും. എൻജിനീയറിംഗ്, മെഡിക്കൽ തുടങ്ങിയ പ്രൊഫഷനൽ കോഴ്‌സുകളിലേക്കുള്ള വിദ്യാർഥികളുടെ തള്ളിക്കയറ്റം കുറയുകയും പ്ലസ് ടുവിന് മാർക്ക് കൂടുതൽ ലഭിച്ച വിദ്യാർഥികൾപോലും ബി എ, ബി എസ് സി, ബി കോം തുടങ്ങിയ ആർട്‌സ് ആൻഡ് സയൻസ് കോഴ്‌സുകൾ ബിരുദ പഠനത്തിന് തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെ സർവകലാശാലകളിൽ ഇഷ്ടവിഷയങ്ങളിൽ ബിരുദ പഠനത്തിന് 80 ശതാമനത്തിലേറെ മാർക്ക് പ്ലസ് ടുവിന് ലഭിക്കേണ്ട സ്ഥിതിയുമുണ്ട്.

സർക്കാർ, എയ്ഡഡ് കോളജുകളിലെ അധ്യാപക അനുപാതം പരിശോധിച്ച് അധിക സാമ്പത്തിക ബാധ്യതകളുണ്ടാക്കാതെ പുതിയ കോഴ്‌സുകൾ അനുവദിക്കുന്ന കാര്യവും സർക്കാറിന്റെ പരിഗണനയിലുണ്ട്. പുതിയ അക്കാദമിക് വർഷത്തെ പ്രവേശന നടപടികൾ ചർച്ച ചെയ്യാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ 15ന് സർവകലാശാല അധികാരികളുമായി വീഡിയോ കോൺഫറൻസ് നടത്തും. ഓരോ സെമസ്റ്ററിലും 90 അധ്യായന ദിനങ്ങൾ ഉറപ്പാക്കാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.